രാജ്യസഭാ തിരഞ്ഞെടുപ്പ് അടുത്തമാസം നടക്കാനിരിക്കെ ഗുജറാത്തിൽ കൂടുതൽ കോൺഗ്രസ് എം.എൽ.എമാർ പാര്‍ട്ടി വിടുമെന്ന് സൂചന. നിലവിൽ ആറു എംഎൽഎമാരാണ് പാർട്ടിവിട്ടത്. അതേസമയം കൊഴിഞ്ഞുപോക്കു തടയാൻ കോൺഗ്രസ് എം.എൽ.എമാരെ ബെംഗളൂരുവിലേക്ക് മാറ്റി
44 കോൺഗ്രസ് എം എൽ എ മാരാണ് ഇന്നലെ രാത്രി അഹമ്മദാബാദിൽ നിന്ന് ബംഗളുരുവിൽ എത്തിയത്. രാജ്യസഭാ തിരഞ്ഞെടുപ്പിന് മുൻപ് കൂടുതൽ എം.എൽ.എമാർ പാർട്ടി വിടാതിരിക്കാനാണ് ഇത്തരത്തിൽ ഒരു നീക്കമെന്നാണ് സൂചന. പൊലീസിനെ ഉപയോഗിച്ച് ഭീഷണിപ്പെടുത്തിയും പണം നൽകിയും എം എൽ എ മാരെ വശത്താക്കാൻ ബി ജെ പി ശ്രമിക്കുന്നുവെന്നാണ് കോൺഗ്രസിന്റെ ആരോപണം. ഇനിയും നാലു എം എൽ എ മാർ കൂടി ബി.ജെ.പിയിലേക്ക് പോകുമെന്ന സൂചന ലഭിച്ചിട്ടുണ്ട്.
അതേസമയം കോൺഗ്രസിൽ നിന്ന് രാജി വച്ചുവന്ന എം.എൽ.എ ബൽവന്ത് സിങ് രാജ്പുത്തിനെ രാജ്യസഭയിലേക്കുള്ള മൂന്നാം സ്ഥാനാർത്ഥിയായി ബി.ജെ.പി നിയോഗിച്ചു. തിരഞ്ഞെടുപ്പ് നടക്കുന്ന ഓഗസ്റ്റ് എട്ടിനുമുമ്പ് പരമാവധി കോണ്‍ഗ്രസുകാരെക്കൊണ്ട് എം.എല്‍.എ.സ്ഥാനം രാജിവെപ്പിക്കുകയാണ് ബി ജെ പി തന്ത്രം. എം.എല്‍.എ.മാരുടെ എണ്ണം കുറയുമ്പോള്‍ വിജയിക്കാനാവശ്യമായ വോട്ടും കുറച്ചുമതി. ബി.ജെ.പി.യുടെ മുഖ്യ സ്ഥാനാര്‍ഥികളായ അമിത് ഷായ്ക്കും സ്മൃതി ഇറാനിക്കും ജയിക്കാനാവശ്യമായ വോട്ടുകള്‍ നല്‍കിയ ശേഷം ബാക്കി കൂറുമാറിവന്ന ബല്‍വന്ത് സിങ്ങിന് നല്‍കും. എം എൽ എ മാർ കുറഞ്ഞ സാഹചര്യത്തിൽ അഹമ്മദ് പട്ടേലിന്റെ വിജയം ഉറപ്പിക്കുകയെന്നത് കോൺഗ്രസ് നേതൃത്വത്തിന് കടുത്ത വെല്ലുവിളിയായിട്ടുണ്ട്. കൂടുതൽ കൊഴിഞ്ഞുപോക്കു തടയാനാണ് എം എൽ എ മാരെ ബംഗളുരുവിലേക്ക് മാറ്റിയത്.