ബിജെപി അധ്യക്ഷസ്ഥാനത്തെ മൂന്നാം വാർഷികാഘോഷത്തിനായി അമിത് ഷാ കരുതിയ അമിട്ടാണു ഗുജറാത്തിൽ ചീറ്റിയത്. ബിജെപി അധ്യക്ഷസ്ഥാനത്ത് ഇന്നു മൂന്നുവർഷം പൂർത്തിയാക്കുന്ന അമിത് ഷായ്ക്ക് സ്വന്തം രാജ്യസഭാ പ്രവേശം പോലും ആഘോഷിക്കാൻ കഴിയാത്ത സ്ഥിതി. പത്മവ്യൂഹം തകർത്ത് അഹമ്മദ് പട്ടേൽ താരവുമായി. ഗോവ, മണിപ്പൂർ നിയമസഭാ തിരഞ്ഞെടുപ്പുകളിൽ കോൺഗ്രസിനെ അമ്പരപ്പിച്ച വേഗത്തിൽ കേവലഭൂരിപക്ഷം തട്ടിക്കൂട്ടി ബിജെപിയെ അധികാരത്തിലെത്തിച്ച അമിത് ഷായുടെ തന്ത്രങ്ങൾ സ്വന്തം തട്ടകത്തിൽ പരാജയപ്പെടുന്നത് പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും നിസ്സാരമായി കാണാനാകില്ല.
ശങ്കർ സിങ് വഗേലയെ കോൺഗ്രസ് പാളയത്തിൽനിന്ന് അടർത്തിയെടുത്ത അമിത് ഷായുടെ നീക്കങ്ങൾ രാജ്യസഭാ തിരഞ്ഞെടുപ്പിൽ വിജയിച്ചില്ലെങ്കിലും വരാനിരിക്കുന്ന ഗുജറാത്ത് നിയമസഭാ തിരഞ്ഞെടുപ്പിൽ സഹായകമാകുമെന്നാണു ബിജെപി ആശ്വസിക്കുന്നത്. നിയമസഭാ തിരഞ്ഞെടുപ്പിൽ കോൺഗ്രസ് മുക്ത ഭാരതമെന്ന പ്രഖ്യാപിത ലക്ഷ്യത്തിനായി എന്തു മാർഗങ്ങളും സ്വീകരിക്കാൻ മടിയില്ലെന്ന അമിത് ഷായുടെ നയത്തിന്റെ ഉത്തമോദാഹരണമായി രാജ്യസഭാ തിരഞ്ഞെടുപ്പു നാടകം.
ഗുജറാത്ത് തിരിച്ചടി അമിത് ഷായുടെ തന്ത്രങ്ങളിലും നയത്തിലും മാറ്റമെന്തെങ്കിലും വരുത്തമെന്നു കരുതാനാകില്ല. തോൽവിയിൽ കൂസാതെ ഭാവിവിജയങ്ങൾക്കായി കൂടുതൽ കരുത്തോടെ യത്നിക്കുന്നതാണ് ഷായുടെ പ്രകൃതം. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ ബിഹാറിൽ ബിജെപിക്കേറ്റ തോൽവി അമിത് ഷായെ തളർത്തിയിരുന്നില്ല. ജനതാദൾ യു–ആർജെഡി ഭിന്നതയെന്ന സുവർണാവസരം മുതലാക്കി നിതീഷ് കുമാറിനെ എൻഡിഎ പാളയത്തിലെത്തിച്ചു.
ഡൽഹി നിയമസഭാ തിരഞ്ഞെടുപ്പിൽ ആം ആദ്മി പാർട്ടിയിൽനിന്നേറ്റ കനത്ത തോൽവിയിലും ഷാ പതറിയില്ല. സംസ്ഥാനഘടകം പുനഃസംഘടിപ്പിച്ചും ആം ആദ്മി പാർട്ടിയിൽ ശിഥിലീകരണങ്ങൾക്കു കളമൊരുക്കിയും അരവിന്ദ് കേജ്‌രിവാളിനെതിരെ മറുനീക്കങ്ങൾ ഊർജിതമാക്കി. ഡൽഹി നഗരസഭാ തിരഞ്ഞെടുപ്പിൽ ആം ആദ്മി പാർട്ടിയെ നിലംപരിചാക്കി ഷാ കണക്കുതീർത്തു. അഹമ്മദ് പട്ടേലിനോട് ഏറ്റ തിരിച്ചടിയും അമിത് ഷാ അത്ര പെട്ടെന്നൊന്നും മറക്കില്ല. ഗുജറാത്ത് നിയമസഭാ തിരഞ്ഞെടുപ്പ് അമിത് ഷായ്ക്ക് അതിനവസരവുമാകും.