ഇന്ത്യന്‍ പൗരനെ അറസ്റ്റ് ചെയ്ത് വീണ്ടും പാക് പ്രകോപനം. മതിയായ യാത്രാരേഖകളിലെന്നാരോപിച്ച് ഇസ്്ലമാബാദില്‍ മുംബൈ സ്വദേശിയെ അറസ്റ്റ് ചെയ്തു. രണ്ടുദിവസം പിന്നിട്ടിട്ടും ഇന്ത്യന്‍ എംബസിയെ വിവരം അറിയിക്കാന്‍ പാക്കിസ്ഥാന്‍ തയ്യാറായിട്ടില്ല. അതേസമയം, ജമ്മുകശ്മീരിലെ നൗഗാം മേഖലയിലുണ്ടായ ഭീകരാക്രമണത്തില്‍ രണ്ടു ജവാന്‍മാര്‍ കൂടി കൊല്ലപ്പെട്ടു. കശ്മീര്‍ പ്രശ്നത്തിന് കേന്ദ്രസര്‍ക്കാര്‍ ശാശ്വത പരിഹാരം കണ്ടെത്തുമെന്ന് ആഭ്യന്തരമന്ത്രി രാജ്്നാഥ് സിങ് പറഞ്ഞു.
മുംബൈ സ്വദേശിയായ ഷെയ്ഖ് നബിയെയാണ് കഴിഞ്ഞ വെള്ളിയാഴ്ച ഇസ്്ലമാബാദ് പൊലീസ് അറസ്റ്റ് ചെയ്തത്. നിയമപ്രകാരം 24 മണിക്കൂറിനുള്ളില്‍ ഇക്കാര്യം ഇന്ത്യന്‍ സ്ഥാനപതിയെ ഔദ്യോഗികമായി അറിയിക്കേണ്ടതുണ്ടെങ്കിലും പാക്കിസ്ഥാന്‍ അതിന് തയ്യാറായിട്ടില്ല. കസ്റ്റഡിയിലെടുത്ത് രണ്ടുദിവസത്തിനു ശേഷം ഇന്നാണ് പാക് പൊലീസ് ഷെയ്ഖ് നബിയെ കോടതിയില്‍ ഹാജരാക്കിയത്. കോടതി ഇദ്ദേഹത്തെ പതിനാലു ദിവസത്തെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു. പാക് വിദേശനിയമത്തിലെ പതിനാലാം വകുപ്പ് പ്രകാരം പത്തുവര്‍ഷം വരെ തടവുശിക്ഷ ലഭിക്കാവുന്ന കുറ്റമാണ് ഷെയ്ഖ് നബിക്കെതിരെ ചുമത്തിയിരിക്കുന്നത്. കുല്‍ഭൂഷന്‍ ജാദവ് വിഷയത്തില്‍ തിരിച്ചടി നേരിട്ടതിനു പിന്നാലെയാണ് വീണ്ടും പാക് പ്രകോപനം. അതേസമയം, കുപ്്വാരയിലെ നൗഗാമില്‍ ഭീകരര്‍ക്കായുള്ള തിരച്ചിലിനിടെയുണ്ടായ ആക്രമണത്തില്‍ രണ്ടു ജവാന്‍മാര്‍ കൂടി കൊല്ലപ്പെട്ടു. രണ്ടുദിവസത്തിനിടെ നാല് ജവാന്‍മാരാണ് നൗഗാമില്‍ മരിച്ചത്. രണ്ടു ഭീകരരെ സൈന്യം വധിച്ചു. കൂടുതല്‍ ഭീകരര്‍ പ്രദേശത്തു കടന്നിട്ടുണ്ടെന്ന സൂചനെത്തുടര്‍ന്ന് സൈന്യം തിരച്ചില്‍ ശക്തമാക്കി. അതിനിടെ, അതിര്‍ത്തിയില്‍ സമാധാനം പുനസ്ഥാപിക്കാന്‍ പാക്കിസ്ഥാന്‍ ശരിയായ വഴിയില്‍ വരണമെന്ന് ആഭ്യന്തരമന്ത്രി രാജ്്നാഥ് സിങ് സിക്കിമില്‍ പറഞ്ഞു.
വടക്കുകിഴക്കന്‍ അതിര്‍ത്തിയില്‍ ചൈനയുമായുള്ള സംഘര്‍ഷത്തിന് കുറവു വന്നിട്ടുണ്ടെന്നും ആഭ്യന്തരമന്ത്രി വ്യക്തമാക്കി. ഇന്ത്യ ചൈന അതിര്‍ത്തി പങ്കിടുന്ന സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരുമായി രാജ്്നാഥ്് സിങ് ഗാങ്്ടോക്കില്‍ കൂടിക്കാഴ്ച നടത്തി.