റിലയൻസ് ജിയോ ടെലികോം രംഗത്ത് വൻചലനമുണ്ടാക്കുന്ന എന്തോ തീരുമാനം ഇന്നു പ്രഖ്യാപിക്കുമെന്ന സൂചനകൾക്കിടെ, കമ്പനിക്കെതിരെ രൂക്ഷ വിമർശനവുമായി എയർടെൽ രംഗത്ത്. റിലയൻസ് ജിയോയിലൂടെയുള്ള സൗജന്യകോളുകളുടെ ‘സൂനാമി’ കാരണം ഓരോ മൂന്നു മാസത്തിലും 550 കോടി രൂപയുടെ നഷ്ടം ഉണ്ടാകുന്നെന്ന് രാജ്യത്തെ ഏറ്റവും വലിയ ടെലികോം ഓപ്പറേറ്ററായ ഭാരതി എയർടെൽ ഇന്നലെ പറഞ്ഞു.
അതായത് കഴിഞ്ഞ ആറു മാസത്തിനിടെ കമ്പനിക്ക് നഷ്ടം സംഭവിച്ചത് ഏകദേശം 1100 കോടി രൂപയാണ്. ഓരോ ഇൻകമിങ് കോളിനും ഓരോ മിനിറ്റിനും 21 പൈസയുടെ നഷ്ടം ഉണ്ടാകുന്നതായും എയർടെൽ പറഞ്ഞു. എയർടെൽ പണിത ഹൈവേയിലൂടെ സുഖമായി റൈഡ് നടത്തുന്നതുപോലെയാണ് ജിയോയുടെ ബിസിനസ്. ടെലികോം രംഗത്തു മത്സരം നല്ലതാണ്. രാജ്യത്തിന് അത് ആവശ്യവുമാണ് പക്ഷേ, മേഖലയെ മൊത്തമായി ആരും പിടിച്ചെടുക്കുന്നതു നല്ലതല്ലെന്നും എയർടെൽ പറയുന്നു.
രാജ്യത്തിനുള്ളിൽനിന്നുള്ള ഫോൺ കോളുകൾ (ഇൻകമിങ്) സ്വീകരിക്കുന്നതിനു നിലവിലെ ചാർജായ മിനിറ്റിന് 14 പൈസ പോരാ, 30–35 പൈസയെങ്കിലും വേണമെന്ന് മൊബൈൽ സേവനദാതാക്കളായ എയർടെൽ, വോഡഫോൺ, ഐഡിയ എന്നിവർ ടെലികോം അതോറിറ്റിയോട് ആവശ്യപ്പെട്ടിരുന്നു. എ എന്ന നെറ്റ്‌വർക്കിൽനിന്ന് ഒരാൾ ബി എന്ന നെറ്റ്‌വർക്കിലേക്കു വിളിക്കുമ്പോൾ എ നൽകേണ്ടിവരുന്ന ചാർജാണിത്.