ഭൂമാത ബ്രിഗേഡ് നേതാവും ജെൻഡർ ആക്ടിവിസ്റ്റുമായ തൃപ്തി ദേശായിക്കെതിരെ കവർച്ചയ്ക്കും വംശീയ അതിക്രമത്തിനുമെതിരെ കേസ്. മഹാരാഷ്ട്രയിലെ അഹമ്മദ്നഗറിൽനിന്നുള്ള ദലിത് പ്രവർത്തകൻ വിജയ് മകസാരേയുടെ പരാതിയുടെ അടിസ്ഥാനത്തിൽ പുണെ പൊലീസ് എഫ്ഐആർ റജിസ്റ്റർ ചെയ്തു. ജൂൺ 27ന് ബലേവാടിയിൽവച്ചു തൃപ്തിയും ഭർത്താവ് പ്രശാന്തും ചേർന്നു തന്നെ കവർച്ച ചെയ്തുവെന്നും ഭീഷണിപ്പെടുത്തിയെന്നുമാണു വിജയ്‌യുടെ പരാതി. എന്നാൽ പരാതി കള്ളമാണെന്നും തന്റെ പ്രതിശ്ചായ തകർക്കുന്നതിനാണു ശ്രമമെന്നും തൃപ്തി ദേശായി ആരോപിച്ചു.
മുംബൈയിൽനിന്നു ബലേവാടിയിലേക്കു മകസാരെയും തൃപ്തി ദേശായിയും ഒന്നിച്ചു പോകുമ്പോഴാണു സംഭവം. മറ്റൊരു കാറിൽ പിന്തുടർന്നിരുന്ന പ്രശാന്തും രണ്ടുപേരും മകസാരെയുടെ കാർ തടയുകയും ആക്രമിക്കുകയുമായിരുന്നു. തങ്ങൾക്കെതിരായ തെളിവുകൾ ഉണ്ടെന്നു പറഞ്ഞു മകസാരെയുടെ ഫോൺ തൃപ്തി ദേശായി തട്ടിപ്പറിച്ചു. തുടർന്ന് ഇരുമ്പ്, തടി വടികൾ കൊണ്ട് മകസാരെയെ മർദിക്കുകയും ചെയ്തു. കൂടാതെ അദ്ദേഹത്തിന്റെ കയ്യിലുണ്ടായിരുന്ന വിലപിടിച്ച വസ്തുക്കളെല്ലാം തന്നെ അവർ കൊള്ളയടിച്ചു. സ്വർണമാല, 27,000 രൂപ, രണ്ടു കൂളിങ് ഗ്ലാസുകൾ എന്നിവയും കവർച്ച ചെയ്യപ്പെട്ടിട്ടുണ്ട്. സംഭവം പുറത്തു പറയരുതെന്നും അങ്ങനെ ചെയ്താൽ കള്ളക്കേസിൽ കുടുക്കുമെന്നും തൃപ്തി ദേശായി ഭീഷണിപ്പെടുത്തിയതായി മകസാരെ പരാതിയിൽ പറയുന്നു.
കഴിഞ്ഞ ഒരുവർഷമായി തനിക്കു തൃപ്തി ദേശായിയെ അറിയാം. ഭൂമാത ബ്രിഗേഡിന്റെ വൈസ് പ്രസിഡന്റായി മേയ് 24ന് തന്നെ അവർ നിയമിച്ചിരുന്നു. എന്നാൽ കത്തിൽ സംഘടനയുടെ റജിസ്റ്റർ നമ്പറടക്കമുള്ളവ ഉണ്ടായിരുന്നില്ല. ഇതിനെക്കുറിച്ചു ചോദിച്ചപ്പോൾ ഭൂമാത ബ്രിഗേഡ് ഒരു റജിസ്റ്റേഡ് കമ്പനിയല്ലെന്നായിരുന്നു തൃപ്തിയുടെ മറുപടി. ഇതേച്ചൊല്ലി അവരുമായി ചെറിയ പ്രശ്നങ്ങളുണ്ടായിരുന്നു. തുടർന്നു തനിക്കെതിരെ നിരവധി വ്യാജ ആരോപണങ്ങളാണ് അവരുന്നയിച്ചത്. തുടർന്നാണ് ജൂൺ 26ന് മുംബൈയിലെ മന്ത്രാലയ വരെ കൂടെച്ചെല്ലാമോയെന്നു ചോദിച്ചത്. അവരുമായി പ്രശ്നങ്ങളൊന്നുമില്ലായിരുന്നതിനാൽ അതിനു തയാറാകുകയായിരുന്നു – മകസാരെ പറഞ്ഞു.
അതേസമയം, മകസാരെയുടെ പരാതി വ്യാജമാണെന്നു തൃപ്തി ദേശായി പറഞ്ഞു. അത്തരത്തിലൊരു സംഭവുമുണ്ടായിട്ടില്ല. ഭൂമാത ബ്രിഗേഡിൽ സ്ഥാനം ലഭിക്കുന്നതിനായിട്ടാണു പരാതിയുമായി രംഗത്തെത്തിയതെന്നും അവർ ആരോപിച്ചു.