ജി. എസ്. ടി നടപ്പാകുന്നതോടെ വസ്ത്രങ്ങൾക്ക് വില കുറയുമെന്ന കണക്ക്കൂട്ടലിലാണ് വസ്ത്രവ്യാപാര മേഖല. അഞ്ച് മുതൽ പത്ത് ശതമാനം വരെയുള്ള വിലക്കുറവാണ് പ്രതീക്ഷിക്കുന്നത്. എന്നാൽ നിലവിലെ സ്റ്റോക്ക് അവശേഷിക്കുന്നതിനാൽ ഈ ഓണക്കാലത്ത് വിലക്കുറവിന്റെ ആനുകൂല്യം ലഭിക്കുമോയെന്നതിൽ ആശയക്കുഴപ്പവുമുണ്ട്.
വസ്ത്രശാലയിലെത്തിയാൽ ജി.എസ്.ടിയെക്കുറിച്ച് ഒറ്റച്ചോദ്യമാണുള്ളത്. തുണിത്തരങ്ങൾക്ക് വില കൂടുമോ കുറയുമോ.കുറയും എന്നാണ് ഭൂരിഭാഗം വൻകിട വസ്ത്രവ്യാപാരികളുടെയും ഉത്തരം. ആയിരം രൂപയുടെ ഒരു ബ്രാന്റഡ് വസ്ത്രത്തിന് കുറഞ്ഞത് നൂറ് രൂപയെങ്കിലും കുറയുമെന്നാണ് പ്രതീക്ഷ.
ആയിരം രൂപക്ക് മുകളിലുള്ള വസ്്ത്രങ്ങൾക്ക് 12ഉം താഴെയുള്ളവയ്ക്ക് അഞ്ചുമാണ് ജി.എസ്.ടിയിലെ നികുതി. അതിനാൽ നിലവിലെ പല ഒളിഞ്ഞിരിക്കുന്ന നികുതികളും ഒഴിവാകുന്നതും പരസ്യത്തിനും മറ്റുമായി നൽകുന്ന സർവീസ് ടാക്സടക്കം ഇൻപുട് ക്രെഡിറ്റ് ടാക്സിലൂടെ തിരിച്ചുകിട്ടുമ്പോളുണ്ടാകുന്ന ലാഭവുമാണ് വിലക്കുറവിന് ഇടയാക്കുന്നത്.
നിലവിലുള്ള സ്്റ്റോക്കുകൾ വിറ്റ് തീർന്നാൽ മാത്രമേ ഈ ലാഭം ലഭിക്കൂ എന്നതിനാൽ ഓണക്കാലത്ത് വിലക്കുറവിന് സാധ്യത കുറവാണ്.