കള്ളപ്പണ വേട്ടയുടെ ഭാഗമായി പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രഖ്യാപിച്ച നോട്ട് അസാധുവാക്കൽ സാധാരണക്കാർക്കിടയിൽ സൃഷ്ടിച്ച ‘ക്ഷീണം’ മാറിവരുന്നതിനിടെ, കേന്ദ്രസർക്കാർ വീണ്ടും സമാനമായൊരു പ്രഖ്യാപനത്തിന് ഒരുക്കം നടത്തുന്നതായി അഭ്യൂഹം. നോട്ട് അസാധുവാക്കലിനു പിന്നാലെ പുറത്തിറക്കിയ 2000 രൂപ നോട്ടിനെയാണ് ഇത്തവണ കേന്ദ്രസർക്കാർ നോട്ടമിട്ടിരിക്കുന്നതെന്നാണ് പ്രചാരണം. 2000 രൂപ നോട്ട് നിരോധിക്കുമെന്ന തരത്തിൽ കഴിഞ്ഞ ഏതാനും ദിവസങ്ങളായി അഭ്യൂഹങ്ങൾ പ്രചരിക്കുന്നുണ്ട്.
ഇതുമായി ബന്ധപ്പെട്ട് പ്രതിപക്ഷം പാർലമെന്റിൽ ധനമന്ത്രി അരുൺ ജയ്റ്റ്‍ലിയോട് വിശദീകരണം ചോദിച്ചെങ്കിലും അദ്ദേഹം മറുപടി നൽകാതെ ഒഴിഞ്ഞുമാറിയതാണ് അഭ്യൂഹം ശക്തമാക്കിയത്. പുതിയ 2000 രൂപ നോട്ടുകൾ അസാധുവാക്കാൻ സർക്കാർ നടപടി സ്വീകരിച്ചിട്ടുണ്ടോയെന്നായിരുന്നു പ്രതിപക്ഷാംഗങ്ങളുടെ ചോദ്യം. എന്നാൽ, വിശദീകരണം നൽകാൻ മന്ത്രി കൂട്ടാക്കിയില്ല.
കഴിഞ്ഞ ഏതാനും ആഴ്ചകളായി 2000 രൂപ നോട്ടുകൾക്ക് ‘അസാധാരണ’ ക്ഷാമം നേരിടുന്നുണ്ട്. എടിഎമ്മുകളിൽനിന്നും 2000 രൂപാ നോട്ടു പഴയതു പോലെ ലഭിക്കുന്നില്ല എന്നതും ശ്രദ്ധേയമാണ്. അതിനിടെ, പുതിയ 2000 രൂപ നോട്ടുകളുടെ അച്ചടി നിർത്തിയെന്നും സ്ഥിരീകരിക്കാത്ത റിപ്പോർട്ടുകളുണ്ട്. മൂല്യം കൂടിയ നോട്ടുകൾ സൂക്ഷിക്കാൻ എളുപ്പമായതിനാൽ അവ കള്ളപ്പണമായി ദുരുപയോഗം ചെയ്യപ്പെട്ടേക്കാമെന്ന് വിദഗ്ധർ നേരത്തേതന്നെ ചൂണ്ടിക്കാട്ടിയിരുന്നു. മാത്രമല്ല, 2000 പോലുള്ള മൂല്യമേറിയ നോട്ടുകൾ ചെറിയ ആവശ്യങ്ങൾക്കായി ഉപയോഗിക്കാനും ബുദ്ധിമുട്ടുണ്ട്.
2016 നവംബർ എട്ടിനാണ് രാജ്യത്ത് നോട്ട് അസാധുവാക്കൽ നടപ്പാക്കിയത്. അന്ന് നിലവിലുണ്ടായിരുന്ന 500, 1000 രൂപ നോട്ടുകളാണ് കള്ളപ്പണത്തിനെതിരായ പോരാട്ടത്തിന്റെ ഭാഗമായി കേന്ദ്ര സർക്കാർ അസാധുവാക്കിയത്. പകരം പുതിയ 500 രൂപയും 2000 രൂപയും പുറത്തിറക്കുകയായിരുന്നു. അതേസമയം, ചില്ലറ ക്ഷാമം പരിഹരിക്കുന്നതിനായി 200 രൂപയുടെ നോട്ടുകൾ ഉടൻ പുറത്തിറക്കുമെന്ന് ആർബിഐ അറിയിച്ചു.