ജമ്മുകശ്മീരിലെ പൂഞ്ചില്‍ പാക് വെടിവയ്പ്പില്‍ ഒരു സൈനികന്‍ മരിച്ചു. സൈന്യത്തിന്‍റെ സാങ്കേതികവിഭാഗം ഉദ്യോഗസ്ഥനാണ് മരിച്ചത്. രണ്ടുപേര്‍ക്കു പരുക്കേറ്റു. സോപോറില്‍ ഏറ്റുമുട്ടലില്‍ സൈന്യം രണ്ടു ഭീകരരെ വധിച്ചു. ശ്രീനഗറിലെത്തിയ കരസേന മേധാവി ബിപിന്‍ റാവത്ത് ഉന്നതസൈനിക ഉദ്യോഗസ്ഥരുമായി കൂടിക്കാഴ്ച നടത്തുകയാണ്.
കശ്മീര്‍ സ്വദേശികളായ ഹിസ്ബുള്‍ മുജാഹുദീന്‍ ഭീകരരെയാണ് മൂന്നര മണിക്കൂര്‍ നീണ്ട ഏറ്റുമുട്ടലിനൊടുവില്‍ സുരക്ഷാസേന വധിച്ചത്. രാവിലെ മൂന്നരയോടെ, നാതി പോര മേഖലയിലെ വീട്ടില്‍ ഭീകരര്‍ ഒളിച്ചിരിപ്പുണ്ടെന്ന വിവരത്തെതുടര്‍ന്ന് സൈന്യം ജനങ്ങളെ ഒഴിപ്പിച്ച ശേഷം വീടു വളയുകയായിരുന്നു. ഭീകരരില്‍ നിന്നു എ.കെ 47 ഉള്‍പ്പെടെയുള്ള ആയുധങ്ങളും, മാസികകള്‍, 2000 രൂപ എന്നിവ പിടിച്ചെടുത്തു. കഴിഞ്ഞ രാത്രി സോപോറില്‍ പൊലീസ് പട്രോളിങ് സംഘത്തിനു നേരെ ആക്രമണം നടത്തിയ ഭീകരസംഘത്തിലുള്ളവരാണ് കൊല്ലപ്പെട്ടതെന്നാണ് നിഗമനം. അതിനിടെ, അതിര്‍ത്തിയില്‍ പാക് പ്രകോപനം തുടരുകയാണ്. നൗഷേര, കെ.ജി മേഖലകളിലെ സൈനിക പോസ്റ്റുകള്‍ക്കു നേരെ പാക് റേഞ്ചേഴ്സ് വെടിവയ്പ്പ് നടത്തി. സൈന്യം ശക്തമായി തിരിച്ചടിച്ചു. ത്രിതല സുരക്ഷാസംവിധാനം അതിര്‍ത്തിയില്‍ ഒരുക്കുമെന്നു ആഭ്യന്തര മന്ത്രി രാജ്നാഥ് സിങ് പറഞ്ഞു.
മ്യാന്‍മാര്‍ സന്ദര്‍ശനത്തിനു ശേഷം ശ്രീനഗറിലെത്തിയ ജനറല്‍ ബിപിന്‍ റാവത്ത് വിവിധ സൈനിക മേധാവിമാരുമായി കൂടിക്കാഴ്ച നടത്തുകയാണ്. അതിര്‍ത്തിയിലെ നുഴഞ്ഞുകയറ്റശ്രമങ്ങള്‍, ഭീകരാക്രമണങ്ങള്‍ , ആഭ്യന്തര സംഘര്‍ഷം എന്നീ സാഹചര്യങ്ങള്‍ കരസേന മേധാവി വിലയിരുത്തുന്നുണ്ട്. ഹിസ്ബുള്‍ ഭീകരന്‍ സബ്സര്‍ ഭട്ട് സൈന്യവുമായുള്ള ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടതിനു പിന്നാലെ കശ്മീരില്‍ ആഭ്യന്തര സംഘര്‍ഷമുണ്ടായെങ്കിലും സംഘര്‍ഷം വ്യാപിക്കാതിരിക്കാന്‍ സൈന്യത്തിനു കഴിഞ്ഞിരുന്നു.