‘ബുർഹാനു മരണമില്ല; വിജയം വരെ യുദ്ധം തുടരും’ – ദക്ഷിണ കശ്മീരിൽ ഷോപിയാനിലെ ചുവരെഴുത്തുകളിലൊന്നാണിത്. കശ്മീരിലൂടെ സഞ്ചരിക്കുമ്പോൾ, ഇത്തരം കാഴ്ചകൾ പതിവാണ്. ഷോപിയാൻ, പുൽവാമ, കുൽഗാം, ബഡ്ഗാം–ദക്ഷിണ കശ്മീരിലെ ഈ നാലു ജില്ലകൾ ഇന്ന് തീവ്രവാദത്തിന്റെ നീരാളിപ്പിടിത്തത്തിലാണ്. ഹിസ്ബുൽ മുജാഹിദീൻ കമാൻഡർ ബുർഹാൻ വാനി കഴിഞ്ഞ ജൂലൈയിൽ സൈന്യവുമായി ഏറ്റുമുട്ടി കൊല്ലപ്പെട്ടതിനു പിന്നാലെ, മേഖലയിലുടനീളം ഒരുവിഭാഗം യുവാക്കൾ സൈന്യത്തിനെതിരെ തോക്കെടുക്കുകയാണ്.
തൊണ്ണൂറുകളിൽ കശ്മീർ താഴ്‌വരയിൽ കൊടുമ്പിരിക്കൊണ്ട തീവ്രവാദത്തിൽനിന്നു ഭിന്നമാണ് ഇന്നത്തെ സ്ഥിതി. അന്ന് അതിർത്തി കടന്നെത്തിയ തീവ്രവാദികളാണു ഭീതിവിതച്ചതെങ്കിൽ, താഴ്‌വരയിൽ രൂപംകൊണ്ട ഹിസ്ബുൽ മുജാഹിദിനാണ് ഇന്ന് അതിനു നേതൃത്വം നൽകുന്നത്. കശ്മീരിലെ യുവാക്കളെയാണു ഹിസ്ബുൽ തങ്ങളുടെ നിരയിലേക്കു റിക്രൂട്ട് ചെയ്യുന്നത്. തീവ്രവാദം പ്രാദേശികതലത്തിലേക്കു രൂപംമാറിയതോടെ, അതിനെതിരായ സൈനിക പോരാട്ടം ദുഷ്കരമായി. ഹിസ്ബുൽ തീവ്രവാദികൾക്കെതിരായ സൈനികനീക്കം തടയാൻ ഗ്രാമവാസികൾതന്നെ രംഗത്തിറങ്ങുന്നു.
സൈന്യത്തിനെതിരെ കല്ലേറു നടത്തുന്നു. സൈനിക നീക്കങ്ങളെക്കുറിച്ചു വിവരംനൽകി തീവ്രവാദികൾക്കു രക്ഷപ്പെടാൻ വഴിയൊരുക്കുന്നു. ഹിസ്‌ബുൽ അംഗങ്ങൾ പലരും ഗ്രാമീണർക്കു സ്വന്തം മകനോ ബന്ധുവോ അയൽവാസിയോ അടുത്തുപരിചയമുള്ള ആളോ ആണ്. അതുകൊണ്ടുതന്നെ അവരെ രക്ഷിക്കാൻ ഗ്രാമവാസികൾ ഒറ്റക്കെട്ടായി നിൽക്കുന്നു.
നിൽക്കരുത്, എത്രയുംവേഗം കടന്നുപോവുക...
അതിർത്തി പ്രദേശമായ പൂഞ്ചിനെ ശ്രീനഗറുമായി ബന്ധിപ്പിക്കുന്നതു മുഗൾ റോഡ് ആണ്. പാതയിലെ ഏറ്റവും ഉയർന്ന പ്രദേശമായ പീർ കീ ഗലി കടന്നു താഴേക്കെത്തുന്നതു ഷോപിയാനിലേക്ക്. ആപ്പിളുകളുടെ നഗരത്തിലേക്കു സ്വാഗതം എന്ന ബോർഡ് ഷോപിയാനിലെത്തുന്നവരെ വരവേൽക്കുന്നു. ഹൂറിയത്ത് കോൺഫറൻസ് ആഹ്വാനം ചെയ്ത ഹർത്താൽ ദിനത്തിലാണു ഞങ്ങൾ ഇവിടെയെത്തിയത്.
വഴിയിൽ ആരെങ്കിലും തടഞ്ഞാൽ, വരുന്നതു കേരളത്തിൽനിന്നാണെന്നു പറയണമെന്നു കശ്മീരിലെ മാധ്യമസുഹൃത്തുക്കൾ ഉപദേശിച്ചിരുന്നു. ഡൽഹിയിൽ ജോലിചെയ്യുന്നു എന്നു പറഞ്ഞാൽ ഒരുപക്ഷേ, പ്രതികരണം മോശമായിരിക്കും. ഡൽഹി രാഷ്ട്രീയ നേതൃത്വത്തോടുള്ള വിദ്വേഷം അവിടെ നിന്നെത്തുന്നവരോടും ഇവിടെയുള്ളവർക്കുണ്ട്. ഷോപിയാനിലെ ഉൾവഴികളിൽ ഇന്ത്യാവിരുദ്ധ മുദ്രാവാക്യങ്ങൾ ഏറെയുണ്ട്.
കരി ഓയിൽ ഒഴിച്ചു പലതും മായ്ചുകളയാൻ സൈന്യം ശ്രമിച്ചിട്ടുണ്ട്. എന്നാൽ, അവയ്ക്കുമേലെ വീണ്ടും ചുവരെഴുത്തുകൾ തെളിയുന്നു. ബുർഹാന്റെ കൊലപാതകം, ബഡ്ഗാം സ്വദേശി ഫാറൂഖ് അഹമ്മദ് ദറിനെ സേനാവാഹനത്തിനു മുന്നിൽ കെട്ടിയിട്ടത് എന്നിവയെല്ലാം ഗ്രാമീണർക്കിടയിൽ ചർച്ചാവിഷയമാണ്.
പ്രദേശത്തുടനീളം സൈന്യം സദാസമയം ആയുധമേന്തി റോന്തുചുറ്റുന്നുണ്ട്. വഴിയരികിൽ വാഹനങ്ങൾ നിർത്തിയിടാൻ സൈന്യം അനുവദിക്കില്ല. എത്രയും വേഗം ഈ പ്രദേശം കടന്നു പോവുക എന്ന ഉപദേശമാണ് അവർക്കു നൽകാനുള്ളത്. ഇവിടെ ഏതുനിമിഷവും ആക്രമണം ഉണ്ടാവാം.
ഉമർ ഫയാസ് എന്ന ഹീറോ
ഇന്ത്യൻ സൈനികൻ ലഫ്. ഉമർ ഫയാസിനെ ഈയിടെ ഹിസ്‌ബുൽ സംഘം കൊലപ്പെടുത്തിയതു താഴ്‌വരയിൽ ഭീകരരെ പ്രതിരോധത്തിലാക്കി. ഷോപിയാൻ സ്വദേശിയായ ഉമറിനെ ബന്ധുവിന്റെ വിവാഹ ചടങ്ങിൽനിന്നു തട്ടിക്കൊണ്ടുപോയാണു വധിച്ചത്. സൈന്യത്തിൽ ചേരുന്നവർക്കുള്ള ശിക്ഷ മരണമായിരിക്കും എന്ന സന്ദേശം നൽകുകയായിരുന്നു ഇതുവഴി ഹിസ്ബുലിന്റെ ലക്ഷ്യം. ആ കണക്കുകൂട്ടൽ തിരിച്ചടിച്ചു.
അവിടെ ജനിച്ചുവളർന്ന ഉമറിനെ കൊലപ്പെടുത്തിയതിനെതിരെ നാട്ടുകാർ പ്രതികരിച്ചു. ഹിസ്ബുലിന്റെ ഭീഷണി വകവയ്ക്കാതെ പ്രദേശത്തെ ഏതാനും യുവാക്കൾ ഈയിടെ സൈന്യത്തിൽ ചേർന്നതും ഭീകരർക്കു തിരിച്ചടിയായി. സബ്‌സർ ഭട്ടിനെ വധിച്ചതിനെതിരെ വിഘടനവാദികൾ ആഹ്വാനം ചെയ്ത ബന്ദും ബഹിഷ്കരണ ആഹ്വാനവും വകവയ്ക്കാതെ എണ്ണൂറോളം കശ്‌മീർ യുവാക്കളാണ് ഇന്നലെ സൈനിക പരീക്ഷയെഴുതിയത്.
ഹിസ്ബുലിന്റെ അടിത്തറയിളക്കി സൈന്യം
ഹിസ്ബുൽ കമാൻഡർ ബുർഹാൻ വാനിയെ കഴിഞ്ഞ ജൂലൈ എട്ടിന് ഏറ്റുമുട്ടലിൽ വധിക്കാനായതു സൈന്യത്തിനു നേട്ടമായി. ബുർഹാന്റെ പിൻഗാമിയായ സബ്സറിനെയും കഴിഞ്ഞദിവസം വധിച്ചതോടെ പ്രദേശത്തെ ഹിസ്ബുലിന്റെ അടിത്തറ ഇളക്കുന്നതിൽ സൈന്യം വലിയവിജയം കൈവരിച്ചു.
ഹിസ്ബുൽ നേതാക്കളുടെ നീക്കങ്ങൾ സംബന്ധിച്ച വ്യക്തമായ ഇന്റലിജൻസ് വിവരമാണ് ഇതിനു സഹായകമായത്. പ്രദേശവാസികളെക്കൂടി ഉൾപ്പെടുത്തിയുള്ള ഇന്റലിജൻസ് ശൃംഖലയാണു സൈന്യത്തിനുള്ളത്. ഏതെങ്കിലും ഗ്രാമത്തിൽ ഭീകരർ ഒളിച്ചിരിപ്പുണ്ടെന്ന രഹസ്യസന്ദേശം ലഭിച്ചാൽ, സൈന്യം ആ പ്രദേശം വളയും.
സിആർപിഎഫ്, ജമ്മു കശ്മീർ പൊലീസ് സ്പെഷൽ ടാസ്ക് ഫോഴ്സ് എന്നിവയുടെ സഹായത്തോടെയാണു സൈനിക ഓപ്പറേഷൻ. ഭീകരർക്കു കീഴടങ്ങാൻ അവസരം നൽകും, അക്കാര്യം ഉച്ചഭാഷിണിയിലൂടെ ആവശ്യപ്പെടും. പ്രാദേശികവികാരം കണക്കിലെടുത്താണിത്. കീഴടങ്ങാൻ ആവശ്യപ്പെട്ടു ഭീകരരുടെ ബന്ധുക്കൾതന്നെ പലപ്പോഴും രംഗത്തുവരാറുണ്ട്. അതു വകവയ്ക്കാതെ, വെടിവയ്പു നടത്തുന്നവരെയാണു സൈന്യം കൊലപ്പെടുത്തുന്നത്. കീഴടങ്ങുന്നവരെ കശ്മീർ പൊലീസിനു കൈമാറും. താഴ്‌വരയിൽ കഴിഞ്ഞദിവസം പത്തു ഭീകരരെ വധിച്ചതു സുരക്ഷാസേനയുടെ വീര്യമുയർത്തി.
ഭീകർക്ക് പാക്ക് നിർദേശം: കശ്മീരിലെ സ്കൂളുകൾ തകർക്കുക
പേര് പുറത്തുവിടരുതെന്ന നിബന്ധനയിൽ ഞങ്ങളോടു സംസാരിക്കാൻ തയാറായ ഹിസ്‌ബുൽ അംഗത്തിന്റെ വാക്കുകളിൽ നിന്ന്: ‘ഷോപിയാൻ, പുൽവാമ മേഖലയാണു തീവ്രവാദത്തിന്റെ പ്രഭവകേന്ദ്രം. അതിർത്തി കടന്നെത്തുന്ന ലഷ്കർ, ജയ്ഷെ മുഹമ്മദ് വിദേശ തീവ്രവാദികളും ഇവിടെ സജീവം. ഹിസ്ബുൽ സംഘാംഗങ്ങളാണു വിദേശ തീവ്രവാദികളെയും നയിക്കുന്നത്. ഭൂപ്രദേശത്തെക്കുറിച്ചുള്ള അറിവ്, പ്രദേശവാസികൾക്കിടയിലെ സ്വാധീനം എന്നിവയാണു ഹിസ്ബുലിനെ നേതൃസ്ഥാനങ്ങളിലെത്തിക്കുന്നത്.
വിദേശ തീവ്രവാദികൾ ഇന്ത്യൻ സംഘങ്ങളെ നയിച്ചിരുന്ന രീതിക്കു പകരം, നാട്ടുകാരായ തീവ്രവാദികൾ ആക്രമണങ്ങൾക്കു നേതൃത്വം നൽകുന്നു. ഇതോടെ ഇന്ന് കശ്മീർ താഴ്‌വരയിൽ വർഷംമുഴുവൻ ഭീതി നിലനിൽക്കുന്നു. ഉൾക്കാടുകളിൽ ഒളിവിലുള്ള ഭീകരരെ സഹായിക്കാനും വിവരങ്ങൾ എത്തിച്ചുകൊടുക്കാനും ഗ്രാമവാസികൾക്കിടയിൽ ഹിസ്ബുലിനു ശൃംഖലയുണ്ട്. ഹിസ്ബുലിൽ ചേരുന്നവർക്കുള്ള ആദ്യദൗത്യം പൊലീസ് സ്റ്റേഷനുകൾ ആക്രമിച്ച് ആയുധങ്ങൾ കൈക്കലാക്കുക എന്നതാണ്’.
ഈയിടെ അറസ്റ്റിലായ ഹിസ്ബുൽ തീവ്രവാദി ആമിർ വാഗെയിൽനിന്നു നിർണായക വിവരങ്ങൾ സൈന്യത്തിനു ലഭിച്ചു . വർഷംമുഴുവൻ കശ്മീർ ആളിക്കത്തിക്കാനും നിരന്തരം ആക്രമണം അഴിച്ചുവിടാനും പാക്കിസ്ഥാനിൽനിന്നു തങ്ങൾക്കു വ്യക്തമായ നിർദേശം ലഭിച്ചിട്ടുണ്ടെന്നായിരുന്നു ആമിറിന്റെ വെളിപ്പെടുത്തൽ. താഴ്‌വരയിലെ വിദ്യാഭ്യാസസംവിധാനം തകർക്കുക എന്നതാണു ഭീകരരുടെ ലക്ഷ്യങ്ങളിലൊന്ന്. കഴിഞ്ഞ സെപ്റ്റംബർ–ഒക്ടോബർ മാസങ്ങളിൽ താഴ്‌വരയിൽ അഗ്നിക്കിരയായത് 14 സ്കൂളുകൾ.