നോട്ട് അസാധുവാക്കലിനുശേഷം തിരികെ വന്ന പണം എണ്ണിക്കഴിഞ്ഞിട്ടില്ലെന്ന റിസര്‍വ് ബാങ്ക് ഗവര്‍ണറുടെ വാദം കള്ളമെന്ന് പൊതുമേഖലാ ബാങ്ക് ഓഫിസര്‍മാരുടെ സംഘടന. പാര്‍ലമെന്ററികാര്യ സമിതിയെയും പൊതുജനങ്ങളെയും തെറ്റിദ്ധരിപ്പിക്കുന്ന ഗവര്‍ണര്‍ ഊര്‍ജിത് പട്ടേല്‍ രാജിവയ്ക്കണം. RBI ഗവര്‍ണറുടെയും ബോര്‍ഡ് ഓഫ് ഗവര്‍ണേഴ്സിന്‍റെയും നടപടികള്‍ സംയുക്ത പാര്‍ലമെന്‍ററിസമിതി അന്വേഷിക്കണമെന്നും ഓള്‍ ഇന്ത്യ ബാങ്ക് ഓഫിസേഴ്സ് കോണ്‍ഫഡറേഷന്‍ ജനറല്‍ സെക്രട്ടറി ഡി.ടി.ഫ്രാങ്കോ ഡല്‍ഹിയില്‍ മനോരമ ന്യൂസിനോട് പറഞ്ഞു.
ഇന്ത്യയിലെ ബാങ്കുകളില്‍ ഓരോ ദിവസവും നടക്കുന്ന ഇടപാടുകള്‍ അതേദിവസം തന്നെ റിസര്‍വ് ബാങ്കിനെ അറിയിക്കുന്നുണ്ട്. നൂറിന്‍റെ ആയാലും അഞ്ഞൂറിന്‍റെ ആയാലും എത്ര നോട്ട് ബാങ്കില്‍ നിക്ഷേപിക്കപ്പെട്ടു, എത്ര വിതരണം ചെയ്തു, എത്ര ബാക്കിയുണ്ട് എന്നതടക്കം വിശദാംശങ്ങള്‍ ആര്‍.ബി.ഐക്ക് അറിയാം. ഡിസംബര്‍ 31വരെ ബാങ്കുകളില്‍ എത്തിയ അസാധുനോട്ടുകള്‍ ജനുവരിയോടെ ആര്‍.ബി.ഐക്ക് അയച്ചുകൊടുത്തിട്ടുണ്ടെന്നും പൊതുമേഖലാ ബാങ്ക് ഓഫിസര്‍മാരുടെ സംഘടന പറയുന്നു. എന്നാല്‍ അസാധുനോട്ടുകള്‍ എണ്ണിക്കഴിഞ്ഞിട്ടില്ലെന്നാണ് റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ പാര്‍ലമെന്‍ററികാര്യ സമിതിക്കു മുന്‍പാകെ കഴിഞ്ഞ ആഴ്ച പറഞ്ഞത് .
നോട്ടുനിരോധനം പരാജയമാണ്. നോട്ടുനിരോധനത്തിനുശേഷം തിരികെയെത്തുമെന്ന് കരുതിയതിനേക്കാള്‍ കൂടുതല്‍ പണം എത്തിയിട്ടുണ്ടാകാം. . ആര്‍.ബി.ഐ. നേരിട്ട് സ്വീകരിച്ചതും സഹകരണ ബാങ്കുകളിലും പോസ്റ്റ് ഓഫിസുകളിലും എത്തിയതുമായ അസാധു നോട്ടുകള്‍ എണ്ണുന്നതിനു ഇത്ര സമയം ആവശ്യമില്ലെന്നും സംഘടന പറയുന്നു. പുതിയ നോട്ടുകള്‍ എത്രയെണ്ണം അച്ചടിച്ചുവെന്ന വിവരം റിസര്‍വ് ബാങ്കിന് അറിയാം. ഓരോ ബാങ്കിനും നല്‍കിയ പണം എത്രയെന്നതടക്കമുള്ള വിവരങ്ങള്‍ പുറത്തുവിടണം. ആര്‍.ബി.ഐ ഗവര്‍ണറുടെയും ബോര്‍ഡ് ഓഫ് ഗവര്‍ണേഴ്സിന്‍റെയും നടപടികള്‍ സംയുക്ത പാര്‍ലമെന്‍ററി സമിതി അന്വേഷിക്കണമെന്നും പൊതുമേഖലാ ബാങ്ക് ഓഫിസര്‍മാരുടെ സംഘടന ആവശ്യപ്പെട്ടു.