പശുവിന്റെ പേരിൽ രാജ്യത്തു നടക്കുന്ന അതിക്രമങ്ങളിൽ പ്രതിഷേധം ശക്തമാകുന്നു. ഭരണത്തിന്റെ പിന്തുണയോടെയാണ് അക്രമങ്ങൾ ആവർത്തിക്കുന്നതെന്ന് പ്രതിപക്ഷം കുറ്റപ്പെടുത്തി. എന്നാൽ കൊലപാതകങ്ങൾക്ക് മതത്തിന്റെ നിറം നൽകരുതെന്ന് കേന്ദ്രമന്ത്രി വെങ്കയ്യ നായിഡു പ്രതികരിച്ചു
പശുവിന്റെ പേരിൽ നിയമം കയ്യിലെടുക്കാൻ ആരെയും അനുവദിക്കില്ലെന്ന പ്രധാനമന്ത്രിയുടെ പ്രസ്താവനക്ക് പിന്നാലെയാണ് , ബീഫ് കൈവശം വെച്ചുവെന്നാരോപിച്ചു ജാർഖണ്ഡ്ൽ 45 കാരനെ കൊലപ്പെടുത്തിയ വാർത്ത പുറത്തു വന്നത്.
ജാർഖണ്ഡ് ഭരിക്കുന്ന ബിജെപി സർക്കാരിന്റെ പിന്തുണയോടെയാണ് ആക്രമണങ്ങൾ നടക്കുന്നതെന്ന് കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ സുഖ്‌ദേവ് ഭഗത് ആരോപിച്ചു. ഒരു ഇന്ത്യ ഒരു നികുതി എന്നതിനൊപ്പം ഒരു നീതി എന്നതുകൂടി നടപ്പിലാക്കാൻ മോദി സർക്കാർ തയ്യാറാകണമെന്ന് മുസ്ലിം ലീഗ് ആവശ്യപ്പെട്ടു
പ്രധാനമന്ത്രിയുടെ പ്രസ്താവനയിൽ ആത്മാര്ഥതയില്ലെന്നും ലീഗ് കുറ്റപ്പെടുത്തി. കൊലപാതകത്തെ അപലപിക്കുന്നതായി കേന്ദ്രമന്ത്രി വെങ്കയ്യ നായിഡു പ്രതികരിച്ചു. അതിനിടെ എംപിമാരായ ഇ.ടി. മുഹമ്മദ് ബഷീറിന്റെയും, പി.വി. അബ്ദുൾ വഹാബിന്റെയും നേതൃത്വത്തിൽ മുസ്ലിം ലീഗ് പ്രതിനിധി സംഘം, ഹരിയാനയിലെ ബല്ലഭ്ഗഡിൽ കൊല്ലപ്പെട്ട ജുനൈദിന്റെ കുടുംബാംഗങ്ങളെ സന്ദർശിച്ചു.