ഗുജറാത്തിലും രാജസ്ഥാനിലും അടുത്ത നാലുദിവസം ശക്തമായ മഴ തുടരുമെന്നു കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. ഗുജറാത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്നും ഏതാണ്ട് 25,000 ആളുകളെ സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറ്റി. പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രളയബാധിത പ്രദേശങ്ങളിൽ വ്യോമനിരീക്ഷണം നടത്തും. ഗുജറാത്തിലെ സ്ഥിതിഗതികൾ മുഖ്യമന്ത്രി വിജയ് രൂപാനി പ്രധാനമന്ത്രിയെ അറിയിച്ചിരുന്നു. ഇതേ തുടർന്നാണ് നേരിട്ട് പ്രശ്നങ്ങൾ മനസിലാക്കാൻ മോദി എത്തുന്നത്.
∙ പ്രളയത്തിൽ രാജസ്ഥാനിൽ രണ്ടു പേര്‍ മരിച്ചു. ജോദ്പൂർ, സിരോഹി, ജലോർ തുടങ്ങിയ സ്ഥലങ്ങളാണ് പ്രളയക്കെടുതി അനുഭവിക്കുന്നത്. സൈന്യം, ദേശീയ ദുരന്ത നിവാരണസേന, വ്യോമസേന, ബിഎസ്എഫ്, പൊലീസ് തുടങ്ങിയവർ രക്ഷാപ്രവർത്തനത്തെ സഹായിക്കുന്നു.
∙ വടക്കൻ ഗുജറാത്ത്, സൗരാഷ്ട്ര തുടങ്ങിയ സ്ഥലങ്ങളെയാണ് പ്രളയം ശക്തമായി ബാധിച്ചത്. ബനസ്കാന്ത, സബർകാന്ത, ആനന്ദ്, പഠാൻ വൽസാദ് ജില്ലയുടെ ചില ഭാഗങ്ങൾ തുടങ്ങിയ സ്ഥലങ്ങൾ പ്രളയക്കെടുതിയിലാണ്. സബർമതി നദി കരകവിഞ്ഞൊഴുകുകയാണ്. ഏതാണ്ട് 11,000 ആളുകളെ ബനസ്കാന്ത ജില്ലയിൽ നിന്നു മാത്രം ഒഴിപ്പിച്ചു. വിവിധ സ്ഥലങ്ങളിൽ ദുരിതാശ്വാസ കേന്ദ്രങ്ങൾ തുറന്നു.
∙ കഴിഞ്ഞ 24 മണിക്കൂറിനിടെ ബനസ്കാന്തയിലെ 12 താലൂക്കുകളിലും പഠാൻ, സബർകാന്ത ജില്ലകളിലും 200 മില്ലി മീറ്റർ മഴയാണ് പെയ്തത്. ബനസ്കാന്തയിലെ ഡൻടിവാഡയിലാണ് ശക്തമായ മഴ പെയ്തത് 463 എംഎം. പാലൻപൂർ (380 എംഎം), വാഗഡം (357 എംഎം), അമിർഗാഡ് (337 എംഎം) ലക്ഷ്നി (305 എംഎം) എന്നിങ്ങനെയാണ് ശക്തമായ മഴ ലഭിച്ച മറ്റു പ്രദേശങ്ങൾ. ചൊവ്വാഴ്ച രാവിലെ മാത്രം ഏതാണ്ട് 400 പേരെ ബനസ്കാന്ത ജില്ലയിൽ നിന്നും രക്ഷിച്ചു.
∙ രാജസ്ഥാനിൽ കനത്ത മഴ റോഡ്, റയിൽ ഗതാഗത മേഖലയെ ബാധിച്ചു. ജലോറിലേക്കുള്ള ദേശീയ പാത വെള്ളത്തിൽ മുങ്ങി. സിരോഹിയിൽ ദുരിതാശ്വാസ ക്യാംപുകള്‍ ആരംഭിച്ചു. കനത്ത മഴയെ തുടർന്ന് ദക്ഷിണ രാജസ്ഥാനിലെ ധൻഡിവാഡ, സിപു, ധോരി തുടങ്ങിയ അണക്കെട്ടുകൾ നിറഞ്ഞൊഴുകുകയാണ്.
∙ ദേശീയ ദുരന്ത നിവാരണസേനയുടെ സംഘം രക്ഷാപ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നു. രാജസ്ഥാനിലും ഗുജറാത്തിലും വ്യോമസേനയുടെ ഹെലികോപറ്റർ രക്ഷാപ്രവർത്തനത്തിനുണ്ട്. ഗുജറാത്തിൽ ഭക്ഷണം എത്തിക്കുന്നതിനും ജനങ്ങളെ വ്യോമമാർഗം രക്ഷപ്പെടുത്താനും വ്യോമസേനയുടെ മൂന്ന് ഹെലികോപ്റ്ററുകൾ രംഗത്തുണ്ട്.
∙ അഹമ്മദാബാദ്–ഡൽഹി റെയിൽപാതയിൽ സർവീസുകൾ താൽക്കാലികമായി നിർത്തിവച്ചു.
∙ ഗുജറാത്ത് മുഖ്യമന്ത്രി വിജയ് രൂപാനി പ്രളയ പ്രദേശങ്ങളിൽ വ്യോമ നിരീക്ഷണം നടത്തി. മൺസൂൺ ആരംഭിച്ചതു മുതൽ ഇതുവരെ ഏതാണ്ട് 70 പേർക്ക് മഴക്കെടുതിയിൽ ജീവൻ നഷ്ടമായി.
∙ ബംഗാൾ, ഉത്തർ പ്രദേശ്, ഹിമാചൽ പ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളുടെ വിവിധ ഭാഗങ്ങളിലും കനത്ത മഴയാണ്. അസമിൽ മഴയ്ക്ക് കുറവു വന്നിട്ടുണ്ട്.