ദുരഭിമാന കൊലകൾ ഏറ്റവുമധികം അരങ്ങേറുന്ന ഇന്ത്യയിൽ ആഴത്തിൽ വേരോടുന്ന ജാതി വിവേചനത്തിന്റെ നേർസാക്ഷ്യമായി യുവാവിന്റെ ആത്മഹത്യ ചർച്ചയാകുന്നു. വിവാഹശേഷം ഭാര്യയുടെ അമ്മ ദളിത് ആണെന്ന് അറിഞ്ഞതിനെ തുടർന്നാണ് ആത്മഹത്യ. കഴിഞ്ഞ ഞായറാഴ്ചയാണ് സംഭവം. പഞ്ചാബിലെ ഉന്നത ജാതിക്കാരനാണ് മരിച്ച മന്‍പ്രീത് സിങ് എന്ന ജാട് സിഖ് യുവാവ്. ഭാര്യ ജാട് സിഖ് യുവതിയാണെന്ന് കരുതിയാണ് വിവാഹം കഴിച്ചതെന്നും എന്നാല്‍ അല്ലെന്ന് താന്‍ കണ്ടെത്തിയെന്നും ആത്മഹത്യക്കുറിപ്പിൽ പറയുന്നു. കഴിഞ്ഞ ഞായാറാഴ്ച ഭാര്യവീട്ടിൽ നടത്തിയ സന്ദർശനത്തിനിടെയാണ് മൻപ്രീത് ഭാര്യമാതാവ് ഒരു രാംദാസിയയാണെന്ന് (സിഖ് വിഭാഗത്തിലെ ദളിത്) മനസിലാക്കിയത്. ഭാര്യവീട്ടിൽ നിന്നു മടങ്ങിയതിൽ പിന്നെ അസ്വസ്ഥനായി കാണപ്പെട്ട മൻപ്രീത് ജീവനൊടുക്കുകയായിരുന്നു.
തനിക്കു വേണ്ടി ബ്രോക്കര്‍ ഗുര്‍ജീത് സിങ് ബാബയാണ് വധുവിനെ കണ്ടെത്തി തന്നതെന്നും. താനും തന്റെ ഭാര്യാപിതാവും ജാട് ആണെന്നും മൻപ്രീത് ആത്മഹത്യക്കുറിപ്പിൽ പറയുന്നു. പക്ഷേ ഭാര്യാമാതാവ് ഒരു രാംദാസിയയാണ്. പക്ഷേ തന്നോട് പറഞ്ഞിരുന്നത് എല്ലാവരും ജാട് ആണെന്നാണെന്നും മൻപ്രീത് കുറിച്ചു. ആത്മഹത്യാ പ്രേരണ കുറ്റത്തിന് 306ാം വകുപ്പ് പ്രകാരം ലെഹ്‌റാ പൊലീസ് കല്യാണ ബ്രോക്കര്‍ ഗുര്‍ജീതിനെതിരെ കേസ് രജിസ്റ്റര്‍ ചെയ്തു. ദളിത് വിഭാഗത്തിൽപ്പെട്ടവരുമായുളള വിവാഹത്തിന്റെ പേരിൽ ദുരഭിമാനകൊലകൾ അരങ്ങേറാറുണ്ടെങ്കിലും ഇത്തരത്തിലുളള ആത്മഹത്യ ആദ്യമായാണ് റിപ്പോർട്ട് ചെയ്യുന്നതെന്നും പൊലീസ് ഉദ്യോഗസ്ഥർ പറഞ്ഞുവെക്കുന്നു.