മാനഭംഗത്തിന് ഇരയായ 10 വയസ്സുകാരിക്ക് ഗർഭച്ഛിദ്രത്തിന് അനുമതി നൽകണമെന്ന് ആവശ്യപ്പെടുന്ന പൊതുതാൽപര്യ ഹർജി സുപ്രീം കോടതി തള്ളി. ഗർഭസ്ഥ ശിശുവിന് 32 ആഴ്ച പ്രായമായ സാഹചര്യത്തിലാണിത്. ഗർഭച്ഛിദ്രം അനുവദനീയമായ കാലയളവ് പെൺകുട്ടി പിന്നിട്ടതായി കോടതി നിരീക്ഷിച്ചു. ഗർഭച്ഛിദ്രം നടത്തുന്നത് പെൺകുട്ടിക്കും ഉദരത്തിലുള്ള കുഞ്ഞിനും നല്ലതല്ലെന്ന മെഡിക്കൽ ബോർഡിന്റെ റിപ്പോർട്ടും കോടതി പരിഗണിച്ചു.
ഇത്തരം സംഭവങ്ങളിൽ സ്വീകരിക്കേണ്ട നടപടികളുടെ കാര്യത്തിൽ വ്യക്തത വരുത്തണമെന്ന് ആവശ്യപ്പെട്ട് അഭിഭാഷകനായ അലാഖ് അലോക് ശ്രീവാസ്തവയാണ് സുപ്രീം കോടതിയിൽ പൊതുതാൽപര്യ ഹർജി നൽകിയത്. ഹർജി പരിഗണിച്ച ചീഫ് ജസ്റ്റിസ് ജെ.എസ്. കേഹാർ, ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ് എന്നിവർ ഉൾപ്പെട്ട ബെഞ്ചാണ് അപേക്ഷ തള്ളിയത്. പെണ്‍കുട്ടിയുടെ ശാരീരികാവസ്ഥയും ഗർഭച്ഛിദ്രത്തിന് അനുമതി നൽകിയാലുണ്ടായേക്കാവുന്ന പ്രത്യാഘാതങ്ങളും പരിശോധിക്കുന്നതിനായി പിജിഐ (പോസ്റ്റ്ഗ്രാജ്വേറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ എജ്യുക്കേഷൻ ആൻഡ് റിസർച്) ഏർപ്പെടുത്തിയ മെഡിക്കൽ ബോർഡിന്റെ റിപ്പോർട്ടും വാദമധ്യേ കോടതി പരിഗണിച്ചു.
നിലവിൽ പെൺകുട്ടിക്കു ലഭ്യമാക്കിയിട്ടുള്ള ചികിത്സാ സൗകര്യങ്ങളിലും ആരോഗ്യ പരിരക്ഷയിലും തൃപ്തി അറിയിച്ച സുപ്രീം കോടതി, സുരക്ഷാ കാരണങ്ങൾ ചൂണ്ടിക്കാട്ടിയാണ് അപേക്ഷ തള്ളിയത്. അതിനിടെ, ഗർഭച്ഛിദ്രവുമായി ബന്ധപ്പെട്ട അപേക്ഷകളിന്മേൽ തീർപ്പു കൽപ്പിക്കുന്നതിന് കോടതിയെ സഹായിക്കുന്നതിനായി, ഓരോ സംസ്ഥാനത്തും പ്രത്യേകം സ്ഥിരം മെഡിക്കൽ ബോർഡ് ഏർപ്പെടുത്തുന്ന കാര്യം പരിഗണിക്കാൻ കോടതിയിലുണ്ടായിരുന്ന സോളിസിറ്റർ ജനറൽ രഞ്ജിത് കുമാറിന് കോടതി നിർദ്ദേശം നൽകി. ഗർഭച്ഛിദ്രത്തിന് അനുമതി തേടി സുപ്രീം കോടതിയെ സമീപിക്കുന്ന ആളുകളുടെ എണ്ണം ക്രമാതീതമായി പെരുകുന്ന സാഹചര്യത്തിലാണിത്.
ഗർഭച്ഛിദ്രത്തിന് അനുമതി തേടിക്കൊണ്ടുള്ള പെൺകുട്ടിയുടെ അപേക്ഷ ചണ്ഡിഗഡിലെ ഒരു ജില്ലാ കോടതി തള്ളിയപ്പോഴാണ്, പൊതുതാൽപര്യ ഹർജിയുമായി അഭിഭാഷകൻ സുപ്രീം കോടതിയെ സമീപിച്ചത്. ഗർഭസ്ഥശിശുവിന് 26 ആഴ്ച പ്രായമായ സാഹചര്യത്തിലാണ് കീഴ്ക്കോടതി അപേക്ഷ തള്ളിയത്. ഭ്രൂണാവസ്ഥയിലുള്ള കുഞ്ഞിന് മറ്റു പ്രശ്നങ്ങളൊന്നുമില്ലാത്ത പക്ഷം, 20 ആഴ്ച പ്രായം വരെയേ ഗർഭം അലസിപ്പിക്കാൻ കോടതികൾ അനുവാദം നൽകാറുള്ളൂ.