പ്രധാനമന്ത്രി നരേന്ദ്രമോദി സംസ്ഥാനത്തു സന്ദർശനം നടത്തുന്നതിനു മുന്നോടിയായി ഗുജറാത്തിൽ കൂട്ടമായി മൊട്ടയടിച്ചു പ്രതിഷേധം. തങ്ങളുടെ സമുദായത്തോടുള്ള ബിജെപി സർക്കാരിന്റെ അതിക്രമങ്ങളിൽ പ്രതിഷേധിക്കാനാണു പട്ടേൽ സംവരണ പ്രക്ഷോഭ നേതാവു ഹാർദിക് പട്ടേലും അൻപത് അനുയായികളും തല മുണ്ഡനം ചെയ്തത്. പട്ടേൽ സമുദായത്തിനു നീതിതേടി അൻപത്തൊന്നു ഗ്രാമങ്ങളിലൂടെയുള്ള ന്യായയാത്രയ്ക്കും ഇതോടെ തുടക്കമായി.
മോദി രണ്ടുദിവസത്തെ സന്ദർശനത്തിനായി ഇന്നു സംസ്ഥാനത്തെത്തും. പട്ടേൽ സമരത്തെ തുടർന്നു ഹാർദിക് പട്ടേൽ ബിജെപിക്കെതിരെ ശക്തമായ എതിർചേരി ഉണ്ടാക്കിയെടുക്കാനുള്ള ശ്രമത്തിലാണ്. ഹാർദിക്കിനെ അനുനയിപ്പിക്കാനുള്ള നീക്കങ്ങളൊന്നും ഫലംകണ്ടില്ല. പട്ടേൽ സമുദായത്തെ പ്രീണിപ്പിക്കുന്നതിന്റെ ഭാഗമായി സംവരണപ്രക്ഷോഭത്തോട് അനുബന്ധിച്ചു സർക്കാരെടുത്ത കേസുകൾ ഭൂരിഭാഗവും പിൻവലിച്ചിരുന്നു. എന്നാൽ സംവരണപ്രക്ഷോഭം പുനരാരംഭിക്കുമെന്നു ഹാർദിക് പ്രഖ്യാപിക്കുകയായിരുന്നു. ഈവർഷം അവസാനം നടക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ കോൺഗ്രസുമായി സഹകരിക്കുന്ന കാര്യം പരിഗണിക്കുമെന്നും ഹാർദിക്ക് വ്യക്തമാക്കിയിരുന്നു.
രണ്ടുവർഷത്തിലധികമായി സമുദായത്തോടു സർക്കാർ കാണിക്കുന്ന അതിക്രമങ്ങൾക്കെതിരെ പ്രതിഷേധിക്കാനാണു തല മുണ്ഡനം ചെയ്തതെന്നു ഹാർദിക് പട്ടേൽ പറഞ്ഞു. പട്ടേൽ സമുദായത്തോടുള്ള അതിക്രമം, തൊഴിലില്ലായ്മ, കർഷകരുടെ പ്രശ്നങ്ങൾ എന്നിവ ജനങ്ങളുമായി പങ്കുവയ്ക്കാൻ സംവരണ പ്രക്ഷോഭ സമിതി ആരംഭിച്ച ‘മിസ്ഡ് കോൾ പദ്ധതി’ക്കു വലിയ സ്വീകാര്യതയാണു ലഭിക്കുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. അഞ്ചുകോടി ജനങ്ങളെ ഈ ഫോൺ പരിപാടിയിൽ പങ്കാളികളാക്കുവാനാണ് ഉദ്ദേശിക്കുന്നത്. സൗരാഷ്ട്രയിൽ മോദി നേരത്തേ ജലസേചനപദ്ധതി ഉദ്ഘാടനം ചെയ്ത ബോട്ടാദിൽ നിന്നാണു ന്യായ യാത്രയ്ക്കു തുടക്കമിട്ടതെന്നതിലും രാഷ്ട്രീയ പ്രാധാന്യമുണ്ട്.