ജറുസലേം ∙ ഇന്ത്യൻ നാവികസേനയുടെ നാലു കപ്പലുകളിൽ ആധുനിക ദീർഘദൂര മിസൈൽ പ്രതിരോധ സംവിധാനം ഒരുക്കാൻ ഇസ്രയേൽ. ഭാരത് ഇലക്ട്രോണിക്സ് ലിമിറ്റഡും ഇസ്രയേൽ എയ്റോസ്പേയ്സ് ഇൻഡസ്ട്രിയും (ഐഎഐ) സംയുക്തമായാണ് പദ്ധതി നടപ്പാക്കുക. ലോങ് റേഞ്ച് സർഫെയ്സ് ടു എയർ മിസൈൽ (എൽആർഎസ്എഎം) ബറാക് 8 ആണ് ഇന്ത്യക്കു ലഭിക്കുന്നത്. 630 മില്യൺ യുഎസ് ഡോളറിന്റെ കരാറാണിത്. പ്രധാനമന്ത്രി നരേന്ദ്ര മോദി ജൂലൈയിൽ ഇസ്രയേൽ സന്ദർശിക്കുന്നതിനു മുന്നോടിയായാണ് ഈ പ്രഖ്യാപനം.
ഒരു ഇന്ത്യൻ പ്രധാനമന്ത്രി ആദ്യമായാണ് ഇസ്രയേൽ സന്ദർശനത്തിന് ഒരുങ്ങുന്നത്. അടുത്തിടെ ഇന്ത്യയുമായി രണ്ട് ബില്യൺ യുഎസ് ഡോളറിന്റെ ഇടപാട് ഇസ്രയേൽ നടത്തിയിരുന്നു. മിസൈൽ പ്രതിരോധ സംവിധാനം കൈമാറുന്നതിനായിരുന്നു ഈ ഇടപാട്.
ഇസ്രയേൽ എയ്റോസ്പേയ്സ് ഇൻഡസ്ട്രിയും ഇന്ത്യയുടെ ഡിഫൻസ് റിസർച് ആൻഡ് ഡവലപ്മെന്റ് ഓർഗനൈസേഷനും (ഡിആർഡിഒ) സംയുക്തമായാണ് ലോങ് റേഞ്ച് സർഫെയ്സ് ടു എയർ മിസൈൽ (എൽആർഎസ്എഎം) സിസ്റ്റംസ് വികസിപ്പിക്കുക. വ്യോമമേഖലയിലൂടെ കടന്നുവരുന്ന എല്ലാ വെല്ലുവിളികളിൽനിന്നും രക്ഷ നേടാൻ പുതിയ സാങ്കേതികവിദ്യ കൊണ്ട് സാധിക്കും.
ഇന്ത്യൻ വ്യോമസേനയും നാവികസേനയും പരീക്ഷണാടിസ്ഥാനത്തിൽ ഇവ ഉപയോഗിച്ചു തുടങ്ങി. കരസേനയിലേക്കും പുതിയ സാങ്കേതികവിദ്യയുടെ സഹായം ഉൾപ്പെടുത്താനാണ് നീക്കം. എൽആർഎസ്എഎം കഴിഞ്ഞയാഴ്ച വിജയകരമായി ഇന്ത്യയിൽ പരീക്ഷിച്ചു. നാവികസേനയുടെ കപ്പലിൽ നിന്നായിരുന്നു പരീക്ഷണമെന്നും ഇസ്രയേൽ എയ്റോസ്പേയ്സ് ഇൻഡസ്ട്രി അധികൃതർ അറിയിച്ചു.