ഉത്തർപ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പു ഫലം ബിജെപിക്ക് അനുകൂലമായാൽ താമസിയാതെ ബിഹാറിലും രാഷ്‌ട്രീയ അട്ടിമറിയുണ്ടാകുമെന്ന നേരത്തേയുള്ള കണക്കുകൂട്ടലുകൾ ശരിവയ്‌ക്കുന്നതാണു നിതീഷ് കുമാറിന്റെ രാജി. 2015ൽ ബിഹാറിലേറ്റ കനത്ത തിരിച്ചടിയുടെ ആഘാതം വിട്ടുമാറാത്ത നരേന്ദ്ര മോദി–അമിത് ഷാ കൂട്ടുകെട്ടിന് ഇതു മധുരപ്രതികാരവുമായി.
ഉത്തർപ്രദേശ് ബിജെപി തൂത്തുവാരിയപ്പോൾ തന്നെ ഭാവി രാഷ്‌ട്രീയവഴി നിതീഷ് ഉറപ്പിച്ചെന്നു വിലയിരുത്താൻ കഴിയുന്ന നീക്കങ്ങളാണ് അദ്ദേഹത്തിൽ നിന്നു പിന്നീടുണ്ടായത്. പല കാര്യങ്ങളിലും കേന്ദ്രസർക്കാരിന്റെ നിലപാടുകൾക്കൊപ്പമായിരുന്നു നിതീഷ്. ഒടുവിൽ റാം നാഥ് കോവിന്ദിനെ രാഷ്‌ട്രപതി സ്‌ഥാനത്തേക്കു പിന്തുണച്ചതു പ്രതിപക്ഷ കൂട്ടായ്‌മയ്‌ക്കു കനത്ത തിരിച്ചടിയുമായി.
പ്രധാനമന്ത്രി നരേന്ദ്ര മോദിയോടുള്ള രാഷ്‌ട്രീയവൈരം ഇല്ലാതാകുന്ന കാഴ്‌ചയും ബിഹാർ രാഷ്‌ട്രീയം മാറുന്നുവെന്ന വ്യക്‌തമായ സൂചനകളാണു നൽകിയത്. ഉത്തർപ്രദേശിൽ കോൺഗ്രസ്–എസ്‌പി സഖ്യമാണു വിജയിച്ചിരുന്നതെങ്കിൽ നിതീഷ് ഇത്തരമൊരു രാഷ്‌ട്രീയനീക്കത്തിനു പലവട്ടം ആലോചിക്കുമായിരുന്നു.
ലാലു പ്രസാദ് യാദവിന്റെ കുടുംബത്തിനെതിരെ ഉയർന്ന അഴിമതിയാരോപണം സംബന്ധിച്ച രേഖകൾ ബിജെപി നേതാവ് സുശീൽ മോദിക്കു ലഭിച്ചതു നിതീഷിന്റെ വിശ്വസ്‌തരിൽ നിന്നായിരുന്നുവെന്നും പറയപ്പെടുന്നു. ഒടുവിൽ തേജസ്വിയും റാബറി ദേവിയുമൊക്കെ സിബിഐ കേസിൽ ഉൾപ്പെട്ടതോടെ നിതീഷിന്റെ നീക്കങ്ങൾ വേഗത്തിലായി. നിതീഷിനു തുണയാകുന്ന തരത്തിൽ കേന്ദ്രസർക്കാരും നടപടി നീക്കിയതോടെ അനിവാര്യമായ പതനത്തിലേക്കാണു വിശാലസഖ്യം നീങ്ങുന്നതെന്ന് ഉറപ്പായിരുന്നു.
തേജസ്വിക്കു സ്വന്തം ഭാഗം ന്യായീകരിക്കാൻ അവസരം നൽകിയെങ്കിലും സഖ്യംവിടാൻ നിതീഷ് നേരത്തേ തന്നെ ഉറപ്പിച്ചെന്നു വേണം കരുതാൻ. കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയുടെയും രാഹുൽ ഗാന്ധിയുടെയും ഇടപെടലുകളും മഞ്ഞുരുക്കിയില്ല. രാഷ്‌ട്രപതിയുടെ സ്‌ഥാനാരോഹണച്ചടങ്ങിൽ നിതീഷ് കുമാറിനു ലഭിച്ച സ്‌ഥാനവും പ്രാമുഖ്യവും ബിജെപിയുമായി നിതീഷ് അടുക്കുന്നുവെന്ന വ്യക്‌തമായ സൂചനയാണു നൽകിയത്.
പുതിയ രാഷ്‌ട്രപതിയുടെ സ്‌ഥാനാരോഹണം വരെ കാത്തിരിക്കാനുള്ള നിതീഷിന്റെ തന്ത്രം മാത്രമായിരുന്നു ഒത്തുതീർപ്പു സൂചനകൾ. അടുത്ത ലോക്‌സഭാ തിരഞ്ഞെടുപ്പിൽ ബിഹാറിൽ മഹാസഖ്യം രൂപപ്പെടുന്നത് ഏതു വിധത്തിലും തടയണമെന്ന ബിജെപിയുടെ തീരുമാനം തന്നെയാണു ബിഹാറിലെ രാഷ്‌ട്രീയനീക്കം തെളിയിക്കുന്നത്.
നിതീഷ് കുമാർ എന്ന പ്രതിച്‌ഛായയുള്ള നേതാവിനെ പ്രതിപക്ഷ കൂടാരത്തിലേക്കു തള്ളിവിടാതെ സൂക്ഷിക്കുകയെന്നതും ബിജെപിക്ക് അനിവാര്യമായിരുന്നു. മറ്റൊരു സംസ്‌ഥാനത്തു കൂടി അധികാരത്തിലെത്താൻ ബിജെപിക്ക് ഇതോടെ വഴിതുറക്കുകയാണ്. ഒരു പ്രമുഖ സംസ്‌ഥാനത്തു കൂടി അധികാരം നഷ്‌ടപ്പെടുന്നതിന്റെ ആഘാതത്തിലാണു കോൺഗ്രസ്.