കോൺഗ്രസ് ഉപാധ്യക്ഷൻ രാഹുൽ ഗാന്ധിയെ പപ്പു എന്ന പേരിൽ അഭിസംബോധന ചെയ്ത പ്രാദേശിക നേതാവിനെ പാർട്ടി സ്ഥാനങ്ങളിൽനിന്നു നീക്കി. മധ്യപ്രദേശിലെ കർഷകരുടെ പ്രതിഷേധത്തിൽ ഇടപെട്ട രാഹുലിന്റെ പ്രവർത്തനത്തെ പുകഴ്ത്തവെ സമൂഹമാധ്യമമായ വാട്ട്സ്ആപ്പ് ഗ്രൂപ്പിൽ നടത്തിയ ചാറ്റിലാണ് പപ്പുവെന്ന പദം ഉപയോഗിച്ചത്. സമൂഹമാധ്യമങ്ങളിലൂടെ രാഹുലിനെ ഇടിച്ചുതാഴ്ത്തി സംസാരിക്കുന്നവരാണ് പപ്പുവെന്ന പദം ഉപയോഗിക്കുന്നത്.
പാർട്ടിയുടെ മീററ്റ് ജില്ലാ പ്രസിഡന്റ് വിനയ് പ്രധാൻ ആണ് ഇന്ത്യൻ നാഷനൽ കോൺഗ്രസ് എന്ന വാട്ട്സ്ആപ്പ് ഗ്രൂപ്പിൽ രാഹുലിനെ അധിക്ഷേപിച്ചത്. എന്നാൽ പ്രധാൻ ആരോപണം നിഷേധിച്ചു. പ്രചരിക്കുന്ന സ്ക്രീൻഷോട്ടുകൾ ഫോട്ടോഷോപ്പ് ചെയ്തവയാണെന്നും തന്നോടു വിശദീകരണം തേടാതെയാണു നടപടിയെന്നും വിനയ് പ്രധാൻ വ്യക്തമാക്കി. തന്നെ കരിവാരിത്തേക്കാനുള്ള നടപടിയാണിത്. രാഹുലിനെ ബഹുമാനിക്കുന്നു. അദ്ദേഹത്തെ ഒരിക്കലും ഇത്തരം ഭാഷ ഉപയോഗിച്ച് അധിക്ഷേപിക്കില്ല. രാഹുലിനെ നേരിട്ടു കണ്ട് കാര്യങ്ങൾ ബോധ്യപ്പെടുത്തുമെന്നും വിനയ് പ്രധാൻ കൂട്ടിച്ചേർത്തു.
രാഹുലിനെ പുകഴ്ത്തി വിനയ് പ്രധാൻ അയച്ച സന്ദേശം – സ്വന്തം താൽപ്പര്യത്തെക്കാൾ രാഹുൽ പ്രധാന്യം നൽകുന്നതു രാജ്യതാൽപ്പര്യത്തിനാണെന്നും അദാനി, അംബാനി, മല്യ എന്നിവർക്കൊപ്പം പപ്പുവിനു ചേരാമായിരുന്നെങ്കിലും അദ്ദേഹം അതു ചെയ്തില്ല. മന്ത്രിയോ പ്രധാനമന്ത്രിയോ ആകാമായിരുന്നെങ്കിലും പപ്പു ആ വഴിക്കു പോയില്ല. എന്നാൽ മധ്യപ്രദേശിലെ കർഷകരുടെ അടുത്തേക്കു പോകാനാണ് അദ്ദേഹം താൽപ്പര്യപ്പെട്ടത്.
ചൊവ്വാഴ്ചയാണ് വിനയ് പ്രധാനെ കോൺഗ്രസിലെ എല്ലാ സ്ഥാനങ്ങളിൽനിന്നും നീക്കി അച്ചടക്ക കമ്മിറ്റിയുടെ ചെയർമാൻ രാമകൃഷ്ണ ദ്വിവേദിയുടെ ഉത്തരവു വന്നത്. പാർട്ടി നേതൃത്വത്തെ കരിവാരിത്തേക്കാനുള്ള നടപടിയുടെ ഭാഗമാണിത്. മറ്റു പാർട്ടികൾക്കും ഇതിൽ പങ്കുണ്ട്. മധ്യപ്രദേശിലെ കർഷകരുടെ പ്രശ്നം ഉൾപ്പെടെ വിവിധ പ്രധാനപ്പെട്ട പ്രശ്നങ്ങളിൽനിന്നു ശ്രദ്ധ തിരിക്കാനുള്ളാനും ശ്രമമാണിതെന്നും ദ്വിവേദി അയച്ച കത്തിൽ വ്യക്തമാക്കുന്നു.