പൊതുസ്ഥലങ്ങളിലെ സ്ത്രീസുരക്ഷ: ചൂടേറിയ ഒരു ചർച്ചാവിഷയമാണ്. എത്രയൊക്കെ ചർച്ചചെയ്തിട്ടും പ്രശ്നം പരിഹരിക്കപ്പെടുന്നില്ലെന്നു മാത്രമല്ല ദിവസം കഴിയുംതോറും സ്ത്രീസുരക്ഷയ്ക്കു ചോദ്യചിഹ്നമുയർത്തി പുതിയ സംഭവങ്ങൾ ഉണ്ടായിക്കൊണ്ടിരിക്കുന്നു. നമ്മുടെ അമ്മമാരോടും സഹോദരിമാരോടും നാം ഇങ്ങനെതന്നെയോ പെരുമാറേണ്ടത് എന്ന ചോദ്യം പുരുഷൻമാർ സ്വയം ചോദിക്കേണ്ടിയിരിക്കുന്നു.
യാത്ര ചെയ്യുമ്പോൾ, പൊതു സ്ഥലങ്ങളിൽ നിൽക്കുമ്പോൾ, വീട്ടിൽ, നാട്ടിൽ...എല്ലായിടത്തും സ്ത്രീകൾ വേട്ടയാടപ്പെടുന്നു. ഇരകളാക്കപ്പെടുന്നു.അപമാനിക്കപ്പെടുന്നു. ഒരേയൊരു കാരണത്തിന്റെ പേരിൽ: സ്ത്രീയകളായിപ്പോയതിന്റെ പേരിൽ. കൊൽക്കത്തയിലെ ട്രെയിൻ യാത്രയ്ക്കിടെ ഒരു ചെറുപ്പക്കാരനിൽനിന്നുമുണ്ടായ ദുരനുഭവം പെൺകുട്ടികളിലൊരാൾ ഫെയ്സ് ബുക്കിൽ പോസ്റ്റ് ചെയ്തിരിക്കുന്നു. അധികാരികളിൽനിന്നും സമൂഹത്തിൽനിന്നും നീതി നിഷേധിക്കപ്പെട്ടപ്പോഴാണ് നവമാധ്യമത്തിൽ തങ്ങളുടെ അവസ്ഥ വിവരിച്ച് പെൺകുട്ടിക്ക് സഹായം അഭ്യർഥിക്കേണ്ടിവന്നിരിക്കുന്നത്.
ഹൗറ മാൽഡ ഇന്റർസിറ്റി എക്സ്പ്രസ് ട്രെയിൻ. പിന്റു മൊണ്ടൽ എന്നാണു ചെറുപ്പക്കാരന്റെ പേര്. അയാൾ ട്രെയിനിലെ സ്ഥിരം യാത്രക്കാരനുമാണ്. എല്ലാ ദിവസവും അയാൾ സഹയാത്രികരായ സ്ത്രീകളുടെയും പെൺകുട്ടികളുടെയും ചിത്രങ്ങൾ വിദഗ്ധമായി മൊബൈൽഫോണിൽ പകർത്താറുണ്ട്. ഇത്തവണ അയാൾ പതിവുപോലെ ഒരു പെൺകുട്ടിയുടെ ചിത്രം പകർത്തിയപ്പോൾ പെൺകുട്ടികൾ ഇടപെട്ടു. താനാരുടെയും ചിത്രമെടുത്തിട്ടെല്ലെന്ന് ആദ്യമയാൾ വാദിച്ചു. പെൺകുട്ടികൾ തെളിവു ഹാജരാക്കിയപ്പോൾ 'ഞാനിങ്ങനെയൊക്കെ ചെയ്യും' എന്നയാൾ പശ്ചാത്താപമില്ലാതെ പറഞ്ഞു. നിങ്ങൾക്ക് എന്തു ചെയ്യാനാവുമെന്നു വെല്ലുവിളിച്ചു. പൊലീസ് എത്തിയാലും തനിക്കൊന്നും സംഭവിക്കാനില്ലെന്നും അയാൾ അഹങ്കാരത്തോടെ അവകാശപ്പെട്ടു. അനുവാദമില്ലാതെ പെൺകുട്ടികളുടെ ചിത്രമെടുക്കുന്നത് ഒരു കുറ്റമേയല്ലെന്നാണ് പിന്റു വാദിക്കുന്നത്. അയാളുടെ അഭിപ്രായമാണോ സമൂഹത്തിനും ? ശതരൂപ ചോദിക്കുന്നു.