ഹിസ്ബുള്‍ കമാന്‍ഡര്‍ ബുര്‍ഹാന്‍ വാനി കൊല്ലപ്പെട്ടതിന്‍റെ വാര്‍ഷികത്തില്‍ ജമ്മുകശ്മീരിലും ഡല്‍ഹിയിലും അതീവജാഗ്രത. വിഘടനവാദി നേതാക്കളെ സുരക്ഷാസേന കരുതല്‍ തടങ്കലിലാക്കി. താഴ്വരയില്‍ മൊബൈല്‍ ഇന്‍റര്‍നെറ്റ് സേവനങ്ങള്‍ റദ്ദുചെയ്തു.
ബുര്‍ഹാന്‍ വാനി കൊല്ലപ്പെട്ടതിന്‍റെ വാര്‍ഷികദിനമായ ഇന്ന് അനുസ്മരണറാലി സംഘടിപ്പിക്കുമെന്നാണ് വിഘടനവാദി നേതാക്കളുടെ പ്രഖ്യാപനം. എന്നാല്‍ പൊലീസ് ഇതിന് അനുവാദം നല്‍കിയിട്ടില്ല. വിഘനവാദി നേതാക്കളായ സയിദ് അലി ഷാ ഗിലാനി, യാസിന്‍ മാലിഖ് എന്നിവര്‍ക്കൊപ്പം സമൂഹമാധ്യമങ്ങളിലൂടെ പ്രക്ഷോഭത്തിനു ആഹ്വാനം നടത്തിയ യുവാക്കളേയും പൊലീസ് കരുതല്‍ തടങ്കലിലാക്കി. പുല്‍വാമ, കുപ്്വാര, ബംദൂര മേഖലകളില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചു. വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി നല്‍കി. ശ്രീനഗര്‍ ട്രാല്‍ ദേശീയ പാത, തെക്കന്‍ കശ്മീര്‍ എന്നിവിടങ്ങള്‍ പൂര്‍ണമായും സൈന്യത്തിന്‍റെ നിയന്ത്രണത്തിലാണ്. പ്രതിഷേധങ്ങള്‍ ഉണ്ടായേക്കാമെന്ന രഹസ്യാന്വേഷണ വിവരത്തെതുടര്‍ന്ന് രാജ്യതലസ്ഥാനത്തും കനത്ത സുരക്ഷയാണ് ഒരുക്കിയിരിക്കുന്നത്. പൊലീസ് സമൂഹമാധ്യമങ്ങള്‍ നിരീക്ഷിക്കുന്നുണ്ട്. അതേസമയം, ബുര്‍ഹാന്‍ വാനിയെപ്പോലെയുള്ള ഭീകരര്‍ക്ക് അവര്‍ അര്‍ഹിക്കുന്ന മറുപടി തന്നെ നല്‍കുമെന്ന് ജമ്മുകശ്മീര്‍ ഉപമുഖ്യമന്ത്രി നിര്‍മല്‍ സിങ് പറഞ്ഞു.
താഴ്വരയിലെ സുരക്ഷവിലയിരുത്താന്‍ ഡല്‍ഹിയില്‍ കഴിഞ്ഞദിവസം ഉന്നതതല യോഗം ചേര്‍ന്നിരുന്നു. ആഭ്യന്തരമന്ത്രി രാജ്്നാഥ് സിങ്ങിന്‍റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ സേനാ മേധാവിമാര്‍, രഹസ്യാന്വേഷണ വിഭാഗം മേധാവിമാര്‍ എന്നിവര്‍ പങ്കെടുത്തു. കഴിഞ്ഞവര്‍ഷം ജൂലൈ എട്ടിന് സുരക്ഷാസേനയുമായുള്ള ഏറ്റുമുട്ടലിനിടെ ബുര്‍ഹാന്‍ വാനി കൊല്ലപ്പെട്ടതിനെത്തുടര്‍ന്നുണ്ടായ സംഘര്‍ഷം അഞ്ചുമാസം നീണ്ടുനിന്നു. പ്രക്ഷോഭകരും സൈനികരും 78 പേര്‍ കൊല്ലപ്പെടുകയും നാലായിരത്തോളം പേര്‍ക്കു പരുക്കേല്‍ക്കുകയും ചെയ്തിരുന്നു.