ബിജെപി ചേരിയിലേക്ക് മാറിയ ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍ ഭൂരിപക്ഷം തെളിയിച്ചു. നിയമസഭയില്‍ നടന്ന വിശ്വാസവോട്ടെടുപ്പില്‍ ജെഡിയു ബിജെപി സഖ്യത്തിന് 131 എംഎല്‍എമാരുടെ പിന്തുണ ലഭിച്ചു. 108 പേര്‍ എതിര്‍ത്ത് വോട്ടുചെയ്തു. വിശ്വാസവോട്ടെടുപ്പിലേക്ക് കടക്കുന്നതിന് തൊട്ടുമുന്‍പ് നിതീഷ് കുമാറും മുന്‍ ഉപമുഖ്യമന്ത്രി തേജസ്വി യാദവും രൂക്ഷമായ വാക്പോരിനാണ് നിയമസഭ സാക്ഷിയായത്.
243 അംഗ നിയമസഭയില്‍ 122 പേരുടെ പിന്തുണയാണ് കേവലഭൂരിപക്ഷത്തിന് വേണ്ടിയിരുന്നത്. ജെഡിയുവിന് 71 ഉം ബിജെപിക്ക് 53 ഉം എംഎല്‍എമാരുണ്ട്. എന്‍ഡിഎയിലെ മറ്റുപാര്‍ട്ടികള്‍ക്ക് 5 എം.എല്‍എമാരുണ്ട്. കൂടാതെ, സ്വതന്ത്രരുടെ പിന്തുണയും നിതീഷിന് ലഭിച്ചു.
സംസാരിക്കാന്‍ 40 മിനിറ്റ് അനുവദിക്കണമെന്ന് വോട്ടെടുപ്പിലേക്ക് കടക്കും മുന്‍പ് തേജസ്വി യാദവ് ആവശ്യപ്പെട്ടു. നിതീഷ് വഞ്ചിച്ചുവെന്നും തന്‍റെ രാജി ആവശ്യപ്പെട്ടിരുന്നെങ്കില്‍ പരിഗണിച്ചേനേയെന്നും തേജസ്വി പറഞ്ഞു. ഉപമുഖ്യമന്ത്രി സുശീല്‍ മോദിയെക്കുറിച്ച് തേജസ്വി നടത്തിയ പരാമര്‍ശം സഭയില്‍ ബഹളത്തിന് ഇടയാക്കി. വിശാലസഖ്യം തകരാതിരിക്കാന്‍ കഴിയുന്നത്ര ശ്രമിച്ചുവെന്നും ആര്‍ജെഡി സഖ്യധര്‍മ്മം പാലിച്ചില്ലെന്നും മുഖ്യമന്ത്രി നിതീഷ് കുമാര്‍ തിരിച്ചടിച്ചു. സഭാനടപടികള്‍ ആരംഭിക്കുന്നതിന് മുന്‍പ് ആര്‍ജെഡി കോണ്‍ഗ്രസ് എം.എല്‍.എമാര്‍ നിയമസഭാ മന്ദിരത്തില്‍ പ്രതിഷേധിച്ചു. അതിനിടെ, ഏറ്റവും വലിയ ഒറ്റകക്ഷിയായ ആര്‍ജെഡിയെ ഒഴിവാക്കി നിതീഷിനെ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യാന്‍ അനുവദിച്ച ഗവര്‍ണറുടെ തീരുമാനത്തിനെതിരെ ലാലുപ്രസാദ് യാദവ് നല്‍കിയ ഹര്‍ജി പട്ന ഹൈക്കോടതി തിങ്കളാഴ്ച്ച പരിഗണിക്കും.