കശാപ്പിനായി കന്നുകാലികളെ വിൽക്കുന്നത് നിരോധിച്ച കേന്ദ്ര സർക്കാരിനെതിരെ പരിഹാസവുമായി ജനതാദൾ യുണൈറ്റഡ്. പശുക്കളോട് ഇത്രയും സ്നേഹമുണ്ടെങ്കിൽ അവയെ ദേശീയ മൃഗമായി പ്രഖ്യാപിക്കണമെന്ന് ജെഡിയു നേതാവ് നീരജ് കുമാർ ആവശ്യപ്പെട്ടു.
കൃഷി ആവശ്യങ്ങൾക്കുവേണ്ടി മാത്രമേ കാലിച്ചന്തകളിൽ കന്നുകാലികളെ വാങ്ങാനും വിൽക്കാനും പാടുള്ളൂ. വാങ്ങുന്ന കന്നുകാലികളെ ആറുമാസത്തിനുള്ളിൽ മറിച്ചുവിൽക്കാനും പറ്റില്ല. ഇതുസംബന്ധിച്ച് മൃഗങ്ങൾക്കെതിരായ ക്രൂരത തടയൽ നിയമം 2017 എന്ന പേരിൽ കേന്ദ്ര വനം – പരിസ്ഥിതി മന്ത്രാലയം പുതിയ വിജ്ഞാപനം ചൊവ്വാഴ്ചയാണ് പുറത്തിറക്കിയത്.
പശു, കാള, എരുമ, പോത്ത്, പശുക്കിടാവ്, കാളക്കുട്ടി, ഒട്ടകം, വരിയുടച്ച കാളകൾ എന്നിങ്ങനെ എല്ലാ ഇനം കന്നുകാലികളെയും കശാപ്പിനായി വിൽക്കാനോ വാങ്ങാനോ പാടില്ല. ഏതെങ്കിലും മതാചാരത്തിന്റെ ഭാഗമായി കന്നുകാലികളെ ബലികൊടുക്കുന്നതും നിരോധിച്ചു. എന്നാൽ, കന്നുകാലികളെ കശാപ്പുചെയ്യുന്നതു നിരോധിച്ചിട്ടില്ല. കാലിച്ചന്തകൾക്കു പുറത്ത് അവയുടെ ക്രയവിക്രയം സംബന്ധിച്ചും ഉത്തരവിൽ പരാമർശമില്ല. 2012ലെ കണക്കെടുപ്പു പ്രകാരം ഇന്ത്യയിൽ 19 കോടി കന്നുകാലികളാണ് ഉണ്ടായിരുന്നത്. ലൈസൻസുള്ള 3900 അറവുശാലകളുമുണ്ട്.