ഇന്ത്യന്‍ സ്വാതന്ത്ര്യസമരത്തിൽ സമുന്നതസ്ഥാനം അലങ്കരിച്ച ഗുജറാത്തിലെ സബര്‍മതി ആശ്രമത്തിന് നൂറുവയസ്. ചരിത്രപ്രധാനമായ ദണ്ഡിമാർച്ചിന് ഉൾപ്പെടെ തുടക്കംകുറിച്ച ആശ്രമം ഇന്ന്, മഹാത്മാഗാന്ധിയുടെ ഓർമ്മകൾ നിഴലിക്കുന്ന ഇടമാണ്. വാർഷികത്തിന്റെ ഭാഗമായി വിപുലമായ ആഘോഷപരിപാടികളാണ് സംസ്ഥാനസർക്കാർ സംഘടിപ്പിച്ചിരിക്കുന്നത്.
അഹമ്മദാബാദിലെ സബർമതി തീരത്ത് 1917ലാണ് മഹാത്മാഗാന്ധിജി ആശ്രമം സ്ഥാപിക്കുന്നത്. പിന്നീടിങ്ങോട്ട് ഇന്ത്യൻ സ്വാതന്ത്ര്യസമരത്തിൻറെ ആസ്ഥാനമായി ആശ്രമംമാറി. ഗാന്ധിആശ്രമം, ഹരിജൻആശ്രമം, സത്യാഗ്രഹആശ്രമം എന്നിങ്ങനെ പലപേരുകളിലും അത് അറിയപ്പെട്ടു. ആശ്രമത്തിൻറെ ചരിത്രംഉൾക്കൊണ്ട് സ്വാതന്ത്ര്യാന്തരം അതിനെ സ്മാരകമായി പ്രഖ്യാപിച്ചു.
രണ്ടുഭാഗങ്ങളാണ് ആശ്രമത്തിനുള്ളത്. ഒന്ന്, ഗാന്ധിജിയുടെകാലത്ത് ഉപയോഗിച്ചിരുന്ന കെട്ടിടങ്ങള്‍. രണ്ട്,മ്യൂസിയവും, ലൈബ്രറിയും, ഫോട്ടോകളുമെല്ലാം ഉൾക്കൊള്ളുന്ന സ്മാരകസംഗ്രാലയം. സംരക്ഷിച്ചുനിർത്തിയിരിക്കുന്ന മരങ്ങളും ചെടികളും, വെടിപ്പായി സൂക്ഷിക്കുന്ന ആശ്രമപരിസരവുമെല്ലാം സബർമതിയിലെത്തുന്ന സഞ്ചാരികളുടെ മനംനനിറയ്ക്കും. ആശ്രമത്തിൻറെ നൂറാംവാർഷികത്തോടനുബന്ധിച്ച് ഒരുമാസംനീണ്ടുനിൽക്കുന്ന വിപുലമായ പരിപാടികളാണ് ഗുജറാത്ത് സർക്കാർ ആവിഷ്കരിച്ചിരിക്കുന്നത്.
ആഘോഷങ്ങളുടെ ഭാഗമായി ഗാന്ധിജിയുടെ ജീവിതരേഖയും സ്വാതന്ത്ര്യസമരങ്ങളുമെല്ലാം പ്രദര്‍ശിപ്പിക്കുന്ന പുതിയ രണ്ടുഗാലറികൾകൂടി തുറന്നു. സബർമതിയിലേക്കുള്ള പുതിയ തീവണ്ടിക്കും തുടക്കമായി. ഈമാസം മുപ്പതിന് പ്രധാനമന്ത്രി നരേന്ദ്രമോദി പങ്കെടുക്കുന്ന വിപുലമായ പരിപാടികളും ആസൂത്രണം ചെയ്തിട്ടുണ്ട്.