‘ഇന്ത്യയും പാക്കിസ്‌ഥാനും തമ്മിൽ ആണവ യുദ്ധമുണ്ടായാൽ ആത്യന്തികമായി വിജയിക്കുന്നത് ഇന്ത്യ തന്നെയാവും. യുദ്ധം അവസാനിക്കുമ്പോൾ പാക്കിസ്‌ഥാൻ ഭൂമുഖത്തുനിന്നു തുടച്ചുനീക്കപ്പെടും. എന്നാൽ, അപ്പോഴേക്കും ഇന്ത്യയിൽ 50 കോടി ജനങ്ങൾ കൊല്ലപ്പെട്ടിട്ടുണ്ടാവും’ 1999ലെ കാർഗിൽ യുദ്ധത്തിന്റെ നാളുകളിൽ അമേരിക്കൻ പ്രസിഡന്റ് ബിൽ ക്ലിന്റനെ ഇന്ത്യൻ ഭരണാധികാരികൾ അറിയിച്ചതാണിത്.
രാജ്യം ഇന്ന് കാർഗിൽ യുദ്ധ വിജയത്തിന്റെ പതിനേഴാം വാർഷികം ആഘോഷിക്കുകയാണ്. പാക്കിസ്ഥാനെതിരെ നേടിയ വൻ വിജയത്തിന്റെ ആഘോഷം നാടെങ്ങും നടക്കുകയാണ്. 1999 ജൂലൈ 26 നാണ് ഇന്ത്യ പാക്കിസ്ഥാനെ കീഴടക്കി വിജയം ആഘോഷിച്ചത്. എന്നാൽ അന്ന് പ്ലാൻ ചെയ്തിരുന്ന വലിയൊരു വ്യോമാക്രമണം നടന്നിരുന്നവെങ്കിൽ പാക്കിസ്ഥാൻ എന്ന രാജ്യം ഭൂപടത്തിൽ നിന്നു തന്നെ മറയുമായിരുന്നു എന്നാണ് പീന്നീട് പുറത്തുവന്ന രേഖകൾ പറയുന്നത്.
‘ഫൈറ്റര്‍ അറ്റാക്ക്’
കാർഗിൽ പോരാട്ടം നടക്കുന്നതിനിടെയാണ് ഫൈറ്റർ അറ്റാക്കിന് ഇന്ത്യൻ വ്യോമസേന തീരുമാനിച്ചത്. പാക്കിസ്ഥാനു ശക്തമായ തിരിച്ചടി നൽകാൻ അതിർത്തി കടന്ന് വ്യോമാക്രമണം നടത്താനായിരുന്നു പദ്ധതി. ഒരു പക്ഷേ ആ വ്യോമാക്രമണത്തിൽ പാക്കിസ്ഥാനിൽ ബോംബുകൾ വീണിരുന്നെങ്കിൽ കാര്യങ്ങൾ കൈവിട്ടു പോകുമായിരുന്നു എന്നാണ് പ്രതിരോധ മേഖലയിലെ വിദഗ്ധർ പറയുന്നത്. അങ്ങനെ സംഭവിച്ചിരുന്നെങ്കിൽ ചരിത്രം തന്നെ മാറിമറിയുമായിരുന്നു. അണ്വായുധ ശേഷിയുള്ള രണ്ടു രാജ്യങ്ങൾ വൻ യുദ്ധത്തിലേക്ക് നീങ്ങിയാൽ നഷ്ടങ്ങൾ ഭീമമായിരിക്കും. എന്നാൽ ആ ആക്രമണ പദ്ധതി ഇന്ത്യ അവസാന നിമിഷം മാറ്റിവെച്ചു. വലിയൊരു ദുരന്തത്തിൽ നിന്ന് രക്ഷിച്ച ആ പിൻമാറ്റ സന്ദേശം ആരുടേതായിരുന്നു? അറിയില്ല, അത് ഇന്നും രഹസ്യമാണ്.