രാഷ്ട്രപതിസ്ഥാനത്തേക്ക് മല്‍സരം ഉറപ്പായി. ഏകപക്ഷീയമായി സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ച എന്‍.ഡി.എ. തീരുമാനത്തില്‍ ശക്തമായ വിയോജിപ്പ് രേഖപ്പെടുത്തിയ പ്രതിപക്ഷം, വ്യാഴാഴ്ച ചേരുന്ന യോഗത്തില്‍ സ്ഥാനാര്‍ഥിയെ തീരുമാനിക്കും. രാംനാഥ് കോവിന്ദിനെതിരെ ദലിത് സ്ഥാനാര്‍ഥിയെ തന്നെ നിര്‍ത്തിയേക്കും. ലോക്സഭ മുന്‍ സ്പീക്കര്‍ മീരാകുമാറിന്‍റെ പേര് സജീവപരിഗണനയിലാണ്.
രാഷ്ട്രപതിസ്ഥാനാര്‍ഥിയായി പ്രഖ്യാപിച്ച രാംനാഥ് കോവിന്ദിനു പിന്തുണതേടി പ്രധാനമന്ത്രി നരേന്ദ്ര മോദി കോണ്‍ഗ്രസ് അധ്യക്ഷ സോണിയഗാന്ധിയെയും മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്ങിനെയും വിളിച്ചു. എന്നാല്‍ സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ചശേഷം മാത്രം നടത്തിയ അഭ്യര്‍ഥനയില്‍ പ്രതിപക്ഷപാര്‍ട്ടികള്‍ ശക്തമായി വിയോജിച്ചു. രാഷ്ട്രപതി തിരഞ്ഞെടുപ്പില്‍ പ്രതിപക്ഷ ഐക്യത്തിനു മുന്‍ഗണന നല്‍കുന്ന കോണ്‍ഗ്രസ്, എല്ലാവര്‍ക്കും സ്വീകാര്യനായ സ്ഥാനാര്‍ഥിയെ കണ്ടെത്താനുള്ള ശ്രമത്തിലാണ്. മമത ബാനര്‍ജിയും നിതീഷ് കുമാറും അടക്കം വ്യാഴാഴ്ച പങ്കെടുക്കുന്ന യോഗത്തില്‍ അന്തിമതീരുമാനമുണ്ടാകും. പ്രതിപക്ഷനിരയെ ഒറ്റക്കെട്ടായി മുന്നോട്ടുകൊണ്ടുപോകുമെന്നും മുതിര്‍ന്ന നേതാവ് ഗുലാംനബി ആസാദ് ഡല്‍ഹിയില്‍ പറഞ്ഞു.
കുറച്ചുകൂടി കടുത്ത സ്വരത്തിലായിരുന്നു സി.പി.എമ്മിന്‍റെ പ്രതികരണം. ദലിതനായ സ്ഥാനാര്‍ഥിയെ മുന്നില്‍ നിര്‍ത്തിയെങ്കിലും ആര്‍എസ്എസ് അജന്‍ഡയാണ് കേന്ദ്രസര്‍ക്കാര്‍ നടപ്പിലാക്കുന്നതെന്ന് സി.പി.എം ജനറല്‍ സെക്രട്ടറി സീതാറാം യച്ചൂരി പ്രതികരിച്ചു.
തീരുമാനം അത്ഭുതപ്പെടുത്തിയെന്ന് തൃണമൂല്‍ കോണ്‍ഗ്രസ് വ്യക്തമാക്കി. ദലിത് മുഖം വേണമെന്ന മായാവതിയുടെ നിര്‍ദേശത്തോടെ മീരാകുമാറിനാണ് സാധ്യതയേറുന്നത്. ഗവര്‍ണര്‍ സ്ഥാനത്ത് നിന്ന് രാഷ്ട്രപതിഭവനിലേക്കുള്ള കോവിന്ദിന്‍റെ യാത്രയില്‍ സന്തോഷമുണ്ടെന്ന് ജെ.ഡി.യു നേതാവും ബിഹാര്‍ മുഖ്യമന്ത്രിയുമായ നിതീഷ് കുമാര്‍ പ്രതികരിച്ചു.