രാജസ്ഥാനിലെ വെളുത്തുള്ളിക്കർഷകർ കനത്ത പ്രതിസന്ധിയിൽ. വെളുത്തുള്ളിയുടെ വിലയിടിവു മൂലം ഹദൗട്ടി മേഖലയിൽ രണ്ടാഴ്ചയ്ക്കിടെ അഞ്ചു കർഷകർ ജീവനൊടുക്കി. വിലക്കുറവും വാങ്ങാൻ ആളില്ലാത്തതും മൂലം വീടുകളിൽ കൂന കൂട്ടിയിട്ടിരിക്കുകയാണു വെളുത്തുള്ളി.
കഴിഞ്ഞ മാസം കർഷകർ പ്രക്ഷോഭം നടത്തിയ മധ്യപ്രദേശിലെ മൻസോറിനടുത്താണ് ഹദൗട്ടി മേഖല. മൻസോറിൽ കർഷകർക്കു നേരെ പൊലീസ് നടത്തിയ വെടിവയ്പിൽ ആറുപേർ കൊല്ലപ്പെട്ടിരുന്നു. ജൂൺ ഏഴിനു നടന്ന വെടിവയ്പിനുശേഷം മധ്യപ്രദേശിൽ മാത്രം ജീവനൊടുക്കിയത് 55 കർഷകരാണെന്നാണു കണക്ക്. ഇക്കുറി കനത്ത വിളവു ലഭിച്ചതോടെ ഹദൗട്ടി മേഖലയിലെ വെളുത്തുള്ളിക്കർഷകർ വലിയ പ്രതീക്ഷയിലായിരുന്നു.
കഴിഞ്ഞ വർഷം ക്വിന്റലിന് 5000 മുതൽ ഏഴായിരം രൂപ വരെ വിലയുണ്ടായിരുന്ന സ്ഥാനത്ത് ഈ വർഷം 2000 രൂപയിൽ താഴെയാണ് വ്യാപാരികൾ വില പറയുന്നത്. മേഖലയിൽ ഈ വർഷം പത്തു ലക്ഷം മെട്രിക് ടണ്ണിലേറെ വെളുത്തുള്ളിയാണു വിളവെടുത്തത്. വിളവെടുപ്പായതോടെ വില ക്രമാതീതമായി ഇടിഞ്ഞതാണു കർഷകരെ നിരാശരാക്കിയത്. വായ്പയെടുത്തും മറ്റും കൃഷിയിറക്കിയവർ തിരിച്ചടവിനു വഴിയില്ലാതെ പ്രതിസന്ധിയിലാണ്.
ഇക്കുറി വില കയറുമെന്ന് പ്രതീക്ഷിച്ച് വിത്തിനു മാത്രം 15,000 രൂപയ്ക്കു മുകളിൽ മുടക്കിയവർക്ക് ആ തുക പോലും വിളവിൽനിന്നു ലഭിക്കുന്നില്ലെന്നു കർഷകർ പറയുന്നു. രാജസ്ഥാൻ സർക്കാർ ക്വിന്റലിന് 3200 രൂപ നിരക്കിൽ 10,000 മെട്രിക് ടൺ വെളുത്തുള്ളി സംഭരിക്കുമെന്ന് അറിയിച്ചിട്ടുണ്ടെങ്കിലും കർഷകർക്ക് അതുകൊണ്ടു വലിയ ആശ്വാസം ലഭിക്കില്ല.