പ്രമുഖ മോഡലും ടിവി അവതാരകയുമായ സോണികയുടെ മരണവുമായി ബന്ധപ്പെട്ട് നടൻ വിക്രം ചാറ്റർജിക്കെതിരെ കൊൽക്കത്ത പൊലീസ് നരഹത്യക്ക് കേസെടുത്തു. പത്തു വർഷം വരെ തടവു ശിക്ഷ ലഭിക്കാവുന്ന കുറ്റമാണിത്. ഇതുകൂടാതെ അശ്രദ്ധമായി വാഹനം ഓടിച്ചതിനും വിക്രത്തിനെതിരെ കേസ് റജിസ്റ്റർ ചെയ്തിട്ടുണ്ട്. ഏപ്രില്‍ 29ന് ഉണ്ടായ അപകടത്തിലാണ് സോണിക മരിച്ചത്.
കാറോടിച്ചിരുന്ന വിക്രം ചാറ്റർജി മദ്യലഹരിയിലായിരുന്നോ എന്ന് സംശയിക്കപ്പെട്ടിരുന്നു. എന്നാൽ താൻ മദ്യപിക്കാറുണ്ടെങ്കിലും അപകടമുണ്ടായ രാത്രിയിൽ മദ്യപിച്ചിരുന്നില്ലെന്നു വിക്രം മൊഴി നൽകി. അപകടം നടന്ന ദിവസം വിക്രമും സോണികയും പോയ ബാറിലെ സിസിടിവി ദൃശ്യങ്ങൾ പൊലീസ് പരിശോധിച്ചിരുന്നു. ഇവർക്കൊപ്പമുണ്ടായിരുന്ന സുഹൃത്തുക്കളേയും പൊലീസ് ചോദ്യം ചെയ്തു. ഇതേതുടർന്നാണ് വിക്രമിനെതിരെ പൊലീസ് നരഹത്യക്ക് കേസെടുത്തത്.
മുബൈയിലെ മോഡലിങ് രംഗത്തെ അറിയപ്പെടുന്ന മുഖമാണു സോണിക. കൊല്‍ക്കത്ത സ്വദേശിയായ സോണിക പ്രോ കബഡിലീഗിന്റെ അവതാരകയായിരുന്നു. നിരവധി ഹ്രസ്വചിത്രങ്ങളിലും പരസ്യചിത്രങ്ങളിലും സോണിക അഭിനയിച്ചിട്ടുണ്ട്. 2012ൽ ബെഡ്റൂം എന്ന ചിത്രത്തിലൂടെയാണ് വിക്രം ചാറ്റർജി സിനിമയിലെത്തിയത്.