പ്ലസ് ടു പരീക്ഷയില്‍ 99.9 പേര്‍സന്റൈല്‍ മാര്‍ക്കോടെ സംസ്ഥാനത്ത് ഒന്നാമതെത്തിയാല്‍ പിന്നീട് എന്ത് ചെയ്യും. സാധാരണ ഗതിയില്‍ ജെഇഇ പരീക്ഷയൊക്കെ ജയിച്ച് ഐഐടിയിലോ നീറ്റ് എഴുതി എംബിബിഎസിനോ അല്ലെങ്കില്‍ ഏതെങ്കിലും ഡിഗ്രിയോടൊപ്പം സിവില്‍ സര്‍വീസ് പരിശീലനമോ തുടങ്ങും. ഇതൊന്നുമല്ലെങ്കില്‍ വിദേശത്തെ സര്‍വകലാശാലകളില്‍ സ്‌കോളര്‍ഷിപ്പോടെ പഠനം തുടങ്ങാന്‍ ശ്രമിക്കും. എന്നാല്‍ വര്‍ഷീല്‍ ഷാ എന്ന 17 കാരന്റെ തീരുമാനം ലൗകിക ജീവിതം ഉപേക്ഷിച്ച് ഒരു ജൈന സന്യാസിയായി തീരാനാണ്.
ഹോ..പാവം പയ്യന്‍. പഠിച്ചു പഠിച്ചു തല പെരുത്ത് ഒടുവില്‍ സന്യാസത്തിനു പോയി എന്നു പറഞ്ഞു സഹതപ്പിക്കാന്‍ വരട്ടേ..ഇതു വര്‍ഷീല്‍ മുന്‍പു തന്നെ തീരുമാനിച്ച് ഉറപ്പിച്ച കാര്യമാണ്. പന്ത്രണ്ടാം ക്ലാസു കഴിയാന്‍ കാത്തിരുന്നു എന്നു മാത്രം. ഗുജറാത്ത് സംസ്ഥാന ഹയര്‍ സെക്കന്‍ഡറി ബോര്‍ഡിന്റെ പ്ലസ് ടു സയന്‍സ് സ്ട്രീമിലാണ് 99.9 പേര്‍സന്റൈല്‍ നേടി വര്‍ഷീല്‍ ഒന്നാം റാങ്കുകാരനായത്. ദീക്ഷ സ്വീകരിച്ചു ഈ അഹമ്മദാബാദുകാരൻ ഇന്നലെ മുതൽ സന്യാസ ജീവിതത്തിനു തുടക്കം കുറിച്ചു.
മൂന്നു വര്‍ഷം മുന്‍പു സൂറത്തിലുള്ള മുനി കല്യാണ്‍ രത്‌ന വിജയ്ജിയെ കണ്ടു മുട്ടിയ ശേഷമാണു വര്‍ഷീലിന്റെ ആത്മീയ ജീവിതം ആരംഭിക്കുന്നത്. 32 കാരനായ ഗുരുവും വര്‍ഷീലിന്റെ പ്രായത്തില്‍ തന്നെ ദീക്ഷ സ്വീകരിച്ച് സന്യാസ ജീവിതം ആരംഭിച്ചയാളാണ്. ജൈന മത വിശ്വാസികളായ വര്‍ഷീലിന്റെ കുടുംബം ലളിത ജീവിതം പിന്തുടരുന്നവരാണ്. വീട്ടില്‍ ടിവിയോ ഫ്രിഡ്‌ജോ ഉപയോഗിക്കുന്നില്ല. വര്‍ഷീലും മൂത്ത സഹോദരി ജൈനിനിയും പഠിക്കുന്ന സമയത്തു മാത്രമാണ് വൈദ്യുതി ഉപയോഗം. പിതാവ് ജിഗര്‍ഭായിയും മാതാവ് അമിബന്‍ ഷായും ആദായ നികുതി വകുപ്പിലെ ജീവനക്കാരാണ്. മകന്റെ തീരുമാനങ്ങളെ മാതാപിതാക്കളും ഇരുകയ്യും നീട്ടി സ്വാഗതം ചെയ്യുന്നു.