അതിർത്തിയിൽ സംഘർഷം രൂക്ഷമാകുന്നതിനിടെ ജമ്മു കശ്മീർ പൊലീസിനെയും സുരക്ഷാ ഉദ്യോഗസ്ഥരെയും വലച്ച് ‘ബെഡ്റൂം ജിഹാദികൾ’. ഇന്ത്യയ്ക്കെതിരെ ഒളിഞ്ഞും തെളിഞ്ഞും യുദ്ധം ചെയ്യുന്ന പതിവുരീതി വിട്ട്, വീടിന്റെ സുരക്ഷയ്ക്കുള്ളിൽനിന്ന് പുതിയ യുദ്ധമുഖം തുറക്കുന്ന ഭീകരരുടെ രീതിയാണ് ഇന്ത്യൻ സുരക്ഷാ ഉദ്യോഗസ്ഥർക്ക് തലവേദനയാകുന്നത്. സമൂഹമാധ്യമങ്ങൾ ഉപയോഗപ്പെടുത്തി ബെഡ്റൂമിന്റെ സുരക്ഷയിലിരുന്ന് അടിസ്ഥാനരഹിതമായ ആരോപണങ്ങളും വളച്ചൊടിച്ച വാർത്തകളും പ്രചരിപ്പിക്കുന്ന പുതിയ രീതിയാണിത്.
ജമ്മു കശ്മീരിൽ സുരക്ഷാ സേനയ്ക്ക് ബുദ്ധിമുട്ട് സൃഷ്ടിക്കുന്ന കശ്മീരി യുവാക്കളുടെ കല്ലേറിനു പിന്നിൽ ഇത്തരം പ്രചാരണങ്ങളാണ്. കശ്മീരി യുവാക്കളെ അംഗങ്ങളാക്കിയുള്ള ഒട്ടനവധി ഗ്രൂപ്പുകൾ സമൂഹ മാധ്യമങ്ങളിൽ സജീവമാണ്. ഇവയിൽ മിക്കതിന്റെയും ഗ്രൂപ്പ് അഡ്മിൻ പാക്കിസ്ഥാനിൽനിന്നുള്ള ഭീകരരാണെന്ന് ഇന്റലിജൻസ് ഏജൻസികൾ കണ്ടെത്തിയിരുന്നു. സൈന്യവും ഭീകരരും തമ്മിൽ പോരാട്ടം നടക്കുന്ന സ്ഥലങ്ങളിലേക്ക് കശ്മീരി യുവാക്കളെ എത്തിക്കാൻ ഇത്തരം ഗ്രൂപ്പുകൾ ഭീകരർ ഉപയോഗപ്പെടുത്തുന്നതായി നേരത്തെ കണ്ടെത്തിയിരുന്നു. നുണപ്രചാരണം നടത്തിയാണ് സൈന്യത്തിനെതിരെ സംഘടിക്കാനും കല്ലെറിയാനും ഭീകരർ യുവാക്കളെ ആഹ്വാനം ചെയ്യുന്നത്.
ഭീകരരുടെ ഈ പുതിയ യുദ്ധശൈലി സൈന്യത്തിന് തലവേദന സൃഷ്ടിക്കുന്നതായി സൈനിക വൃത്തങ്ങളെ ഉദ്ധറിച്ച് വാർത്താ ഏജൻസിയായ പിടിഐയാണ് റിപ്പോർട്ട് ചെയ്തത്. തെരുവുകളിലും വഴിയോരങ്ങളിലും സൈന്യവുമായി നേരിട്ട് ഏറ്റുമുട്ടുന്നതിനു പകരം വീടുകളിലിരുന്ന് കംപ്യൂട്ടറുകളും സ്മാർട്ട് ഫോണും ഉപയോഗിച്ച് കശ്മീരിലും പുറത്തുമിരുന്ന് വിദ്വേഷം പ്രചരിപ്പിക്കുകയാണ് ഭീകരരുടെ പുതിയ രീതി.
ജൂൺ 29ന് അമർനാഥ് തീർഥാടനത്തിനു തുടക്കമാകുന്ന സാഹചര്യത്തിൽ, ഇത്തരം വിദ്വേഷ പ്രചരണം ഭീകരർ സജീവമാക്കുമെന്നാണ് സുരക്ഷാ ഉദ്യോഗസ്ഥരുടെ ഭീതി. 40 ദിവസം നീണ്ടുനിൽക്കുന്ന യാത്രയുടെ സമയത്ത് വർഗീയ വിഷം കുത്തിവച്ച് കശ്മീരി യുവാക്കളെ ഭീകരർ കലാപത്തിനുപോലും പ്രേരിപ്പിച്ചേക്കാമെന്നാണ് ഭയം.