നർമ്മദാ നദീതീരത്തെ ജനങ്ങൾക്ക് നീതി നിഷേധിക്കുന്നതിനെതിരെ, മധ്യപ്രദേശിലെ ബർവാനിയിൽ മേധപട്കർ ആരംഭിച്ച നിരാഹാരസമരത്തിന് ഐക്യദാർഢ്യവുമായി മുംബൈയിലും പ്രതിഷേധം. സമരം രാജ്യമാകെ വ്യാപിപ്പിക്കുന്നതിന്‍റെ ഭാഗമായാണ് മനുഷ്യാവകാശസംഘടനകൾ രംഗത്തെത്തിയിരിക്കുന്നത്.
സർദാർ സരോവർ അണക്കെട്ടിന്റെ ഉയരം കൂട്ടുന്നതോടെ, നർമ്മദാ നദീതീരത്തുള്ള നൂറ്റിതൊണ്ണൂറ്റി രണ്ട് ഗ്രാമങ്ങളും ഒരു നഗരവുമാണ് വെള്ളത്തിനടിയിലാകുക. നാൽപതിനായിരത്തോളംപേരെ പ്രത്യക്ഷത്തിൽ ബാധിക്കുന്ന നടപടിയിൽ പരിഹാരം ആവശ്യപ്പെട്ടാണ് മേധപട്കർ നിരാഹാരമാരംഭിച്ചത്. പുനരധിവാസമൊരുക്കാതെ നദീതീരത്തുനിന്ന് ഗ്രാമവാസികളെ ഏകപക്ഷീയമായി കുടിയൊഴിപ്പിക്കുന്നതിനെതിരെയാണ് പ്രതിഷേധം. സമരം ആറാം ദിവസത്തിലേക്ക് കടന്ന പശ്ചാത്തലത്തിൽ പ്രതിഷേധം വ്യാപിപ്പാക്കാനാണ് വിവിധ സംഘടനകളുടെ തീരുമാനം. മുംബൈയിലെ ദാദർ റയിൽവേ സ്റ്റേഷനുമുൻപിൽ സാമൂഹിക-സന്നദ്ധ സംഘടനാപ്രവർത്തകരും, മനുഷ്യാവകാശപ്രവർത്തകരും ഉൾപ്പെടെയുള്ളവർ ഒത്തുചേർന്നു. ജീവിക്കാനുള്ള സാധാരണക്കാരുടെ സമരത്തിൽ എല്ലാവരുടേയും പന്തുണവേണമെന്ന് ആനന്ദ് പട്‍വർധൻ അഭിപ്രായപ്പെട്ടു.
പുനരധിവാസം പ്രഹസനമാക്കി ഗ്രാമവാസികളെ ദുരിതക്കയത്തിലേക്ക് തള്ളിവിടാൻ അനുവദിക്കില്ലെന്നും അദ്ദേഹം പറഞ്ഞു. അതേസമയം, ബർവാനിയിൽ ഗ്രാമവാസികളുടെ ജലസമാധി ഉൾപ്പെടെയുള്ള സമരങ്ങളും തുടരുകയാണ്