ടി നഗറിനെ ‘തീ’ നഗറാക്കി ‘ദ് ചെന്നൈ സിൽക്സി’ൽ വൻ തീപിടിത്തം. ഉസ്മാൻ റോഡിൽ സ്ഥിതി ചെയ്യുന്ന ഷോറൂമിൽ ഇന്നലെ പുലർച്ചെ നാലു മണിക്കു പടർന്ന തീ അണയ്ക്കാൻ രാത്രി വൈകിയും ശ്രമം തുടരുകയാണ്. ഏഴു നിലകളുള്ള കെട്ടിടത്തിന്റെ മുകളിലെ നിലയിലുണ്ടായിരുന്ന 12 ജീവനക്കാരെ സ്കൈ ലിഫ്റ്റ് ഉപയോഗിച്ചു രാവിലെ തന്നെ പുറത്തെത്തിച്ചു. താഴത്തെ നിലയിലുണ്ടായ ഷോർട്ട് സർക്യൂട്ടാണ് അപകടമുണ്ടാക്കിയതെന്നാണു പ്രാഥമിക നിഗമനം. അതിനിടെ, നാലാം നിലയുടെ മുൻഭാഗങ്ങൾ രാത്രി ഇടിഞ്ഞുവീണു. തുടർന്ന്, സംഭവ സ്ഥലത്തിന്റെ 150 മീറ്റർ ചുറ്റളവ് അപകട മേഖലയായി പ്രഖ്യാപിച്ചു.
രാത്രി പത്തുമണിയോടെ രണ്ടു നിലകളിലെ തീ പൂർണമായും അണച്ചതായി മന്ത്രി ഡി.ജയകുമാർ അറിയിച്ചു. അപായമൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല. നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നെത്തിയ നൂറ്റിയൻപതിലേറെ അഗ്നിശമന സേനാംഗങ്ങൾ അശ്രാന്ത പരിശ്രമത്തിലാണ്. വൻ പൊലീസ് സന്നാഹവും സ്ഥലത്തുണ്ട്. വലിയ രീതിയിൽ പുക ഉയർന്നതും കെട്ടിടത്തിലേക്കു പ്രവേശിക്കാൻ വഴികൾ ഇല്ലാത്തതും ദൗത്യം ശ്രമകരമാക്കി.
ഒരു പകൽ മുഴുവനും ഉള്ളിലുള്ള തീ നിന്നു കത്തിയതു കെട്ടിടത്തിന്റെ ഉറപ്പിനെ ബാധിക്കുമെന്നാണ് അധികൃതർ പറയുന്നത്. സ്കൈ ലിഫ്റ്റ് ഉപയോഗിച്ച് ഒരോ നിലകളിലെയും തീയണയ്ക്കാനുള്ള ശ്രമങ്ങളാണു നടക്കുന്നത്. ആറു വലിയ തൂണുകളിലാണു കെട്ടിടം നിർമിച്ചിരിക്കുന്നത്. ഗ്ലാസുകൊണ്ടുള്ള ഭാഗങ്ങൾ തകർത്ത ശേഷമാണ് അഗ്നിശമന സേന ഉള്ളിലേക്കു വെള്ളം ചീറ്റിച്ചത്. കോൺക്രീറ്റ് ഭാഗങ്ങൾ വിണ്ട് കീറിയ സ്ഥിതിയിലാണ്.
പ്രദേശത്തു മുഴുവനും പുക പടർന്നു പിടിച്ചതിനാൽ പരിസരവാസികൾ വലഞ്ഞു. ശ്വാസതടസമോ മറ്റു പ്രയാസങ്ങളോ നേരിടുന്നവർക്ക് 108 ആംബുലൻസിന്റെ സേവനം ലഭ്യമാക്കുമെന്നു മന്ത്രി ജയകുമാർ അറിയിച്ചിട്ടുണ്ട്. അരകിലോമീറ്റർ ചുറ്റളവിലുള്ളവരെ പൊലീസ് നീക്കം ചെയ്തു. പ്രദേശത്തേക്കുള്ള ഗതാഗതം പൂർണമായും നിരോധിച്ചിരിക്കുകയാണ്.
അഗ്നിശമന സേനയ്ക്ക് കഠിന ദൗത്യം
∙ കെട്ടിട നിർമാണത്തിനു സമർപ്പിച്ചിട്ടുള്ള പ്ലാനിൽനിന്നു വ്യത്യസ്തമായ നിർമിതികൾ തീപിടിത്തമുണ്ടായ ഷോറൂമിൽ കണ്ടെത്തിയാൽ ശക്തമായ നടപടി സ്വീകരിക്കുമെന്ന് ധനമന്ത്രി ഡി.ജയകുമാർ. കോർപറേഷനിൽ സമർപ്പിച്ചിട്ടുള്ള പ്ലാനിൽനിന്നു മാറ്റം കണ്ടെത്തിയാൽ തീയണയ്ക്കാൻ വേണ്ടി സർക്കാർ ചെയ്ത എല്ലാ ക്രമീകരണങ്ങളുടെയും ചെലവ് സ്ഥാപനത്തിന്റെ അധികാരികളിൽനിന്ന് ഈടാക്കും. അഗ്നിശമന സേനയുടെ 120ൽ അധികം ഉദ്യോഗസ്ഥർ ശ്രമകരമായ ദൗത്യമാണു നടത്തുന്നത്.
ക്ഷീണിതരാകുന്ന സേനാംഗങ്ങളെ നീക്കി പുതിയ ആളുകളെ ജോലിക്കു നിയോഗിക്കും. ഇതിന് 100 പേരടങ്ങുന്ന മറ്റൊരു സംഘത്തെയും തയാറാക്കി നിർത്തിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. മന്ത്രി ആർ.വി.ഉദയകുമാർ, ജില്ലാ കലക്ടർ അൻപുചെൽവൻ എന്നിവരും വിവിധ സർക്കാർ വകുപ്പുകളിലെ ഉദ്യോഗസ്ഥരും സ്ഥലത്തെത്തിയിരുന്നു.
അകത്തേക്ക് രണ്ടു വഴി മാത്രം
∙ അപകടമുണ്ടായ കെട്ടിടത്തിലേക്കു പ്രവേശിക്കാൻ രണ്ടു വഴികൾ മാത്രമാണ് ഉള്ളത്. കെട്ടിടത്തിന്റെ മുൻഭാഗം ഗ്ലാസ് കൊണ്ടു നിർമിച്ചതാണ്. പിൻഭാഗം മുഴുവനും കോൺക്രീറ്റ് ഉപയോഗിച്ചാണു നിർമിച്ചിരിക്കുന്നത്. മുൻ ഭാഗത്തെ ഗ്ലാസുകൾ തകർത്ത ശേഷമാണു തീയണയ്ക്കാനുള്ള ശ്രമങ്ങൾ അഗ്നിശമന സേന ആരംഭിച്ചത്.
പിന്നിലൂടെ വാതിലുകളില്ലാതിരുന്നതിനാൽ മണ്ണുമാന്തി ഉപയോഗിച്ച് കെട്ടിടത്തിന്റെ ഭിത്തികളിൽ ദ്വാരമുണ്ടാക്കിയാണു വെള്ളം ഉള്ളിലേക്കു തളിച്ചത്. പുലർച്ചെ ആരംഭിച്ച തീ രാത്രി വൈകിയും നിയന്ത്രിക്കാൻ സാധിക്കാതിരുന്നതിനാൽ അഗ്നിശമനസേന പ്രത്യേക വിളക്കുകൾ സ്ഥാപിച്ചു.
അഗ്നിബാധ തടയാൻ സംവിധാനങ്ങളില്ല
∙ ആവശ്യത്തിനു ജനാലകളോ വാതിലുകളോ കെട്ടിടത്തിൽ ഇല്ലാതിരുന്നതാണ് അപകടത്തിന്റെ വ്യാപ്തി വർധിപ്പിച്ചത്. കേന്ദ്രീകൃത എസി സംവിധാനമാണു ഏർപ്പെടുത്തിയിരിക്കുന്നത്. ഉള്ളിലേക്കു പ്രവേശിക്കാൻ പ്രധാന കവാടം മാത്രമാണ് ഉള്ളത്. അഗ്നിബാധ തടയാനുള്ള അവശ്യ സംവിധാനങ്ങൾ കെട്ടിടത്തിൽ ഇല്ലാതിരുന്നതും പ്രശ്നം കൂടുതൽ രൂക്ഷമാക്കി.
15 ഫയർ എഞ്ചിൻ, 300 ടാങ്കറിലധികം വെള്ളം
∙ 15 ഫയർ എൻജിനുകളെത്തിയാണ് തീയണയ്ക്കാനുള്ള ശ്രമങ്ങൾ നടത്തുന്നത്. മൂന്നു സ്കൈ ലിഫ്റ്റ് ക്രെയിനുകളും ഭിത്തികളിൽ ദ്വാരമുണ്ടാക്കാനുള്ള മണ്ണുമാന്തികളും അപകട സ്ഥലത്തേക്ക് എത്തിച്ചു. ഇടമുറിയാതെ വെള്ളമെത്തിക്കാൻ മെട്രോ വാട്ടേഴ്സിന്റെ 50 ടാങ്കറുകളും സ്ഥലത്തുണ്ട്. 300ൽ അധികം ടാങ്കർ വെള്ളം രാത്രിവരെ എത്തിച്ചു. ഒരു ടാങ്കറിൽ 9,000 ഘനയടി വെള്ളം വരെ കൊള്ളും.
പ്രദേശവാസികൾക്ക് ശ്വാസതടസ്സം, കണ്ണെരിച്ചിൽ
∙ ഒട്ടേറെ പ്രമുഖ വ്യാപാര സ്ഥാപനങ്ങളുള്ള പ്രദേശമാണ് ഉസ്മാൻ റോഡ്. വസ്ത്ര വ്യാപാരത്തിനു പേരുകേട്ട സ്ഥലമാണു ടി നഗർ. തീപിടിത്തമുണ്ടായ തുണിക്കടയ്ക്കു സമീപത്തുള്ള കടകളെല്ലാം ഇന്നലെ അടഞ്ഞുകിടന്നു. അപകട സ്ഥലത്തു താമസിക്കുന്നവരെ പൊലീസ് മറ്റു സ്ഥലങ്ങളിലേക്കു മാറ്റി. പ്രദേശത്തേക്കുള്ള ഗതാഗതവും പൊതുജനങ്ങൾക്കുള്ള പ്രവേശനവും പൂർണമായി നിരോധിച്ചു. പ്രദേശവാസികളായ ആളുകൾക്ക് ശ്വാസതടസ്സവും കണ്ണെരിച്ചിലും അനുഭവപ്പെട്ടു. പ്രത്യേക മെഡിക്കൽ സംഘം അപകട സ്ഥലത്തു ക്യാംപ് തുടങ്ങി. ഒട്ടേറെ പേർ ഇവിടെ ചികിൽസ തേടി.