ഗുജറാത്ത് കോൺഗ്രസില്‍ വീണ്ടും പൊട്ടിത്തെറി. രണ്ട് എംഎൽഎമാർകൂടി രാജിവച്ചു. കോൺഗ്രസ് വിട്ട് ബിജെപിയിലെത്തിയ ബൽവാന്ത് സിങ് രാജ്പുട് രാജ്യസഭയിലേക്ക് നാമിർദേശപത്രിക സമർപ്പിച്ചതിന് പിന്നാലെയാണ് രാജി. ഇതോടെ രാജ്യസഭാ തിരഞ്ഞെടുപ്പിൽ അഹമ്മദ് പട്ടേലിനെ വിജയിപ്പിക്കാനുള്ള കോൺഗ്രസ്ശ്രമം പരുങ്ങലിലായി. ഗുജറാത്ത് വിഷയം രാജ്യസഭയിലും ബഹളത്തിനിടയാക്കി.
ഒഴിവുവരുന്ന മൂന്ന് രാജ്യസഭാ സീറ്റുകളിലേക്കും സ്വന്തം സ്ഥാനാർഥികളെ വിജയിപ്പിക്കാനുള്ള കരുനീക്കം ബിജെപി ശക്തമാക്കുമ്പോൾ, സ്വന്തം പാളയത്തിൽനിന്നുതന്നെ തിരിച്ചടിനേരിടുകയാണ് കോൺഗ്രസ്. കഴിഞ്ഞദിവസം രാജിവച്ച മൂന്നുപേരെകൂടാതെ രണ്ട് കോൺഗ്രസ് എംഎൽഎമാരുകൂടിയാണ് ഇന്ന് പാർട്ടിവിട്ടത്. ഇതോടെ കോൺഗ്രസ്‍വിട്ട എംഎൽഎമാരുടെ എണ്ണം അഞ്ചായി. അതിനിടെ, ഒഴിവുരുന്ന മൂന്നുരാജ്യസഭാസീറ്റിലേക്കും ബിജെപി നാമനിർദേശപത്രിക സമർപ്പിച്ചു. ദേശീയ അധ്യക്ഷൻ അമിത്ഷാ, കേന്ദ്രമന്ത്രി സ്മൃതി ഇറാനി, കോൺഗ്രസിൽനിന്ന് ബിജെപിയിലെത്തിയ ബൽവാന്ത് സിങ് രാജ്പുട്ട് എന്നിവാരാണ് നിയമസഭാ സെക്രട്ടറിക്ക് മുൻപാകെ പത്രിക സമർപ്പിച്ചത്. 182 അംഗനിയമസഭയിൽ 121അംഗങ്ങളുള്ള ബിജെപിക്ക് രണ്ടുപേരെ അനായാസം വിജയിപ്പിക്കാനാകും. മൂന്നാമത്തെയാൾക്കുവേണ്ടത് 47പേരുടെ പിന്തുണ. എന്നാൽ, 54ൽനിന്ന് 49ലേക്ക് ചുരുങ്ങിയ കോൺഗ്രസിന് അഹമ്മദ് പട്ടേലിനെ വീണ്ടും രാജ്യസഭയിലെത്തിക്കാനുകുമോയെന്ന് കണ്ടറിയണം. പതിനൊന്നുമുതല്‍ 20പേർവരെ തങ്ങൾക്കൊപ്പംവരുമെന്ന് ബൽവാന്ത് സിങ് രാജ്പുട്ട് അവകാശപ്പെട്ടുകഴിഞ്ഞു. അതേസമയം, ഗുജറാത്തിലെ എംഎൽഎമാരുടെ പാർട്ടിമാറ്റം പാർലമെൻറിലും ബഹളത്തിനിടയാക്കി. പണവും സംസ്ഥാനഭരണവും ഉപയോഗിച്ച് ജനാധിപത്യത്തെ ബിജെപി കശാപ്പ് ചെയ്യുകയാണെന്ന് കോൺഗ്രസ് ആരോപിച്ചു.
ബഹളത്തെതുടർന്ന് സഭ ഏറെനേരം നിർത്തിവച്ചു. പരാതികളുണ്ടെങ്കിൽ തിരഞ്ഞെടുപ്പ് കമ്മിഷനെ അറിയിക്കണമെന്ന് സഭാ ഉപാധ്യക്ഷൻ പി.ജെ കുര്യൻ പറഞ്ഞു.