രാജ്യത്തെ വിവിധ സമയമേഖലകളായി വേർതിരിക്കുന്നതിനുള്ള സാധ്യത സർക്കാർ പഠിക്കുന്നു. സൂര്യോദയവും സൂര്യാസ്തമയവും രാജ്യത്തു പല സ്ഥലങ്ങളിലും പല സമയങ്ങളിലാണ് അനുഭവപ്പെടുന്നതെങ്കിലും ഓഫിസ് സമയം ഇന്ത്യൻ സ്റ്റാൻഡേഡ് ടൈം (ഐഎസ്ടി) അനുസരിച്ച് രാജ്യമാകെ ഒന്നാണ്.
മേഖല തിരിച്ചു സമയത്തിനു മാറ്റം വരുത്തുന്നതു മൂലം ഉണ്ടാകുന്ന നേട്ടം സംബന്ധിച്ചു പഠനം നടത്തിവരുന്നതായി ശാസ്ത്ര സാങ്കേതിക വകുപ്പ് സെക്രട്ടറി അശുതോഷ് ശർമ പറഞ്ഞു. വടക്കുകിഴക്കൻ മേഖലയിൽ നേരത്തേ സൂര്യനുദിക്കുന്നതിനാൽ രാവിലെ നാലുമണിക്കാണ് ആളുകൾ ഉണരുന്നത്!
എന്നാൽ, ജോലിസമയം തുടങ്ങുന്നത് മറ്റിടങ്ങളിലേതുപോലെ ഐഎസ്ടി പ്രകാരം 10 മണിക്കും. ഇതുമൂലം ‘തൊഴിൽ മണിക്കൂറുകൾ’ നഷ്ടമാകുന്നതിനാൽ ഇവിടെ പ്രത്യേക സമയ മേഖല വേണമെന്ന് അരുണാചൽ മുഖ്യമന്ത്രി പേമ ഖണ്ഡു നേരത്തെ ആവശ്യപ്പെട്ടിരുന്നു. നേരത്തെ സൂര്യൻ അസ്തമിക്കുന്ന പ്രദേശങ്ങളിലെ ഓഫിസുകൾ തുടർന്നു പ്രവർത്തിക്കാൻ കൂടുതൽ വൈദ്യുതി ആവശ്യമായി വരുന്നു.
നേരത്തെ സൂര്യോദയം അനുഭവപ്പെടുന്നിടത്താകട്ടെ, ഓഫിസ് പ്രവർത്തിക്കാൻ പത്തുമണി വരെ കാത്തിരിക്കേണ്ടിവരുന്നു; അല്ലെങ്കിൽ കൂടുതൽ സമയം ഉറങ്ങേണ്ടിവരുന്നു. ആൻഡമാൻ നിക്കോബാർ ദ്വീപുകളിലും ലക്ഷ്വദ്വീപിലും ഇതേ പ്രശ്നമുണ്ട്– വൻകരയിലെ സമയമനുസരിച്ചല്ല, ഇവിടെ ഉദയാസ്തമയങ്ങൾ.