അചൽ കുമാർ ജോതി തിരഞ്ഞെടുപ്പു കമ്മിഷണറായതു ജൂലൈ ആറിനാണ്. 1975 ബാച്ചിലെ ഗുജറാത്ത് കേഡർ െഎഎഎസ് ഉദ്യോഗസ്ഥനാണ് അദ്ദേഹം. നരേന്ദ്ര മോദി മുഖ്യമന്ത്രി ആയിരിക്കേ ഗുജറാത്തിൽ ചീഫ് സെക്രട്ടറി ആയിരുന്നു. തിരഞ്ഞെടുപ്പു കമ്മിഷണർ എന്ന നിലയിൽ അദ്ദേഹത്തിന് അഗ്നിപരീക്ഷയായിരുന്നു ചൊവ്വാഴ്ച.
നാലു മണിക്കൂറിനിടയിൽ മൂന്നുതവണ വീതമാണു ബിജെപിയുടെയും കോൺഗ്രസിന്റെയും ഉന്നത നേതൃസംഘങ്ങൾ അദ്ദേഹത്തെ കാണാനെത്തിയത്. എങ്ങനെ തീരുമാനമെടുത്താലും വിവാദമാകുന്ന വിഷയമാണു മുന്നിൽ. തിരഞ്ഞെടുപ്പു ചട്ടം 1961 പ്രകാരം രണ്ട് എംഎൽഎമാർ നിയമലംഘനം നടത്തിയോ എന്നതാണു വിഷയം. മുൻ ചരിത്രം പരിശോധിച്ചാൽ തിരഞ്ഞെടുപ്പു കമ്മിഷൻ ഇത്തരം പരാതികളിൽ രണ്ടു വിധത്തിലും തീരുമാനമെടുത്തിട്ടുണ്ട്.
രഹസ്യ ബാലറ്റാണു ചെയ്യേണ്ടത് എന്ന കാര്യത്തിൽ ആർക്കും സംശയമില്ല. എന്നാൽ, ഏതു കക്ഷിയുടെ എംഎൽഎയാണോ വോട്ടു ചെയ്യുന്നത് ആ പാർട്ടിയുടെ തിരഞ്ഞെടുപ്പ് ഏജന്റിനെ വോട്ട് കാണിക്കാമെന്നുണ്ട്. മറ്റ് ആരെയും കാണിക്കാനും പാടില്ല. 2016ൽ ഹരിയാനയിലെ രാജ്യസഭാ തിരഞ്ഞെടുപ്പിൽ നടന്നത് അതാണ്. അന്നു പക്ഷേ, ബിജെപിയായിരുന്നു പരാതി നൽകിയത്.
അന്നു രാജ്യസഭാ തിരഞ്ഞെടുപ്പിന് അവിടെ രണ്ടു സ്ഥാനാർഥികളാണ് – ഇന്ത്യൻ നാഷണൽ ലോക്ദളും കോൺഗ്രസും പിന്താങ്ങുന്ന ആർ.കെ.ആനന്ദും ബിജെപിയുടെ സുഭാഷ് ചന്ദ്രയും. അന്നു കോൺഗ്രസ് എംഎൽഎയായ രൺധീപ് സിങ് സുർജേവാല വോട്ടു ചെയ്തപ്പോൾ കോൺഗ്രസിന്റെ നിയമസഭാകക്ഷി നേതാവ് കിരൺ ചൗധരിയെ കാണിച്ചു.
കോൺഗ്രസിന്റെ തിരഞ്ഞെടുപ്പ് ഏജന്റ് ബി.കെ.ഹരിപ്രസാദ് ആയിരുന്നു. ഹരിപ്രസാദിനു മാത്രമേ വോട്ട് കാണാൻ അവകാശമുള്ളൂ. സുർജേവാലയുടെ വോട്ട് അസാധുവായി തിരഞ്ഞെടുപ്പു കമ്മിഷൻ പ്രഖ്യാപിച്ചു. ഇതോടൊപ്പം െഎഎൻഎൽഡി എംഎൽഎ ഹരിചന്ദ് മിധയുടെ വോട്ടും റദ്ദാക്കണം എന്നു ബിജെപി ആവശ്യപ്പെട്ടിരുന്നു.
കാരണം, മിധ വോട്ടു ചെയ്യാൻ വന്നപ്പോൾ കൂടെ ഒരു അപരിചിതനും വന്നു. അപരിചിതനെ കൊണ്ടുവരണമെങ്കിൽ മുൻകൂട്ടി റിട്ടേണിങ് ഓഫിസറുടെ അനുമതി വാങ്ങിയിരിക്കണം. അങ്ങനെ ചെയ്യാത്തതിനാൽ വോട്ട് റദ്ദാക്കണം എന്നായിരുന്നു ബിജെപിയുടെ വാദം. ഇതു പക്ഷേ, അംഗീകരിച്ചില്ല. ഏതായാലും ആ തിരഞ്ഞെടുപ്പിൽ ജയിച്ചതു സുഭാഷ് ചന്ദ്രയാണ്.
തെറ്റായ പേനയും മഷിയും ഉപയോഗിച്ചതിനു കോൺഗ്രസിന്റെ 14 എംഎൽഎമാരുടെ വോട്ടുകൾ കൂടി അസാധുവായി. ഇന്നു പക്ഷേ, ഗുജറാത്തിൽ നടന്നത് അസാധാരണമായി. ഒരു സീറ്റിനു വേണ്ടി ഇത്ര കടുത്ത മത്സരം അടുത്തകാലത്തൊന്നും രാജ്യം കണ്ടിട്ടില്ല. തിരഞ്ഞെടുപ്പു കമ്മിഷനു മുൻപാകെ ഇത്രയും കേന്ദ്രമന്ത്രിമാർ ഒരുമിച്ചു വാദിക്കാനെത്തിയതും മുൻപു കണ്ടിട്ടില്ല.