ബാധ ഒഴിപ്പിക്കൽ ചടങ്ങിൽ പങ്കെടുക്കുകയും മന്ത്രവാദികളുമായി ഇടപഴകുകയും ചെയ്ത ഗുജറാത്തിലെ രണ്ട് ബിജെപി മന്ത്രിമാർ വിവാദത്തിൽ. ഗുജറാത്ത് വിദ്യാഭ്യാസ–റവന്യൂ മന്ത്രി ഭൂപേന്ദ്ര സിങ് ചുടാസമ, സാമൂഹ്യനീതി വകുപ്പു മന്ത്രി ആത്മറാം പാർമാർ എന്നിവരാണ് വിവാദത്തിൽപ്പെട്ടത്. ബോട്ടഡ് ജില്ലയിലെ ഗദാഹഡ ഗ്രാമത്തിൽ ശനിയാഴ്ച നടന്ന ചടങ്ങിന്റെ വിഡിയോ സമൂഹമാധ്യമങ്ങൾ വഴി പ്രചരിച്ചിരുന്നു.
മന്ത്രവാദിമാർ ബാധ ഒഴിപ്പിക്കുമ്പോൾ, മന്ത്രിമാർ സ്റ്റേജിൽ ഇരുന്ന് ഇതു നിരീക്ഷിക്കുന്നത് വിഡിയോയിൽ വ്യക്തമായി കാണാമെന്ന് വാർത്താ ഏജൻസിയായ പിടിഐ റിപ്പോർട്ട് ചെയ്തു. രണ്ടു മന്ത്രവാദികൾ ഗുജറാത്തി സംഗീതത്തിന്റെ പശ്ചാത്തലത്തിൽ ചങ്ങല ഉപയോഗിച്ച് സ്വന്തം ശരീരത്തിൽ അടിക്കുന്നതും വിഡിയോയിൽ ഉണ്ട്. ബിജെപിയുടെ പ്രാദേശിക ഘടകമാണ് പരിപാടി സംഘടിപ്പിച്ചതെന്നും ആ മേഖലയിലെ എംഎൽഎമാരും ഇതിൽ പങ്കെടുത്തെന്നുമാണ് റിപ്പോർട്ട്. ബാധ ഒഴിപ്പിക്കൽ ചടങ്ങിനെത്തിയ നൂറോളം മന്ത്രവാദികൾക്ക് രണ്ടു മന്ത്രിമാരും ഹസ്തദാനം നൽകിയെന്നും വാർത്താ ഏജൻസി പറയുന്നു.
സംഭവം പുറത്തായതോടെ മന്ത്രിമാർക്കെതിരെ കടുത്ത വിമർശനവുമായി പ്രമുഖ യുക്തിവാദിയും എൻജിഒ പ്രവർത്തകനുമായ ജയന്ത് പാണ്ഡ്യ രംഗത്തെത്തി. അന്ധവിശ്വാസങ്ങൾ പ്രചരിപ്പിക്കുന്ന ഇത്തരം പരിപാടികളിൽ നിന്നും മന്ത്രിമാരെ വിലക്കണമെന്ന് ആവശ്യപ്പെട്ട് അദ്ദേഹം നേതൃത്വം നൽകുന്ന സംഘടന, മുഖ്യമന്ത്രി വിജയ് രൂപാനിക്ക് കത്തയയ്ക്കും.
അതേസമയം, ദിവ്യശ്കതിയെ ആരാധിക്കുന്ന ഒരു വിശുദ്ധ ചടങ്ങിൽ പങ്കെടുക്കുക മാത്രമേ ചെയ്തുള്ളൂവെന്ന് മന്ത്രി ചുടാസമ പ്രതികരിച്ചു. അവർ അന്ധവിശ്വാസത്തെ പ്രചരിപ്പിക്കുന്നവർ അല്ലെന്നും മന്ത്രി പറഞ്ഞു.