പ്രതിസന്ധി രൂക്ഷമാക്കി മഹാരാഷ്ട്രയിലെ കർഷകസമരം മൂന്നാംദിവസത്തില്‍. മുംബൈ, പുണെ ഉൾപ്പെടെ വിവിധ നഗരങ്ങളിലേക്കും ഇതര സംസ്ഥാനങ്ങളിലേക്കുമുള്ള പച്ചക്കറി വിതരണം ഭാഗീകമായി നിലച്ചു. അതേസമയം, ആവശ്യങ്ങൾ അംഗീകരിച്ചില്ലെങ്കില്‍ ഈ മാസം ആറു മുതൽ സർക്കാർ ഓഫിസുകൾ സ്തംഭിപ്പിക്കുമെന്ന് സമരക്കാർ അറിയിച്ചു.
കാർഷിക വായ്പകൾ പൂർണമായും എഴുതിത്തള്ളുക, താങ്ങുവില പ്രഖ്യാപിച്ച് എല്ലാ കാർഷികോൽപ്പന്നങ്ങൾക്കും ന്യായവില ഉറപ്പാക്കുക, തുടങ്ങിയ ആവശ്യങ്ങളാണ് കർഷകർ മുന്നോട്ടുവയ്ക്കുന്നത്. സമരം മൂന്നാംദിനത്തിലേക്ക് കടന്നതോടെ സംസ്ഥാനത്തെ പ്രധാന നഗരങ്ങിലെല്ലാം ഭക്ഷ്യക്ഷാമം ഭാഗികമായി അനുഭവപ്പെട്ടുതുടങ്ങി. അപ്പോഴും നിരത്തിലിറങ്ങിയുള്ള കർഷകപ്രക്ഷോഭം ശക്തിപ്രാപിക്കുകയാണ്. സത്താറ, കോലാപ്പുർ, നാസിക് ജില്ലകളിൽ സമരക്കാർ പാൽ, പച്ചക്കറി വാഹനനങ്ങൾ തടഞ്ഞു. സർക്കാർ ഓഫിസുകളിലേക്ക് മാർച്ച് നടത്തി. ആക്രമണണങ്ങളുടെ പശ്ചാത്തലത്തിൽ നാസിക്കിലെ യേവ്‌ള നഗരത്തിൽ കർഫ്യു ഏർപ്പെടുത്തി.
തങ്ങളുടെ ആവശ്യങ്ങൾ അംഗീകരിക്കാത്ത പക്ഷം ഈ മാസം ആറു മുതൽ സർക്കാർ ഓഫിസുകൾ ഉപരോധിക്കുമെന്നും എംപിമാരുടെയും എംഎൽഎമാരുടെയും ഓഫിസുകൾ പൂട്ടിയിടുമെന്നും സമരത്തിന് നേതൃത്വം നൽകുന്ന കിസാൻ ക്രാന്തി കോർ കമ്മിറ്റി പ്രഖ്യാപിച്ചു. അതേസമയം, സമരക്കാർക്ക് പിന്തുണ പ്രഖ്യാപിച്ച് അണ്ണാഹസാരെയും എൻസിപി അധ്യക്ഷൻ ശരദ്പവാറും രംഗത്തെത്തി.. എന്നാൽ, വായ്പ കുടിശ്ശികയുളള 34 ലക്ഷം കർഷകരുടെ മുപ്പതിനായിരംകോടിരൂപ എഴുതിത്തള്ളാൻ സർക്കാർ തയാറാണെന്ന് മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ് അറിയിച്ചെങ്കിലും ഒരുകോടി മുപ്പത്തിനാലുലക്ഷം കർഷകർക്കും ഈ ആനുകൂല്യം നൽകണമെന്ന ആവശ്യത്തിൽ കർഷക സംഘടനകൾ ഉറച്ചുനിൽക്കുകയാണ്.