ഭോപ്പാൽ∙ സ്വന്തം വീടിന്റെ ഉമ്മറത്തെത്തിയ ഗൃഹനാഥനു സംശയം– വീടു മാറിയോ? മുൻചുമരിൽ കാണുന്നു ‘ബിജെപി വീട്’ എന്ന എഴുത്ത്. ഭോപ്പാൽ നഗരത്തിലെ ഏഴു നിയോജക മണ്ഡലങ്ങളിൽ വീടുകളിലെല്ലാം ബിജെപി മുദ്ര വീണതു പെട്ടെന്നായിരുന്നു. അംഗത്വ പ്രചാരണത്തിന്റെ ആവേശത്തിലായിരുന്ന പ്രവർത്തകർ വീടുവീടാന്തരം കയറിയിറങ്ങി ചുവരുകളിൽ ബിജെപി മുദ്രവച്ചു.
പാർട്ടി അനുഭാവികൾ ചാപ്പകുത്തൽ ചിരിച്ചുകൊണ്ടു നേരിട്ടപ്പോൾ, കോൺഗ്രസ് പ്രവർത്തകരുടെ വീടുകളിലുണ്ടായിരുന്നവർ എതിർത്തെങ്കിലും ഫലമുണ്ടായില്ല. ഏതു കോൺഗ്രസുകാരനെയും ബിജെപിക്കാരനാക്കുന്ന വിദ്യ അങ്ങനെ നടപ്പായി. ഭോപ്പാൽ കോൺഗ്രസ് ജില്ലാ കമ്മിറ്റി ഉപാധ്യക്ഷൻ പ്യാരേ ഖാൻ സ്ഥലത്തുണ്ടായിരുന്നില്ല. അദ്ദേഹമെത്തിയപ്പോൾ തന്റെ വീട് ‘ബിജെപി വീട്’ ആയി.
ആരും എതിർത്തില്ലേയെന്നു ചോദിച്ച് അദ്ദേഹം വീട്ടുകാരോടു കയർത്തു. തടയാൻ ശ്രമിച്ചെങ്കിലും വിലപ്പോയില്ലെന്നു മറുപടി. ജില്ലാ കോൺഗ്രസ് ജനറൽ സെക്രട്ടറി അശോക് ശർമയുടെ വീടും ബിജെപി ‘ഏറ്റെടുത്തു’. അതിക്രമിച്ചുകയറി വീടുകളിൽ ചുവരെഴുത്തു നടത്തിയതിനും തങ്ങളുടെ പ്രവർത്തരെ നിർബന്ധിച്ചു രാഷ്ട്രീയം മാറ്റാൻ ശ്രമിച്ചതിനും കേസ് കൊടുക്കാനുള്ള നീക്കത്തിലാണ് പിസിസി പ്രസിഡന്റ് പി.സി. ശർമ.
കന്നിവോട്ടർമാരെ പിടിക്കാൻ അവരുടെ വീടുകളിൽ ബിജെപി മുദ്ര പതിപ്പിച്ചു രാഷട്രീയ ബോധവൽക്കരണം നടത്താനായിരുന്നു നേതൃത്വത്തിന്റെ നിർദേശം. ഇതിനിടെ, കോൺഗ്രസ് മുക്തഭാരതം എന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ആഹ്വാനം അവരെ ആവേശം കൊള്ളിച്ചുപോയി.