ഇന്ത്യയും അയല്‍ രാജ്യമായ ചൈനയും തമ്മിലുള്ള ബന്ധം വഷളാകുന്ന തരത്തിലേക്ക് അതിര്‍ത്തിയിലെ തര്‍ക്കങ്ങള്‍ മാറുന്നത് ആശങ്കയ്ക്കിടയാക്കുന്നു. ജനസംഖ്യയില്‍ ലോകത്ത് ഏറ്റവും മുന്നിലുള്ള രണ്ട് രാജ്യങ്ങള്‍ തമ്മിലുള്ള യുദ്ധം ചിന്തിക്കാന്‍ പോലും കഴിയാത്ത നാശനഷ്ടങ്ങളാണ് സമ്മാനിക്കുക. അതിര്‍ത്തിയിലെ ഡോക്ലാമിനെ ചൊല്ലിയുള്ള തര്‍ക്കമാണ് ഇരുരാജ്യങ്ങളേയും സംഘര്‍ഷ മുനമ്പിലെത്തിച്ചിരിക്കുന്നത്.
കടുത്ത തണുപ്പിനേയും ശീതക്കാറ്റിനേയും വകവെക്കാതെയാണ് ഇന്ത്യയുടേയും ചൈനയുടേയും സൈനികര്‍ മീറ്ററുകള്‍ മാത്രം വ്യത്യാസത്തില്‍ ഡോക്ലാമില്‍ അതിര്‍ത്തി കാക്കുന്നത്. വിഷയത്തില്‍ ഇരുരാജ്യങ്ങളും തമ്മില്‍ ഔദ്യോഗിക ചര്‍ച്ച നടന്നിട്ടില്ലെന്നത് പ്രശ്‌നം കൂടുതല്‍ രൂക്ഷമാക്കുന്നു. ഈ മാസം രണ്ടു തവണയാണ് ടിബറ്റില്‍ ചൈനീസ് സൈന്യം പരിശീലനം നടത്തിയത്. ആധുനിക യുദ്ധോപകരണങ്ങള്‍ ഉള്‍പ്പെടുത്തിയുള്ള സൈനികാഭ്യാസം ഇന്ത്യയെ ലക്ഷ്യംവെച്ചായിരുന്നുവെന്നത് വ്യക്തം.
ഇന്ത്യ-ഭൂട്ടാന്‍-ചൈനീസ് അതിര്‍ത്തി പ്രദേശമായ ഡോക്ലാം എന്ന തന്ത്രപ്രധാന മേഖലയെ ചൊല്ലിയുള്ള തര്‍ക്കങ്ങളാണ് ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം ഇത്രയേറെ വഷളാക്കിയത്. ഡോക്ലാമിനെ ചൊല്ലി നേരത്തെ തന്നെ തര്‍ക്കമുണ്ടായിരുന്നെങ്കിലും മേഖലയിലേക്ക് ചൈന റോഡ് പണിയുന്നതാണ് ഇപ്പോഴത്തെ പ്രകോപനത്തിന് പിന്നില്‍. ആവശ്യമെങ്കില്‍ ഡോക്ലാമിലേക്ക് അതിവേഗത്തില്‍ സൈന്യത്തെ വിന്യസിക്കാന്‍ സഹായിക്കുന്നതാണ് ചൈനയുടെ റോഡ് നിര്‍മാണം.
റോഡ് നിര്‍മാണത്തിന്റെ പേരില്‍ ഇന്ത്യ ചൈനയെ കുറ്റപ്പെടുത്തുമ്പോള്‍ ചൈന ആരോപിക്കുന്നത് ഭൂട്ടാനിലെ ഇന്ത്യന്‍ കടന്നു കയറ്റങ്ങളെക്കുറിച്ചാണ്. ചെറിയ രാജ്യമായ ഭൂട്ടാന്‍ ഇന്ത്യയുമായി അടുത്ത ബന്ധമാണ് പുലര്‍ത്തുന്നത്. പരിമിതമായ സൈനിക ശേഷി മാത്രമുള്ള ഭൂട്ടാനിലേക്ക് ഇന്ത്യ സൈന്യത്തെ ഇറക്കിയെന്നതാണ് ചൈനയുടെ ആരോപണം. തങ്ങളുടെ റോഡ് നിര്‍മാണം തടയുകയെന്ന ലക്ഷ്യത്തിലാണ് ഇന്ത്യ ഈ നീക്കം നടത്തിയതെന്നും ചൈന കൂട്ടിച്ചേര്‍ക്കുന്നു.