നിയുക്ത രാഷ്ട്രപതി റാം നാഥ് കോവിന്ദിന്‍റെ സത്യപ്രതിജ്ഞ ഗംഭീരമാക്കാനൊരുങ്ങി ബി.ജെ.പി കേന്ദ്രനേതൃത്വം. ഉത്തര്‍പ്രദേശില്‍ നിന്നുള്ള ആദ്യ രാഷ്ട്രപതിയ്ക്ക് അഭിനന്ദനങ്ങളുമായി കോവിന്ദിന്‍റെ നാട്ടുകാരും കുടുംബാംഗങ്ങളും ഡല്‍ഹിയിലെത്തി. ചൊവ്വാഴ്ചയാണ് റാംനാഥ് കോവിന്ദിന്‍റെ സത്യപ്രതിജ്ഞ.
വോട്ടെണ്ണല്‍ പാര്‍ലമെന്‍റില്‍ പുരോഗമിക്കുമ്പോഴും അക്ബര്‍ റോഡിലെ പത്താം നമ്പർ വസതിയിലെത്തിയ നാട്ടുകാരോട് കുശലം പറയുകയായിരുന്നു റാം നാഥ് കോവിന്ദ്. ലീഡ് നില അഞ്ചുലക്ഷം കവിഞ്ഞെന്ന കേന്ദ്രമന്ത്രി അനന്ത് കുമാറിന്‍റെ ഫോണ്‍ വന്നതോടെ പാര്‍ലമെന്‍റിലേക്ക് തിരിച്ചു. കാത്തുനിന്ന പ്രധാനമന്ത്രിയ്ക്കും കേന്ദ്രമന്ത്രിമാര്‍ക്കുമൊപ്പം അരമണിക്കൂര്‍ ചെലവഴിച്ചു. തിരികെ വീട്ടിലേക്ക്. അപ്പോഴേയ്ക്കും തിരഞ്ഞെടുപ്പില്‍ വിജയിച്ചതായുള്ള ഔദ്യോഗിക പ്രഖ്യാപനം പുറത്തുവന്നു.
അയല്‍വാസിയും ബി.ജെ.പി ദേശീയ അധ്യക്ഷനുമായ അമിത്ഷായാണ് അഭിനന്ദനവുമായി ആദ്യമെത്തിയത്. പിന്നാലെ കേന്ദ്രമന്ത്രിമാരും എന്‍.ഡി.എയുടെ മുതിര്‍ന്ന നേതാക്കളും പൂച്ചെടുകളുമായി വസതിയിലെത്തി. ഇതിനിടെ മുധുരപലഹാരങ്ങളും പുക്കളുമായി കോവിന്ദിന്‍റെ നാട്ടുകാരും കുടുംബക്കാരും കാണാനെത്തിയിരുന്നു. ഒരു സാധാരണക്കാരന്‍ രാജ്യത്തിന്‍റെ പരമോന്നത പദവിയിലെത്തിയത് ജനാധിപത്യത്തിന്‍റെ വിജയമെന്നായിരുന്നു കോവിന്ദിന്‍റെ പ്രതികരണം. പാവങ്ങളുടെ ഉന്നമനത്തിനായി ജനങ്ങളുടെ രാഷ്ട്രപതിയായിരിക്കുമെന്നും അദ്ദേഹത്തിന്‍റെ ഉറപ്പ്. ചൊവ്വാഴ്ച പാര്‍ലമെന്‍റിലെ ദര്‍ബാര്‍ ഹാളില്‍ നടക്കുന്ന ചടങ്ങില്‍ സുപ്രീംകോടതി ചീഫ് ജസ്റ്റിസ് ജെ.എസ് ഖെഹാര്‍ , റാം നാഥ് കോവിന്ദിന് സത്യവാചകം ചൊല്ലിക്കൊടുക്കും.