കര്‍ണാടകയില്‍ നിന്ന് നാട്ടില്‍ തിരിച്ചെത്തിയ ഗുജറാത്തിലെ കോണ്‍ഗ്രസ് എംഎല്‍എമാര്‍ കനത്ത സുരക്ഷാവലയത്തില്‍ അഹമ്മദാബാദിനടുത്തുള്ള സ്വകാര്യ റിസോര്‍ട്ടില്‍. കോണ്‍ഗ്രസിന് സാധ്യതയുള്ള ഏകസീറ്റില്‍ അഹമ്മദ് പട്ടേലിന് വിജയമുറപ്പിക്കാനുള്ള തത്രപ്പാടിലാണ് കോണ്‍ഗ്രസ്.
ആറുകോൺഗ്രസ് എംഎൽഎമാർ രാജിവെച്ചതോടെ, ഗുജറാത്ത് നിയമസഭയിൽനിന്ന് രാജ്യസഭയിലേക്ക് ഒരാൾക്ക് വിജയിക്കാൻ വേണ്ട വോട്ടുകൾ 45. എൻഡിഎ സ്ഥാനാർഥികളായ അമിത് ഷായും സ്മൃതി ഇറാനിയും ജയം ഉറപ്പിച്ചു കഴിഞ്ഞു. 121 അംഗങ്ങൾ ഉള്ള ബിജെപിക്ക് ബാക്കിയുള്ളത് 33 വോട്ടുകൾ. മറുപക്ഷത്തുനിന്നും 12വോട്ടുകൾ മറിഞ്ഞാൽ കോൺഗ്രസ്സ് വിട്ട ബൽവന്ത്സിംഹ് രജ്പുത് എൻഡിഎ പ്രതിനിധിയായി രാജ്യസഭയിലെത്തും. എന്നാൽ, കോൺഗ്രസ്സ് അധ്യക്ഷ സോണിയഗാന്ധിയുടെ വിശ്വസ്തനായ അഹമ്മദ് പട്ടേലിനെ ഏതുവിധേനെയും രാജ്യസഭയിലെത്തിക്കുമെന്ന ഉറച്ച വിശ്വാസത്തിലാണ് കോൺഗ്രസ്. വിജയം സുനിശ്ചിതമെന്നു അഹമ്മദ് പട്ടേൽ അവകാശപ്പെട്ടുകഴിഞ്ഞു.
രണ്ടു സീറ്റുള്ള എൻസിപിയും, ഒരു എംഎൽഎയുള്ള ജെഡിയുവും കോൺഗ്രസിനെ പിന്തുണച്ചേക്കും. അതേസമയം, പത്തുദിവസത്തെ ബെംഗളൂരു വാസത്തിനു വിരാമമിട്ടു കോൺഗ്രസ് എംഎൽഎമാർ ഗുജറാത്തിൽ തിരികെയെത്തി. അഹമ്മദാബാദിൽ നിന്ന് 65കിലോമീറ്റർ അകലെ ആനന്ദിലെ സ്വകാര്യ റിസോർട്ടിലാണ് ഇപ്പോഴിവർ. പുറത്തുനിന്നു ആരെയും റിസോർട്ടിനുള്ളിലേക്ക് പ്രവേശിപ്പിക്കുന്നില്ല. എന്നാൽ, രക്ഷാബന്ധൻ ആഘോഷതിന്റെ ഭാഗമായി കുടുംബംഗങ്ങളെ കാണാൻ എംഎൽഎമാർക്ക് പാർട്ടി അവസരം നൽകി. തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട ബിജെപിയുടെ കരുനീക്കങ്ങൾ അഹമ്മദാബാദിലെ അമിത്ഷായുടെ വീട്ടിൽ നടക്കുമ്പോൾ, കോൺഗ്രസിന്റെ ചർച്ചകൾ ഈ സ്വകാര്യ റിസോർട് കേന്ദ്രീകരിച്ചാണ് പുരോഗമിക്കുന്നത്.