സാധാരണഗതിയിൽ ആരും ശ്രദ്ധിക്കാതെപോകുന്ന രാജ്യസഭയിലേക്കുള്ള തിരഞ്ഞെടുപ്പിനെ ബാലറ്റ് യുദ്ധത്തിലേക്കു നയിച്ചതു പിന്നണിയിലെ നാടകം. അതു തുടങ്ങുന്നതു രാജ്യസഭയിലേക്കു മൂന്നു സീറ്റ് ഒഴിവുവരുന്നതോടെ.
കോൺഗ്രസിന്റെ സ്ഥാനാർഥി ഹൈക്കമാൻഡിന്റെ വിശ്വസ്തനായ അഹമ്മദ് പട്ടേൽ ആണെന്നുറപ്പായതോടെയാണു ബിജെപി കരുക്കൾ നീക്കിത്തുടങ്ങുന്നത്. തന്റെ ഏറ്റവും വലിയ രാഷ്ട്രീയ എതിരാളിയായാണു പട്ടേലിനെ അമിത് ഷാ കണ്ടിരുന്നത്.
സോണിയയുടെ വിശ്വസ്തൻ എന്നതു മാത്രമല്ല. തന്നെ പല കേസുകളിലും കുടുക്കിയതു പട്ടേലാണെന്നു ഷാ വിശ്വസിച്ചു. താൻ ആദ്യമായി രാജ്യസഭയിലെത്തുന്ന വേളയിൽ പട്ടേലിനെ രാജ്യസഭ കാണിക്കില്ലെന്നു തീരുമാനിച്ചത് അങ്ങനെ.
അങ്ങനെ കോൺഗ്രസിൽനിന്നു വഗേലയടക്കം ഇരുപതോളം എംഎൽഎമാരെ അടർത്താൻ കരുനീക്കം ആരംഭിച്ചു. വഗേല കോൺഗ്രസ് നേതൃത്വത്തിനെതിരെ ഒളിഞ്ഞും തെളിഞ്ഞും വിമർശനം ഉയർത്തുന്നതു പ്രോത്സാഹിപ്പിച്ചു. എംഎൽഎ കൂടിയായ ഷാ ഇടയ്ക്കു നിയമസഭയിലെത്തി വഗേലയുമായി ചർച്ചയും നടത്തി.