ബെംഗളൂരുവിൽ മലയാളി ദമ്പതികളെ മതത്തിന്റെ പേരിൽ ഹോട്ടലിൽ മുറിനൽകാതെ ഇറക്കിവിട്ടു. തിരുവനന്തപുരം സ്വദേശികളായ ഷഫീഖിനും ദിവ്യക്കുമാണ് ദുരനുഭവം നേരിട്ടത്.
ഇന്റർവ്യൂവിൽ പങ്കെടുക്കാനാണ് തിരുവനന്തപുരം സ്വദേശികളായ മാധ്യമപ്രവർത്തകൻ ഷഫീഖും ഭാര്യ ദിവ്യയും ബംഗളുരുവിൽ എത്തിയത്. ബസ് സ്റ്റാൻഡിനു സമീപത്തെ ഹോട്ടലിൽ മുറിയെടുക്കാൻ ചെന്നപ്പോഴാണ് ഇരുവരും വ്യത്യസ്ത മതമായത്തിന്റെ പേരിൽ അധിക്ഷേപം നേരിട്ടത്.
തിരിച്ചറിയൽ കാർഡ് പരിശോധിച്ച ശേഷം റൂം നൽകാൻ കഴിയില്ലെന്ന് ഹോട്ടൽ ജീവനക്കാർ അറിയിച്ചു. ഒരു മുസ്ലിമിനും ഹിന്ദുവിനും കൂടിയൊരു റൂം തരാൻ കഴിയില്ലെന്നായിരുന്നു ഹോട്ടലുകാരുടെ വിശദീകരണം. തങ്ങളുടെ നാട്ടിൽ മുസ്ലിമും ഹിന്ദുവും വിവാഹം കഴിക്കില്ലന്നും ഹോട്ടൽ ജീവനക്കാരി ഇരുവരോടും പറഞ്ഞു. ഭാര്യാഭർത്താക്കന്മാരാണെന്നു അറിയിച്ചെങ്കിലും ഫലമുണ്ടായില്ല. പോലീസിനെ വിളിക്കണം എന്ന് മലയാളി ദമ്പദികൾ ആവശ്യപ്പെട്ടെങ്കിലും ഹോട്ടൽ ജീവനക്കാർ അതിനും തയ്യാറായില്ല. ഏറെ നേരത്തെ തർക്കത്തിനൊടുവിൽ ഇരുവർക്കും ഹോട്ടൽ വിട്ടിറങ്ങേണ്ടി വന്നു. തുടർന്ന് സമീപത്തെ തന്നെ മറ്റൊരു ഹോട്ടലിൽ ഇരുവർക്കും മുറിലഭിച്ചു.