റാഞ്ചി ∙ ആശുപത്രിക്കാർ ആംബുലൻസ് കൊടുത്തില്ല. ജാർഖണ്ഡിൽ പിതാവു മകന്റെ മൃതദേഹം തോളിൽ ചുമന്നു വീട്ടിലെത്തിച്ചു. ഗുംല സർദാർ സർക്കാർ ആശുപത്രിയിൽ മലേറിയ ബാധിച്ചു മരിച്ച സുമ (എട്ട്) ന്റെ മൃതദേഹമാണു പിതാവ് കരൺസിങ് ചുമന്നു വീട്ടിലെത്തിച്ചത്. തോർത്തിൽ പൊതിഞ്ഞ മകന്റെ മൃതദേഹവും ചുമന്നു നീങ്ങുന്ന കരൺസിങ്ങിന്റെയും പിന്നാലെ കരഞ്ഞുകൊണ്ടു പിന്തുടരുന്ന ഭാര്യ ദേവകിയുടെയും ചിത്രം സമൂഹമാധ്യമങ്ങളിൽ വേദനയായി. 24 മണിക്കൂറിനുള്ളിൽ അന്വേഷിച്ചു റിപ്പോർട്ട് നൽകാൻ മുഖ്യമന്ത്രി രഘുബർദാസ് ഗുംല ജില്ലാ ഭരണകൂടത്തോടും ഡിഎംഒയോടും നിർദേശിച്ചു.
പ്രാഥമികാരോഗ്യകേന്ദ്രത്തിൽനിന്നു കുട്ടിയെ സർദാർ ആശുപത്രിയിലേക്കു റഫർ ചെയ്യുകയായിരുന്നു. പുറത്തുനിന്നു മരുന്നു വാങ്ങാൻ ഡോക്ടർമാർ കുറിച്ചുനൽകിയെങ്കിലും പണമില്ലായിരുന്നു. പണം സംഘടിപ്പിക്കാൻ മാതാപിതാക്കൾ ശ്രമിക്കുന്നതിനിടെയാണു സുമൻ മരിച്ചത്. പത്ത് ആംബുലൻസുള്ള ആശുപത്രിയാണ്.
ജാർഖണ്ഡ് ഛാത്ര സർദാർ ആശുപത്രിയിൽ പാമ്പുകടിയേറ്റു മരിച്ച യുവാവിന്റെ മൃതദേഹം കൈകളിൽ താങ്ങി ബന്ധുക്കൾ വീട്ടിലേക്കു കൊണ്ടുപോയതിന്റെ വിവാദങ്ങൾ കെട്ടടങ്ങുംമുൻപാണു പുതിയ സംഭവം.