രാജ്യത്തിനു പുറത്തുനിന്നും അകത്തു നിന്നുമുണ്ടാകുന്ന വെല്ലുവിളികൾ നേരിടാൻ ഇന്ത്യൻ സൈന്യം സുസജ്ജമാണെന്നു കരസേനാ മേധാവി ജനറൽ ബിപിൻ റാവത്ത് പറഞ്ഞു. ‘രണ്ടര യുദ്ധം’ നടത്താൻ സൈന്യം പൂർണസജ്ജമാണെന്ന് അദ്ദേഹം പറഞ്ഞു. രണ്ടു ശത്രുരാജ്യ സൈന്യങ്ങളെയും ഒരു അർധശത്രുവിനെയും ഒരേസമയം നേരിടുന്നതു സൂചിപ്പിക്കുന്നതാണു ‘രണ്ടര യുദ്ധം’ എന്ന പ്രയോഗം.
രണ്ടു രാജ്യങ്ങളെയും ഇന്ത്യയ്ക്കുള്ളിലെ വിധ്വസംക–ഭീകരതാ ശ്രമങ്ങളെയുമാണ് ഇതിലൂടെ ഉദ്ദേശിച്ചത്. സൈന്യം സജ്ജമാണെങ്കിലും ഏതു തീവ്രമായ സാഹചര്യവും യുദ്ധമില്ലാതെ ഒഴിവാക്കാനുള്ള സംവിധാനം നിലവിലുണ്ടെന്നു കരസേനാ മേധാവി പറഞ്ഞു. ഇന്ത്യാ–ചൈന അതിർത്തിയിൽ കഴിഞ്ഞ നാൽപതു വർഷത്തിനിടെ ഒരു വെടിപോലും പൊട്ടിക്കേണ്ടി വന്നിട്ടില്ലെന്നു പ്രധാനമന്ത്രി തന്നെ വ്യക്തമാക്കിയതു ജനറൽ റാവത്ത് ചൂണ്ടിക്കാട്ടി.