ചെന്നൈ കടുത്ത കുടിവെള്ള ക്ഷാമത്തിലേയ്ക്ക്. പ്രതിസന്ധി പരിഹരിക്കാനായി ക്വാറിയില്‍ നിന്നുള്ള വെള്ളം ജനങ്ങള്‍ക്ക് വിതരണം തുടങ്ങി. പലയിടത്തും വെള്ളം കിട്ടാത്തതു മൂലം നഗരവാസികള്‍ സമരത്തിലേയ്ക്ക് നീങ്ങുകയാണ്. നഗര പ്രാന്ത പ്രദേശങ്ങളിലാണ് കുടിവെള്ളക്ഷാമം രൂക്ഷം. കുഴല്‍ കിണറുകളെല്ലാം വറ്റി തുടങ്ങിയതോടെ ഇനി എന്തു ചെയ്യുമെന്നറിയാതെ വട്ടം ചുറ്റുകയാണ് നഗരവാസികള്‍.
പ്രശ്നം പരിഹരിയ്ക്കാന്‍ പുതിയ സാധ്യതകള്‍ തേടുകയാണ് സര്‍ക്കാര്‍. കരിങ്കല്‍ , ഗ്രാൈനറ്റ് എന്നിവ ഖനനം ചെയ്ത ശേഷം ഉപേക്ഷിയ്ക്കപ്പെട്ട ക്വാറികളില്‍ നിന്നുള്ള വെള്ളമാണ് ഇപ്പോള്‍ വിതരണം ചെയ്യുന്നത്. മീഞ്ചൂര്‍ , നെമിലിച്ചേരി കടല്‍ വെള്ള ശുദ്ധീകരണ പ്ലാന്‍റില്‍ നിന്നുള്ള വെള്ളം എങ്ങുമെത്താത്ത അവസ്ഥയിലാണ്. കുടിവെള്ളത്തിനായി പലയിടത്തും സമരം തുടങ്ങിയിട്ടുണ്ട്.
നഗരത്തിലെ മുഖ്യ ജലശ്രോതസുകളായ പുഴല്‍ , ചെമ്പരൻപാക്കം, പൂണ്ടി, ചോഴവാരം എന്നീ ജല സംഭരണികള്‍ ഒരു മാസം മുൻപു തന്നെ വറ്റിയിരുന്നു. ഈ സംഭരണികളില്‍ കൂടുതല്‍ കിണറുകള്‍ കുഴിച്ച് വെള്ളം കണ്ടെത്താനുള്ള ശ്രമങ്ങള്‍ക്കും തുടക്കമായിട്ടുണ്ട്.