ബിജെപി അധ്യക്ഷൻ അമിത് ഷായുടെ ‘ചാക്കിടൽ തന്ത്രം’ പ്രതിപക്ഷ കക്ഷികളുടെ നിലനിൽപിനു തന്നെ ഭീഷണിയാകുന്നു. പ്രത്യയശാസ്ത്ര ഉപാധികളില്ലാതെ ഇതര കക്ഷികളിൽ നിന്നുള്ള നേതാക്കളെ ബിജെപിയിലെത്തിക്കുന്ന അമിത് ഷായുടെ പ്രായോഗിക രാഷ്ട്രീയം കോൺഗ്രസിനെ മാത്രമല്ല, പ്രാദേശിക പാർട്ടികളെയും ആശങ്കയിലാഴ്ത്തുന്നുണ്ട്. ഗുജറാത്തിലെ രാജ്യസഭാ തിരഞ്ഞെടുപ്പിൽ വോട്ടർമാരായ കോൺഗ്രസ് എംഎൽഎമാർ ബിജെപിയുടെ ചാക്കിലാകാതിരിക്കാൻ കർണാടകത്തിലേക്കു കൊണ്ടുപോയതു വെല്ലുവിളി വെളിപ്പെടുത്തുന്നുണ്ട്.
ബിജെപിയുടെ കേഡർ അടിത്തറ വിപുലീകരിക്കുന്നതിനേക്കാൾ അടുത്ത ലോക്സഭാ തിരഞ്ഞെടുപ്പിനു പാർട്ടിയുടെ വിജയം ഉറപ്പാക്കാനാണ് അമിത് ഷായുടെ ശ്രമം. ബിഹാറിൽ വൈരം മറന്നു ജനതാദൾ (യു) നേതാവ് നിതീഷ് കുമാറുമായി സഖ്യം പുനഃസ്ഥാപിച്ചതു ഷായുടെ തന്ത്രം വ്യക്തമാക്കുന്നു. കേന്ദ്രസർക്കാരിന്റെ ഭരണ നേട്ടങ്ങൾ കൊണ്ടു മാത്രം വിജയിക്കാവുന്ന സാഹചര്യമുണ്ടായില്ലെങ്കിൽ സഖ്യകക്ഷികളുടെ ബലത്തിൽ ഭരണത്തുടർച്ച നേടുക. അമിത് ഷാ ഗുജറാത്തിൽ പയറ്റുന്ന തന്ത്രത്തിലും കാര്യമായ വ്യത്യാസമില്ല.
ബിഹാറിൽ ആർജെഡി– ജെഡിയു സഖ്യത്തിലെ ഭിന്നത മുതലെടുത്ത അമിത് ഷാ, ഗുജറാത്തിൽ കോൺഗ്രസിലെ അന്തഃഛിദ്രങ്ങൾ ആയുധമാക്കി. നരേന്ദ്ര മോദിയുടെ ബദ്ധവൈരിയായിരുന്ന ശങ്കർ സിങ് വഗേലയുമായി വീണ്ടും ഒന്നിക്കാനുള്ള നീക്കം ഗുജറാത്ത് നിയമസഭാ തിരഞ്ഞെടുപ്പിൽ കോൺഗ്രസിൽ നിന്നുണ്ടാകാവുന്ന വെല്ലുവിളികൾ അമർച്ച ചെയ്യാനാണ്. കോൺഗ്രസ് നേതൃത്വത്തിൽ അഹമ്മദ് പട്ടേലും വഗേലയുമായുണ്ടായിരുന്ന ഭിന്നതകൾ മുതലെടുക്കുന്നതിലും ഷാ വിജയിച്ചു. യുപിയിൽ ഇന്നലെ എസ്പി – ബിഎസ്പി കക്ഷികളിൽ നിന്നായി മൂന്നു ലെജിസ്ലേറ്റീവ് കൗൺസിൽ അംഗങ്ങൾ രാജിവച്ചതിനു പിന്നിലും അമിത് ഷായുടെ കൗടില്യതന്ത്രങ്ങളെന്നു പരിഭവിക്കുകയാണ് എസ്പി നേതാവ് അഖിലേഷ് യാദവും ബിഎസ്പി നേതാവ് മായാവതിയും.
യുപി മന്ത്രിസഭ രൂപീകരിച്ചപ്പോൾ മുഖ്യമന്ത്രിയും രണ്ട് ഉപമുഖ്യമന്ത്രിമാരും രണ്ടു മന്ത്രിമാരും നിയമസഭാംഗങ്ങളല്ലാത്തതു ബിജെപിക്കു തലവേദനയായി. ഒഴിവുണ്ടാക്കാൻ ബിജെപിയുടെ എംഎൽഎമാരെയോ എംഎൽസിമാരെയോ രാജിവയ്പ്പിക്കുന്നതിനു പകരം പ്രതിപക്ഷ കക്ഷിയിലെ എംഎൽസിമാരെ രാജിവയ്പിച്ച അമിത് ഷായുടെ സാമർഥ്യത്തിന് എതിർപാളയത്തിൽ മറുപടിയില്ല. രാഷ്ട്രീയത്തിൽ കുതിരക്കച്ചവടം അധാർമിക തന്ത്രമായി അമിത് ഷാ കാണുന്നില്ല. അധികാരത്തിലേക്കുള്ള മാർഗങ്ങളെല്ലാം രാഷ്ട്രീയത്തിന്റെ ഭാഗമെന്ന വിശ്വാസത്തിലാണ്, വസതിയിൽ ചാണക്യന്റെ ചിത്രം വച്ചാരാധിക്കുന്ന അമിത് ഷാ.
തിരഞ്ഞെടുപ്പിൽ കേവല ഭൂരിപക്ഷം ലഭിക്കാതിരുന്ന ഗോവയിലും മണിപ്പൂരിലും എതിർചേരിയെ അമ്പരപ്പിച്ച വേഗത്തിൽ ഭൂരിപക്ഷം തികച്ച അമിത് ഷായുടെ നീക്കം വിമർശിക്കപ്പെട്ടെങ്കിലും പാർട്ടിക്കു ഭരണത്തിലേറാനായി. രാഷ്ട്രീയ എതിരാളികളെ തകർക്കാനായി കേന്ദ്ര സർക്കാർ സിബിഐ, ആദായ നികുതി വകുപ്പ്, എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് തുടങ്ങിയ സ്ഥാപനങ്ങളെ ദുരുപയോഗിക്കുന്നുവെന്ന പ്രതിപക്ഷ ആരോപണവും അമിത് ഷാ ഗൗനിക്കുന്നില്ല. അഴിമതിക്കും കള്ളപ്പണത്തിനും എതിരായ നടപടികളിൽ രാഷ്ട്രീയമില്ലെന്നു ബിജെപിയും വിശദീകരിക്കുന്നു. യുപി, ഉത്തരാഖണ്ഡ് നിയമസഭാ തിരഞ്ഞെടുപ്പിൽ പ്രതിപക്ഷ എംഎൽഎമാരെ രായ്ക്കുരാമാനം ബിജെപി സ്ഥാനാർഥികളാക്കി മൽസരിപ്പിച്ചു വിജയിപ്പിച്ച തന്ത്രങ്ങൾ രാജ്യവ്യാപകമായി പയറ്റാനാണ് അമിത് ഷായുടെ നീക്കം.
ഒഡീഷയിൽ ബിജെഡിയിൽ നിന്ന് എംപിമാരെയും എംഎൽഎമാരെയും അടർത്തിയെടുക്കാനുള്ള അണിയറ നീക്കങ്ങൾ ഊർജിതമാണ്. ത്രിപുരയിലും ബംഗാളിലും സിപിഎം പ്രാദേശിക നേതാക്കളിലാണ് അമിത് ഷായുടെ നോട്ടം. കേരളത്തിൽ ചില പ്രാദേശിക പാർട്ടികളെയും സമുദായ സംഘടനകളെയും പ്രമുഖ വ്യക്തികളെയും ബിജെപിയിലെത്തിക്കാൻ നീക്കങ്ങൾ സജീവമായിരിക്കെയാണു മെഡിക്കൽ കോളജ് കോഴ വിവാദം തിരിച്ചടിയായത്. കേരളത്തിലെ ചാക്കിടൽ നീക്കങ്ങൾ ഡിസംബർ വരെ നിർത്തിവയ്ക്കാനാണ് അമിത് ഷാ സംസ്ഥാന നേതൃത്വത്തിനു നൽകിയിട്ടുള്ള നിർദേശം. ഡിസംബറോടെ വിവാദം കെട്ടടങ്ങുമെന്നും സംസ്ഥാന നേതൃത്വത്തിൽ അഴിച്ചു പണി നടത്തി പൂർവാധികം ഊർജിതമായി രംഗത്തിറങ്ങാമെന്നും ഷാ കണക്കുകൂട്ടുന്നു.