രാജ്യസഭാ സ്ഥാനാര്‍ഥിത്വം സംബന്ധിച്ച് സീതാറാം യച്ചൂരിക്കെതിരെ സി.പി.എം സംസ്ഥാനസമിതിയില്‍ രൂക്ഷവിമര്‍ശനം. കോണ്‍ഗ്രസ് പിന്തുണയാകാമെന്ന ബംഗാള്‍ ഘടകത്തിന്റെ നിര്‍ദേശത്തില്‍ യച്ചൂരി മൗനം പാലിച്ചെന്ന് ചർച്ചയിൽ അഭിപ്രായമുയർന്നു. സീതാറാം യെച്ചൂരിയെന്ന വ്യക്തിക്കായിരുന്നു കോൺഗ്രസ് പിന്തുണ നൽകിയതെന്ന് എസ്.രാമചന്ദ്രൻപിള്ള യോഗത്തിൽ പറഞ്ഞു.
കേന്ദ്രകമ്മിറ്റി തീരുമാനങ്ങൾ പി.ബി അംഗം എസ്.രാമചന്ദ്രൻപിള്ള റിപ്പോർട്ടു ചെയ്തതിനു പിന്നാലെയായിരുന്നു യെച്ചൂരിക്കെതിരായ കടന്നാക്രമണം. ജനറൽ സെക്രട്ടറി ബംഗാൾ ഘടകത്തിന് കീഴടങ്ങുന്ന സമീപനം സ്വീകരിച്ചു. രാജ്യസഭാ സ്ഥാനാർഥിയാക്കാനുള്ള നീക്കത്തിൽ പാലിച്ച മൗനമാണ് വിവാദങ്ങൾക്ക് ഇടയാക്കിയത്. പദവിക്ക് നിരക്കാത്ത പ്രവൃത്തിയാണ് യെച്ചൂരിയുടെ ഭാഗത്തുനിന്നുണ്ടായതെന്നും ചർച്ചയിൽ അഭിപ്രായമുയർന്നു. കെ.എൻ.ബാലഗോപാൽ, എം.സ്വരാജ് എന്നിവർ ഉൾപ്പെടെയുള്ളവരാണ് വിമർശനമുന്നയിച്ചത്. രാജ്യസഭാ സീറ്റിൽ യെച്ചൂരി മത്സരിക്കേണ്ടതില്ലെന്ന കേന്ദ്രകമ്മിറ്റി തീരുമാനം എസ്.രാമചന്ദ്രൻപിള്ള യോഗത്തിൽ വിശദീകരിച്ചു. ജനറൽ സെക്രട്ടറിയുടേത് ഭാരിച്ച ഉത്തരവാദിത്തമാണ്. അതുകൊണ്ടുതന്നെ മത്സരരംഗത്തിറങ്ങുന്നത് ശരിയല്ല എന്നതാണ് തീരുമാനത്തിനു പിന്നിലെ ഒന്നാമത്തെ കാരണം.
രണ്ടുതവണയിൽ കൂടുതൽ മത്സരിക്കേണ്ടതില്ലെന്ന നിബന്ധന പാലിച്ചു. കോൺഗ്രസ് സീതാറാം യെച്ചൂരിയെയാണ് പിൻതുണക്കാമെന്ന് വാഗ്ദാനം ചെയ്തത്. സി.പി.എമ്മിന്റെ സ്ഥാനാർഥി ആരായാരിക്കണമെന്ന് കോൺഗ്രസ് തീരുമാനിക്കേണ്ടതില്ലെന്ന സന്ദേശമാണ് കേന്ദ്രകമ്മിറ്റി നൽകിയതെന്നും എസ്.ആർ.പി വ്യക്തമാക്കി. പി.ബി തള്ളിയ വിഷയം ബംഗാൾ ഘടകത്തിന്റെ പിടിവാശികൊണ്ടാണ് കേന്ദ്രകമ്മിറ്റിക്ക് പരിഗണിക്കേണ്ടി വന്നതെന്നും അദ്ദേഹം പറഞ്ഞു. മുഖ്യമന്ത്രിയെ ഗവർണർ വിളിച്ചുവരുത്തിയതുൾപ്പെടെയുള്ള സംസ്ഥാന രാഷ്ട്രീയ സാഹചര്യം സംസ്ഥാനസമിതി ചർച്ച ചെയ്യും.