കോയമ്പത്തൂർ∙ വ്യത്യസ്ത നിലപാടുകളിലൂടെ രാജ്യമാകെ ശ്രദ്ധ നേടിയ കൊൽക്കത്ത ഹൈക്കോടതി മുൻ ജഡ്ജി ജസ്റ്റിസ് സി.എസ്.കർണൻ പിടിയിലായപ്പോൾ ശരിക്കും ഞെട്ടിയത് ശക്തിവേലാണ്. കഴിഞ്ഞ 18 മുതൽ പിടിയിലാകുന്ന 20ന് രാത്രി വരെ കർണന്റെ സഹായിയായിരുന്നു ശക്തിവേൽ.
കർണൻ ജഡ്ജിയാണെന്നല്ലാതെ ഒളിവിൽ കഴിയുകയാണെന്നത് ഉൾപ്പെടെയുള്ള വിവരങ്ങൾ ശക്തിവേലിന് അറിയില്ലായിരുന്നു. താമസിക്കുന്ന വീടിനു സമീപത്തു നിർമാണ ജോലിയിൽ ഏർപ്പെട്ടിരിക്കുന്ന തൊഴിലാളികളുമായി സാധാരണക്കാരനെ പോലെ കർണൻ സംസാരിച്ചത് ശക്തിവേൽ ഒാർക്കുന്നു.
കോയമ്പത്തൂർ നഗരത്തിൽ നിന്നു 15 കിലോമീറ്റർ അകലെ ഇൗച്ചനാരിയിലെ സ്വകാര്യ സർവകലാശാലയ്ക്ക് സമീപം മച്ചൈഗൗണ്ടൻപാളയം എലൈറ്റ് ഗാർഡനിൽ കർണൻ താമസിച്ച വീട്ടിൽ ആകെയുണ്ടായിരുന്നത് ഒരു സ്റ്റീൽ കട്ടിലും കിടക്ക വിരിയും എയർ കൂളറും ഡയറിയും മാത്രം. ടിവിയോ പത്രങ്ങളോ ഉണ്ടായിരുന്നില്ല. ‘എന്തിനാണ് ഇവിടെ ഒറ്റയ്ക്കു താമസിക്കുന്നത്’ എന്നു ശക്തിവേൽ ചോദിച്ചപ്പോഴൊക്കെ ഒരു ചിരി മാത്രമായിരുന്നു കർണന്റെ മറുപടി.
മൂന്നു നേരം ഭക്ഷണമുണ്ടാക്കി കൊടുത്തിരുന്നതു ശക്തിവേലാണ്. കർണൻ താമസിച്ച വീട് അദ്ദേഹത്തിന്റെ മകന്റേതാണെന്നു പറയപ്പെടുന്നു. വീടു നിർമിച്ചതു ബന്ധുവും ശരവണംപട്ടിയിലെ എൻജിനീയറുമായ രാജേന്ദ്രനാണ്. രാജേന്ദ്രനാണു ശക്തിവേലിനെ ഏർപ്പാടാക്കിയത്. 10 ദിവസങ്ങൾക്കു മുൻപു കർണൻ നാലുനാൾ വീട്ടിൽ താമസിച്ചിരുന്നു. തൂത്തുക്കുടിയിലുള്ള അഭിഭാഷകനും കർണനെ കാണാനെത്താറുണ്ടായിരുന്നു. പൊലീസ് കർണനെ തേടിയെത്തിയപ്പോൾ ഈ അഭിഭാഷകനും വീട്ടിലുണ്ടായിരുന്നു.