ഇന്ത്യൻ നാവികസേനയ്ക്കു കൂടുതൽ കരുത്തുപകരാൻ നാലു പുതിയ പടക്കപ്പലുകൾ. കടലിൽനിന്നു കരയിലെത്തി ആക്രമണം നടത്താൻ സാധിക്കുന്ന അത്യാധുനിക കപ്പലുകളാണ് സേനയ്ക്കു സ്വന്തമാകുന്നത്. കപ്പൽ നിർമിക്കാൻ പ്രതിരോധ മന്ത്രാലയം തത്വത്തിൽ അംഗീകാരം നൽകി.
കടലിലൂടെ വന്നു കരയിലേക്കു കയറിയുള്ള ആക്രമണം നടത്തുന്ന 'ആംഫിബിയസ് അസോൾട്ട് ഷിപ്പു'കളാണിത്. അമേരിക്ക അടക്കം ചുരുക്കം രാജ്യങ്ങളുടെ നിരയിലേക്കാണ് ഇതോടെ ഇന്ത്യയും ചുവടുവയ്ക്കുന്നത്. കടലിൽവച്ച് അറ്റകുറ്റപ്പണികൾ നടത്താവുന്നതും കൂടുതൽ ഇന്ധനശേഷിയുമുള്ള കപ്പലുകളാണിത്. സൈനികരെയും വൻതോതിൽ ആയുധങ്ങളെയും യുദ്ധമേഖലയിലേക്കു എത്തിക്കാനാണ് മുഖ്യമായും ഉപയോഗിക്കുക. 30,000 മുതൽ 40,000 ടൺ ഭാരമുള്ളതാകും കപ്പലുകളെന്നാണ് പ്രതിരോധ വൃത്തങ്ങൾ നൽകുന്ന സൂചന. ഫൈറ്റർ വിമാനങ്ങൾ, ഉയർന്നശേഷിയുള്ള റഡാറുകൾ, സെൻസറുകൾ തുടങ്ങിയവയും കപ്പലിലുണ്ടാകും.
200 മീറ്റർ നീളമുള്ള കപ്പലിനു കടലിൽ തുടർച്ചയായി 45 ദിവസം സേവനമനുഷ്ഠിക്കാനാകും. ആറു പ്രധാന യുദ്ധ ടാങ്ക്, 20 കാലാൾപ്പട യൂണിറ്റ്, 40 വലിയ ട്രക്കുകൾ എന്നിവ കപ്പലിൽ കൊണ്ടുപോകാം. രാത്രിയും പകലും പ്രവർത്തിക്കും. ഓരോ കപ്പലിലും 470 നാവികരും 2300 സൈനികരും സന്നദ്ധരായുണ്ടാകും. സ്വകാര്യകമ്പനികളുടെ സഹകരണത്തോടെയാണ് ലാൻഡിങ് പ്ലാറ്റ്ഫോം ഡോക്സ് (എൽപിഡി) എന്ന ഇത്തരം പടക്കപ്പൽ നിർമിക്കുന്നത്. റിലയൻസ് ഡിഫൻസ് ആൻഡ് എൻജിനീയറിങ് ലിമിറ്റഡും (ആർഡിഇഎൽ) ലാർസൻ ആൻഡ് ടർബോയും (എൽ ആൻഡ് ടി) ആണ് നിർമാതാക്കൾ. നാലു കപ്പലുകൾക്കായി 20,000 കോടി രൂപ ചെലവു വരുമെന്നാണ് കണക്കാക്കുന്നത്. ഏറെക്കാലമായി മുടങ്ങിക്കിടക്കുന്ന പദ്ധതിക്കാണ് അനുമതി ലഭിച്ചത്.
ഇന്ത്യ തദ്ദേശീയമായി നിര്‍മിച്ച ആദ്യ വിമാനവാഹിനി കപ്പലായ ഐഎന്‍എസ് വിക്രാന്തിനുശേഷമുള്ള വലിയ സൈനിക മുന്നേറ്റമാണിത്. ശത്രുരാജ്യങ്ങളിൽനിന്നു സമീപകാലത്തു വെല്ലുവിളികൾ വർധിച്ചതാണ് പെട്ടെന്നു തീരുമാനമെടുക്കാൻ പ്രതിരോധ മന്ത്രാലയത്തെ പ്രേരിപ്പിച്ചത്.