അമിത് ഷായുടെ തന്ത്രങ്ങള്‍ അട്ടിമറിച്ച് രാജ്യസഭാ തിരഞ്ഞെടുപ്പില്‍ അഹമ്മദ് പട്ടേലിന് മികച്ച വിജയം. കാലുമാറിയ രണ്ട് കോണ്‍ഗ്രസ് വിമതരുടെ വോട്ട് തിരഞ്ഞെടുപ്പുകമ്മിഷന്‍ അസാധുവാക്കിയതും ബിജെപി എംഎല്‍എ പട്ടേലിന് വോട്ടുചെയ്തതുമാണ് കോണ്‍ഗ്രസിന്റെ വിജയം ഉറപ്പാക്കിയത്. പാര്‍ട്ടി നിര്‍ദേശം മറികടന്ന് ജെഡിയു എംഎല്‍എയും പട്ടേലിനെ പിന്തുണച്ചു. ഇദ്ദേഹത്തെ ജെഡിയു പുറത്താക്കി. ഗുജറാത്തിലെ മറ്റുരണ്ട് സീറ്റുകളില്‍ അമിത് ഷായും കേന്ദ്രമന്ത്രി സ്മൃതി ഇറാനിയും വിജയിച്ചു. പട്ടേലിന്റെ തിരഞ്ഞെടുപ്പിനെതിരെ ബിജെപി കോടതിയെ സമീപിക്കും.
ഉദ്വേഗംനിറഞ്ഞ അനിശ്ചിതത്വത്തിനു ഒടുവിലാണ് അഹമ്മദ് പട്ടേലിനെ വിജയം തുണച്ചത്. വോട്ട് ചെയ്തശേഷം എംഎൽഎമാർ ബിജെപി ദേശീയ അധ്യക്ഷൻ അമിത് ഷായെ ബാലറ്റ് പേപ്പർ ഉയർത്തിക്കാട്ടിയെന്ന കോൺഗ്രസിന്റെ പരാതിയാണ് അനിശ്ചിതത്വത്തിന്റെ തുടക്കം. കോൺഗ്രസിന്റെ പരാതിയിൽ കഴമ്പുണ്ടെന്ന് കണ്ടെത്തിയ കമ്മീഷൻ , വിമത കോണ്‍ഗ്രസ് എംഎൽഎമാരായ രാഘവ്ജി പട്ടേൽ, ഭോല ഗൊഹേൽ എന്നിവരുടെ വോട്ടുകൾ അസാധുവാക്കി. ഇത് ബിജെപിക്ക് ആദ്യ തിരിച്ചടി സമ്മാനിച്ചു. തുടർന്ന് ഒരാൾക്ക് വിജയിക്കാൻ വേണ്ട വോട്ട് 44 എന്ന സംഖ്യയായി ചുരുങ്ങി. ഒപ്പമുണ്ടായിരുന്ന 44ൽ മൂന്ന് കോൺഗ്രസ് എംഎൽഎമാർ കളംമാറി ബിജെപിയെ സഹായിച്ചപ്പോൾ, ബിജെപി അംഗം നളിൻ കൊത്താടിയ പട്ടേലിന് വോട്ടിട്ടു. ബിജെപിക്ക് വീണ്ടും അപ്രതീക്ഷിത തിരിച്ചടി. ഒപ്പം എൻസിപിയുടെ ഒരു വോട്ടും, ജെഡിയു എംഎൽഎ ചോട്ടുഭായ് വാസവിന്റേ വോട്ടും ലഭിച്ചതോടെ പട്ടേലിന്റെ പെട്ടിയിൽ 44. എട്ടുമണിക്കൂർ വൈകി പുലർച്ചെ രണ്ടുമണിയോടെയാണ് തിരഞ്ഞെടുപ്പ് കമ്മീഷൻ ഫലം പുറത്തുവിട്ടത്. ഇത് ജനാധിപത്യത്തിന്റെ വിജയമെന്ന് കോൺഗ്രസ് എംഎൽഎമാർ. ബിജെപി അധ്യക്ഷൻ അമിത് ഷാ, സ്‌മൃതി ഇറാനി എന്നിവർ വിജയമുറപ്പിച്ച തെരെഞ്ഞെടുപ്പിൽ മൂന്നാമത്തെ സീറ്റിൽ മാത്രമായിരുന്നു മത്സരം.